അമൃത്‌സർ: കൊവിഡ് വാക്സിൻ വിതരണത്തിലും മെഡിക്കൽ കിറ്റുകൾ വാങ്ങുന്നതിലും ക്രമക്കേടുകളുണ്ടായെന്നും അത് സി.ബി.ഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗിന്റെ വസതിയിലേക്ക് പ്രതിഷേധ റാലി നടത്തിയ ശിരോമണി അകാലിദൾ നേതാവ് സുഖ്ബീർ സിംഗ് ബാദലിനെ പഞ്ചാബ് പൊലീസ് കസ്റ്റഡിയിലെടുത്തു.
നൂറുകണക്കിനാളുകൾ പങ്കെടുത്ത റാലി അക്രമാസക്തമായതിനെ തുടർന്ന് പൊലീസ് സമരക്കാർക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു.
കൊവിഡ് വാക്സിൻ വിതരണത്തിലെ അപാകതകളിൽ സംസ്ഥാന ആരോഗ്യ മന്ത്രി ബൽബീർ സിംഗ് സിദ്ദുവിനെ പുറത്താക്കണമെന്നും സമരക്കാർ ആവശ്യപ്പെട്ടു.
അകാലിദളിന്റെ പുതിയ സഖ്യകക്ഷിയായ ബി.എസ്.പിയുടെ സംസ്ഥാന അദ്ധ്യക്ഷൻ ജസ്ബിർ സിംഗ് ഗർഹിയും പ്രതിഷേധത്തിൽ പങ്കെടുത്തു.
'ഒരു കൊടുങ്കാറ്റ് ഉയർന്നു കഴിഞ്ഞു. ക്യാപ്ടൻ തന്റെ എല്ലാ ശക്തിയും ഉപയോഗിച്ചാലും അതിനെ തടഞ്ഞുനിറുത്താനാവില്ല. വാക്സിനേഷനിൽ അഴിമതി, മെഡിക്കൽ കിറ്റിൽ അഴിമതി, പട്ടികജാതി സ്‌കോളർഷിപ്പിൽ അഴിമതി, കർഷകരുടെ ഭൂമി പിടിച്ചെടുക്കുന്നു ഇതൊന്നും വച്ചുപൊറുപ്പിക്കാനാവില്ല'- കസ്റ്റഡിയിലെടുക്കുന്നതിന് മുമ്പ് സുഖ്ബീർ സിംഗ് ബാദൽ മാദ്ധ്യമങ്ങളോട് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |