ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് നിയന്ത്രണ വിധേയമാകുന്നതിന്റെ സൂചനയെന്നോണം ഇന്നലെ രേഖപ്പെടുത്തിയത് 75 ദിവസങ്ങളിലെ ഏറ്റവും കുറഞ്ഞ പ്രതിദിന വർദ്ധന. പ്രതിരോധ പ്രവർത്തനങ്ങൾ യഥാർത്ഥ ദിശയിലാണെന്ന് ഇത് തെളിയിക്കുന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്നലെ പുറത്തു വിട്ട കണക്കുകൾ പ്രകാരം രാജ്യത്ത് പുതിയതായി റിപ്പോർട്ട് ചെയ്തത് 60,471 കേസുകൾ. മരണനിരക്കിലും കുറവുണ്ട് (2726).
രണ്ടാം തരംഗത്തിൽ കുട്ടികളിലും ചെറുപ്പക്കാരിലും കൊവിഡ് കൂടിയെന്ന വിലയിരുത്തൽ തെറ്റാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗർവാൾ പറഞ്ഞു. മൂന്നാം തരംഗമുണ്ടായാൽ കുട്ടികളിൽ രോഗബാധയുണ്ടാകുമെന്ന ധാരണയ്ക്ക് അടിസ്ഥാനമില്ല. കുട്ടികളിലും മുതിർന്നവരെ പോലെയാണ് രോഗവ്യാപനമുണ്ടാകുന്നത്. മുതിർന്നവർ പുറത്തു പോയ ശേഷം കുട്ടികളുമായി ഇടപഴകുന്നതും കൊവിഡ് പ്രതിരോധ പ്രോട്ടോക്കോൾ പാലിക്കാത്തതും രോഗവ്യാപനം കൂട്ടും. ജാഗ്രത ഇല്ലെങ്കിൽ എല്ലാ പ്രായക്കാരിലും കൊവിഡ് ഒരുപോലെയാണ് ബാധിക്കുക.
2020ലും രണ്ടാം വ്യാപന സമയത്തും പത്തു വയസിന് താഴെയും 20 വയസിന് താഴെയുള്ളവരിലും രോഗബാധ ഒരുപോലെയാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു (3ശതമാനം). കഴിഞ്ഞ വർഷത്തെയും ഇക്കൊല്ലത്തെയും കണക്കുകൾ പരിശോധിച്ചാൽ 20-40 വയസുകാർക്കും രോഗബാധ ഒരുപോലെയാണ് (21-22 ശതമാനം).
പുതിയ വകഭേദം: പഠനം ആവശ്യമെന്ന് കേന്ദ്രം
കൊവിഡിന്റെ പുതിയ വകഭേദമായ ഡെൽറ്റാ പ്ളസിനെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പഠനത്തിലൂടെ പുറത്തുവരേണ്ടതുണ്ടെന്ന് ശീയ വാക്സിൻ ഉന്നതതല സമിതി അദ്ധ്യക്ഷനും നീതി ആയോഗ് അംഗവുമായ ഡോ. വി.കെ. പോൾ പറഞ്ഞു. മാർച്ചിൽ യൂറോപ്പിലാണ് പുതിയ വകഭേദം കണ്ടെത്തിയത്. വൈറസ് മനുഷ്യരിൽ എങ്ങനെ പ്രവർത്തിക്കുമെന്നും രോഗവ്യാപനം എങ്ങനെയാകുമെന്നതും ശാസ്ത്രീയ പഠനത്തിലൂടെ മാത്രമെ വ്യക്തമാകൂ. വൈറസിനെ നമുക്ക് ഇല്ലാതാക്കാനാകില്ല. അവയെ നിരീക്ഷിച്ച് ജാഗ്രത പുലർത്തി, കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് അകറ്റി നിറുത്താൻ മാത്രമെ സാധിക്കൂ.
കേന്ദ്രസർക്കാരിന്റെ പുതിയ വാക്സിനേഷൻ നയം നടപ്പിലായതിനാൽ അടുത്തയാഴ്ച മുതൽ രാജ്യത്ത് കൂടുതൽ വാക്സിനുകൾ ലഭ്യമാകുമെന്നും അദ്ദേഹം അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |