ചെന്നൈ: വിദ്യാർത്ഥിനികൾക്കെതിരെ ലൈംഗിക അതിക്രമം നടത്തിയെന്ന പരാതിയിൽ സ്വയം പ്രഖ്യാപിത ആൾദൈവവും ചെന്നൈ കേളമ്പാക്കത്തെ സുശീൽഹരി ഇന്റർനാഷണൽ സ്‌കൂൾ ഉടമയുമായ ശിവശങ്കർ ബാബയ്‌ക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിക്കും. അന്വേഷണം സി.ബി.സി.ഐ.ഡി ഏറ്റെടുത്തതിന് പിന്നാലെയാണിത്. അതേസമയം, ശിവശങ്കർ ബാബ ഹൃദയാഘാതത്തെ തുടർന്ന് ഡെറാഡൂണിലെ ആശുപത്രിയിൽ ചികിത്സയിലാണെന്നാണ് അദ്ദേഹത്തിന്റെ അനുയായികളുടെ വാദം. ഇതേത്തുടർന്ന് സി.ബി.സി.ഐ.ഡി സംഘം ഡെറാഡൂണിലേക്ക് പുറപ്പെട്ടതായാണ് വിവരം.
വിദ്യാർത്ഥിനികൾക്ക് നേരെ ലൈംഗികാതിക്രമം നടത്തി, മദ്യം നൽകി, അശ്ലീലചിത്രങ്ങൾ കാണിച്ചു തുടങ്ങിയവയാണ് ബാബയ്‌ക്കെതിരെയുള്ള പരാതി. മൂന്ന് കേസുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. നേരത്തെ ചെന്നൈയിലെ സ്‌കൂൾ അദ്ധ്യാപകരുടെ പീഡനത്തെക്കുറിച്ച് സാമൂഹികമാദ്ധ്യമങ്ങളിൽ വ്യാപകമായ വെളിപ്പെടുത്തലുകളുണ്ടായിരുന്നു. പരാതി നൽകിയ വിദ്യാർത്ഥിനികളിൽ രണ്ടു പേർ പ്രായപൂർത്തിയാകാത്തവരുമാണ്.
2001ൽ സ്ഥാപിതമായ സ്‌കൂളിൽ വെല്ലൂർ സ്വദേശിയായ ബാബ തമിഴാണ് പഠിപ്പിച്ചിരുന്നത്. ഈ സമയത്ത് ഒട്ടേറെ വിദ്യാർത്ഥികളെ ഇയാൾ ലൈംഗികമായി ചൂഷണം ചെയ്‌തെന്നാണ് ആരോപണം. പെൺകുട്ടികളെ തന്റെ ബംഗ്ലാവിലേക്ക് വിളിച്ചുവരുത്തുന്ന ബാബ, വസ്ത്രങ്ങളഴിച്ച് നഗ്നരായി നിൽക്കാൻ ആവശ്യപ്പെടുമായിരുന്നു എന്നാണ് പരാതിക്കാരിയായ ഒരു വിദ്യാർത്ഥിനി പൊലീസിനോട് പറഞ്ഞത്. താൻ കൃഷ്ണനും പെൺകുട്ടികൾ ഗോപികമാരാണെന്നും പറഞ്ഞായിരുന്നു വിദ്യാർത്ഥിനികളെ ചൂഷണം ചെയ്തിരുന്നത്.
ബാബയ്‌ക്കെതിരെ വ്യാപകമായി ലൈംഗികാരോപണങ്ങൾ ഉയർന്നതോടെ ചൈൽഡ് വെൽഫെയർ കമ്മിറ്റി ഇയാളോട് നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ശിവശങ്കർ ബാബ ഡെറാഡൂണിലെ ആശുപത്രിയിൽ ചികിത്സയിലാണെന്നാണ് ഇയാളുടെ അനുയായികൾ കമ്മിറ്റിയെ അറിയിച്ചത്. ഇതിനിടെയാണ് മൂന്ന് പെൺകുട്ടികളുടെ പരാതിയിൽ പൊലീസ് കേസെടുത്തത്. അന്വേഷണം സി.ബി.സി.ഐ.ഡി. ഏറ്റെടുത്തതോടെ ലൈംഗികാതിക്രമത്തിന് ഇരയായ 13 പേരിൽനിന്ന് അന്വേഷണസംഘം വിശദമായ മൊഴി രേഖപ്പെടുത്തും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |