ബുഡാപെസ്റ്റ്: യൂറോയിൽ ഗ്രൂപ്പ് എഫിലെ മത്സരത്തിൽ 83-ാം മിനിട്ടുവരെ സമനില പ്രതീക്ഷിച്ചിരുന്ന ഹങ്കറിയെ അടുത്ത ഒമ്പത് മിനിട്ടിനുള്ളിൽ നേടിയ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ച് നിലവിലെ ചാമ്പ്യൻമാരായ പോർച്ചുഗലിന് ഗംഭീര തുടക്കം. പെനാൽറ്റിയിൽ നിന്നുൾപ്പെടെ ഇരട്ടഗോളുമായി തിളങ്ങിയ പറങ്കിപ്പടനായകൻ ക്രിസ്റ്റ്യാനൊ റൊണാൾഡോ ടീമിനെ വിജയതീരത്തേക്ക് മുന്നിൽ നിന്ന് നയിച്ചു. യൂറോകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരമെന്ന റെക്കാഡും റൊണാൾഡോ ഈമത്സരത്തിൽ നേടി.
അവസാന നിമിഷങ്ങൾ വരെ ലോകത്തെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളായ റൊണാൾഡോയും ബ്രൂണോ ഫെർണാണ്ടസും ബെർണാഡോ സിൽവയും എല്ലാം ഉൾപ്പെട്ട പോർച്ചുഗലിനെ പിടിച്ചു കെട്ടാനായി എന്നതിൽ ഹങ്കറി അഭിനന്ദനം അർഹിക്കുന്നു. 80-ാം മിനിട്ടിൽ അവരുടെ താരം ലോവ്റൻസിക്സ് പോർച്ചുഗൽ വലയിൽ പന്തെത്തിച്ചെങ്കിലും ഓഫ് സൈഡായി.
84-ാം മിനിറ്റിൽ റാഫേൽ ഗുറെയ്റോയാണ് പോർച്ചുഗലിന് ലീഡ് നൽകിയത്. പോസ്റ്റിലേക്കുള്ള റാഫ സിൽവയുടെ ഷോട്ട് ഹംഗറി താരത്തിന്റെ ദേഹത്ത് തട്ടി തെറിച്ചെത്തിയത് ഗുറെയ്റോയുടെ മുന്നിലേക്കാണ്. അദ്ദേഹം പന്ത് പിടിച്ചെടുത്ത് കൃത്യമായി വലകുലുക്കി.ഗോൾ വഴങ്ങിയതോടെ പതറിയ ഹങ്കറി 87-ാം മിനിട്ടിൽ പെനാൽറ്റിയിലൂടെ വീണ്ടും ഗോൾ വഴങ്ങി. റാഫ സിൽവയെ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി റൊണാൾഡോ ഗോളാക്കുകയായിരുന്നു. ഈ ഗോളോടെ യൂറോ കപ്പിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമെന്ന റെക്കാഡ് ഫ്രാൻസിന്റെ മിഷേൽ പ്ലാറ്റിനിയെ (9ഗോൾ ) മറികടന്ന് റൊണാൾഡോ സ്വന്തമാക്കി. കളിതീരാറാകവേ 92-ാം മിനിട്ടിലാണ് റൊണാൾഡോ പോർച്ചുഗലിന്റെ മൂന്നാം ഗോൾ നേടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |