കൊല്ലം: തൃക്കരുവ പ്രാക്കുളത്ത് വൈദ്യുതാഘാതമേറ്റ് ദമ്പതികളും അയൽവാസിയും മരണത്തിന് കീഴടങ്ങിയത് അക്ഷരാർത്ഥത്തിൽ നാടിനെയാകെ കണ്ണീരിലാഴ്‌ത്തി. ഇവരുടെ വേർപാട് വിശ്വസിക്കാനാകാത്ത അവസ്ഥയിലാണ് നാട്ടുകാർ. സ്വഭാവ സവിശേഷതകൾ കൊണ്ട് ഏവരുടെയും മനംകവർന്നവരാണ് മൂവരും.
പ്രാക്കുളം എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്‌കൂളിന് സമീപം സന്തോഷ് ഭവനിൽ സന്തോഷ് (45), ഭാര്യ റംലത്ത് (42), അയൽവാസി കടപ്പായിൽ വിളയിൽ വീട്ടിൽ ശ്യാംകുമാർ (35) എന്നിവരാണ് കഴിഞ്ഞ ദിവസം രാത്രി വൈദ്യുതാഘാതമേറ്റ് മരിച്ചത്. കൂട്ടുകുടുംബം പോലെയായിരുന്നു വാടകയ്ക്ക് താമസിക്കുന്ന ഇരുവീട്ടുകാരും കഴിഞ്ഞിരുന്നത്. തെന്നിവീഴുന്നതിനിടെ വൈദ്യുതി വയറിൽ കയറിപ്പിടിച്ചാണ് റംലത്തിന് ഷോക്കേറ്റത്. തുടർന്ന് രക്ഷിക്കാനെത്തിയ ഭർത്താവ് സന്തോഷിനും ഷോക്കേറ്റു. ദമ്പതികളുടെ മക്കൾ ബഹളം വച്ചതോടെ വഴക്കാണെന്ന് തെറ്റിദ്ധരിച്ച് ഓടിയെത്തിയതാണ് ശ്യാംകുമാർ. പിടിച്ചുമാറ്റാൻ ശ്രമിക്കുന്നതിനിടെ ശ്യാംകുമാറിനും ഷോക്കേറ്റു.
മിശ്രവിവാഹിതനായ സന്തോഷ് അഞ്ചാലുംമൂട് സ്റ്റാൻഡിലെ ഓട്ടോറിക്ഷാ ഡ്രൈവറാണ്. ധാരാളം സൗഹൃദവലയങ്ങളും ബന്ധങ്ങളും കാത്തുസൂക്ഷിക്കുന്നയാൾ. അതുകൊണ്ടുതന്നെ സന്തോഷിനെ അവസാനമായി ഒരുനോക്ക് കാണാൻ കൊവിഡ് പ്രതിസന്ധിക്കിടയിലും നിരവധിയാളുകൾ എത്തിയിരുന്നു. സൗമ്യമായ പെരുമാറ്റവും ചെറുചിരികളും കൊണ്ട് എല്ലാവരുടെയും പ്രീതി പിടിച്ചുപറ്റുന്ന സ്വഭാവമായിരുന്നു സന്തോഷിന്റേതെന്ന് നാട്ടുകാർ പറയുന്നു.
മരപ്പണിക്കാരനായ ശ്യാംകുമാറിന്റെ സ്വഭാവരീതികളും മറിച്ചായിരുന്നില്ല. കൂലിക്കുവേണ്ടി ആരുമായും വിലപേശലോ തർക്കമോ ഉണ്ടാക്കാത്ത പ്രകൃതക്കാരനായിരുന്നു ശ്യാം. പൊലീസുകാർക്കും പ്രിയപ്പെട്ടവനായ ശ്യാമിനെ അവസാനമായി കാണുന്നതിന് നീണ്ടകര കോസ്റ്റൽ പൊലീസും അഞ്ചാലുംമൂട് സ്റ്റേഷനിൽ മുമ്പ് ജോലിചെയ്തിരുന്ന ഉദ്യോഗസ്ഥരും എത്തിയത് ഈ സ്വഭാവവിശേഷം ഒന്നുകൊണ്ടാണ്. ദുശീലമൊന്നുമില്ലാത്ത സ്വഭാവത്തിനുടമയായിരുന്നു ശ്യാമെന്ന് ഓർത്തെടുക്കുമ്പോൾ കോസ്റ്റൽ പൊലീസ് സ്റ്റേഷനിലെ ശ്രീകുമാർ വിതുമ്പലിന്റെ വക്കോളമെത്തിയിരുന്നു.
സന്തോഷിന്റെയും ഭാര്യ റംലത്തിന്റെയും മൃതദേഹങ്ങൾ തൃക്കരുവ ശ്മശാനത്തിലും ശ്യാംകുമാറിനെ വീട്ടുവളപ്പിലും സംസ്കരിച്ചു.
അനാഥമായി അഞ്ച് ബാല്യങ്ങൾ
സന്തോഷിന് മൂന്ന് പെൺമക്കളും ശ്യാംകുമാറിന് രണ്ട് ആൺമക്കളുമാണുള്ളത്. വാടകവീട്ടിൽ കഴിഞ്ഞിരുന്ന കുടുംബങ്ങളിലെ അഞ്ച് ബാല്യങ്ങൾ ഇന്ന് ജീവിതത്തിന് മുന്നിൽ പകച്ചുനിൽക്കുകയാണ്. സാമ്പത്തികമായി ഉയർന്ന കുടുംബങ്ങളല്ലാത്തതിനാൽ ബന്ധുക്കൾക്കും ഇവരെ സംരക്ഷിക്കുന്നതിൽ പരിമിതികളുണ്ട്.
സന്തോഷിന്റെ മക്കളിൽ ആതിര പന്ത്രണ്ടാം ക്ലാസിലും അശ്വതി പത്തിലും അനില ഒൻപതിലും പഠിക്കുകയാണ്. ശ്യാമിന്റെ മക്കളായ സജിത്ത് പത്താം ക്ളാസിലും സുജിത്ത് അഞ്ചാം ക്ളാസിലുമാണ്. അഞ്ചുപേരും പ്രാക്കുളം എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥികളാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |