കാലിഫോർണിയയിലെ ഫോൾസോം തടാകത്തിൽ അണ്ടർവാട്ടർ സർവേ ഉപകരണങ്ങൾ പരീക്ഷിക്കുന്നതിനിടെ യാദൃശ്ചികമായി കണ്ടെത്തിയത് 56 വർഷങ്ങൾക്ക് മുമ്പ് തകർന്നതെന്ന് കരുതുന്ന വിമാനത്തിന്റെ അവശിഷ്ടങ്ങൾ. ! തടാകത്തിന്റെ ഉപരിതലത്തിൽ നിന്ന് 160 അടി താഴെ അടിത്തട്ടിലാണ് ചെളിയിൽ പുതഞ്ഞ നിലയിലുള്ള വിമാനത്തിന്റെ രൂപം സോണാർ ചിത്രങ്ങളിൽ തെളിഞ്ഞത്.
ചെറിയ ആളില്ലാ സർവേയിംഗ് ബോട്ടിന്റെ പരീക്ഷണ ഓട്ടത്തിനിടെ ലഭിച്ച ഡേറ്റകൾ വിശകലനം നടത്തിയപ്പോഴാണ് തടാകത്തിന്റെ അടിത്തട്ടിൽ എന്തോ ഉണ്ടെന്ന് സീഫ്ലോർ സിസ്റ്റംസ് എന്ന കമ്പനിയിലെ എൻവയോൺമെന്റൽ ടെക്നീഷ്യൻമാരായ ജെഫ് റിലെയ്‌യും ടെയ്‌ലർ അറ്റ്കിൻസണും തിരിച്ചറിയുന്നത്. തടാകങ്ങൾ, കുളങ്ങൾ തുടങ്ങിയ ജലാശയങ്ങളുടെ ഡിജിറ്റൽ മാപ്പിംഗുമായി ബന്ധപ്പെട്ട് കാലിഫോർണിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന സർവേയിംഗ് കമ്പനിയാണ് സീഫ്ലോർ സിസ്റ്റംസ്.
ഫോൾസോം തടാകം സ്ഥിതി ചെയ്യുന്ന പ്രദേശം ഉൾപ്പെടെ യു.എസിന്റെ പടിഞ്ഞാറൻ മേഖലകളിൽ രൂക്ഷമായ വരൾച്ച അനുഭവപ്പെടുന്നുണ്ട്. ഇത് കാരണം, ഫോൾസോം തടാകത്തിലെ ജലനിരപ്പ് ക്രമാതീതമായി കുറഞ്ഞിരുന്നു. ഇതാണ് അടിത്തട്ടിൽ മറഞ്ഞിരുന്ന അവശിഷ്ടങ്ങൾ കണ്ടെത്താൻ സഹായകമായത്. സാക്രമെന്റോ നഗരത്തിൽ നിന്ന് 25 മൈൽ വടക്ക് കിഴക്കായാണ് ഫോൾസോം തടാകം സ്ഥിതി ചെയ്യുന്നത്.
സോണാർ യൂണിറ്റുകളുടെ സഹായത്തോടെയാണ് വിമാനത്തിന്റെ അവശിഷ്ടം തന്നെയാണ് കണ്ടെത്തിയതെന്ന് ഉറപ്പിച്ചത്. വിമാനത്തിന്റെ വാൽ ഭാഗം, പ്രൊപ്പല്ലർ എന്നിവയുടെ ചിത്രങ്ങൾ ശേഖരിക്കാൻ കഴിഞ്ഞിട്ടുണ്ട്. ഇതോടെ 1965ൽ തടാകത്തിൽ തകർന്ന് വീണ വിമാനത്തിന്റേതാകാം ഈ അവശിഷ്ടങ്ങൾ എന്ന നിഗമനത്തിലാണ് അധികൃതർ. ന്യൂഇയർ ദിവസമാണ് പൈപ്പർ കൊമാൻചീ 250 എന്ന ചെറുവിമാനം തടാകത്തിൽ തകർന്നു വീണത്.
പൈലറ്റിന്റെ മൃതദേഹം കണ്ടെത്തിയെങ്കിലും മറ്റ് മൂന്ന് യാത്രക്കാരെയും വിമാനത്തിന്റെ അവശിഷ്ടങ്ങളെയും കണ്ടെത്താൻ സാധിച്ചിരുന്നില്ല. 2014ലും വിമാനത്തിനായി തിരച്ചിൽ നടത്തിയിരുന്നെങ്കിലും വിഫലമായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |