കൊല്ലം: ബൈപ്പാസിൽ ടോൾ പിരിവ് ആരംഭിക്കാനാകാത്തത് കൊണ്ടുണ്ടാകുന്ന നഷ്ടം സംസ്ഥാനത്തിന് കേന്ദ്രം അനുവദിക്കുന്ന വിവിധ ഫണ്ടുകളിൽ നിന്ന് ഈടാക്കാൻ ദേശീയപാതാ അതോറിറ്റിയുടെ നീക്കം. ലോക്ക് ഡൗൺ നിയന്ത്രണങ്ങളിലെ ഇളവുകൾക്ക് പിന്നാലെ ടോൾ പിരിവ് ആരംഭിക്കാനായില്ലെങ്കിൽ ഈ തുക സംസ്ഥാനത്തിന് അനുവദിക്കുന്ന ഏതെങ്കിലും ഫണ്ടിൽ കുറവുവരുത്തി നൽകണമെന്ന് ആവശ്യപ്പെട്ട് ദേശീയപാതാ അതോറിറ്റി അധികൃതർ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന് കത്ത് നൽകും.
പ്രതിദിനം 1,15,000 രൂപ ദേശീയപാതാ അതോറിറ്റിക്ക് നൽകാമെന്നാണ് കൊല്ലം ബൈപ്പാസിലെ ടോൾ പിരിവിനുള്ള ഇപ്പോഴത്തെ കരാറിലെ വ്യവസ്ഥ. ഈ മാസം ഒന്ന് മുതൽ ടോൾ പിരിക്കാനായിരുന്നു തീരുമാനമെങ്കിലും പ്രതിഷേധങ്ങളെ തുടർന്ന് നിറുത്തിവച്ചു. മുടക്കം വരുന്ന ഓരോ ദിവസത്തിനും കരാർ ഏജൻസി വാഗ്ദാനം ചെയ്തിട്ടുള്ള 1,15,000 രൂപ വീതം ഈടാക്കാനാണ് ആലോചന. സംസ്ഥാന സർക്കാരിനെ സമ്മർദ്ദത്തിലാക്കി ടോൾ പിരിവിന് അനുകൂലമായ സാഹചര്യം സൃഷ്ടിക്കുകയെന്ന ലക്ഷ്യമാണ് ഇതിന് പിന്നിലെന്നും സൂചനയുണ്ട്.
പ്രദേശവാസികൾക്ക് ഒരു മാസത്തെ പാസ് മാത്രം
രാജ്യത്തെ എല്ലാ ടോൾ പ്ലാസകളിലുമുള്ള ഇളവുകൾ മാത്രമേ കൊല്ലത്തും അനുവദിക്കാനാകൂ എന്ന് ചൂണ്ടിക്കാട്ടി ദേശീപാതാ അതോറിറ്റി അധികൃതർ ജില്ലാ ഭരണകൂടത്തിന് കത്ത് നൽകി. ഇതുപ്രകാരം ടോൾ പ്ലാസയ്ക്ക് 20 കിലോമീറ്റർ ചുറ്റളവിലുള്ള വാണിജ്യേതര വാഹനങ്ങൾ ഒരുമാസത്തിനിടയിലെ 50 യാത്രകൾക്ക് 285 രൂപ നൽകിയാൽ മതി. എന്നാൽ ഇതിന് ഫാസ്ടാഗ് രജിസ്റ്റർ ചെയ്ത് പ്രത്യേക പാസ് എടുക്കണം. പാസ് എടുക്കാത്തവർ ദൂരസ്ഥലങ്ങളിൽ നിന്നുള്ള വാണിജ്യേതര വാഹനങ്ങൾക്ക് നിശ്ചയിച്ചിട്ടുള്ള 25 രൂപ മുതലുള്ള നിരക്ക് നൽകണം.
ടോൾ പിരിവ് നിറുത്തിവച്ചതിന് പിന്നാലെ ജില്ലാ ഭരണകൂടം വിളിച്ചുചേർത്ത ചർച്ചയിൽ ആവശ്യപ്പെട്ട പ്രകാരമാണ് പ്രദേശവാസികൾക്കുള്ള ഇളവ് സംബന്ധിച്ച റിപ്പോർട്ട് നൽകിയത്. നിർമ്മാണം ആരംഭിക്കുന്നതിന് മുമ്പ് ടോൾ പിരിവ് സംബന്ധിച്ച് സംസ്ഥാന സർക്കാരുമായി ഉണ്ടാക്കിയ ധാരണയുടെ പകർപ്പും ജില്ലാ ഭരണകൂടത്തിന് കൈമാറിയിട്ടുണ്ട്. ലോക്ക് ഡൗണിൽ ഇളവ് വരുമ്പോൾ ദേശീയപാതാ അതോറിറ്റി ടോൾ പിരിവിനുള്ള സുരക്ഷ ആവശ്യപ്പെട്ട് പൊലീസിനെ സമീപിച്ചേക്കും.
ആകെ പിരിക്കുക
176 കോടി
352 കോടി രൂപ ചെലവിലാണ് ബൈപ്പാസ് പൂർത്തിയാക്കിയത്. ഇതിന്റെ പകുതി തുക കേന്ദ്ര സർക്കാരാണ് വഹിച്ചത്. ഈ തുകയാണ് ടോളിലൂടെ പിരിച്ചെടുക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |