മുപ്പത്തിയെട്ട് വയസ്സേ പ്രായമുണ്ടായിരുന്നുള്ളു.അഭിനയത്തിൽ വലിയ ഉയരങ്ങൾ താണ്ടാൻ കൊതിച്ച കന്നട നടൻ സഞ്ചാരി വിജയിനെ ഒരപകടത്തിന്റെ രൂപത്തിൽ വന്ന് മരണം മടക്കിക്കൊണ്ടുപോയി.മികച്ച നടനുള്ള ദേശീയ-സംസ്ഥാന അവാർഡുകൾ കരസ്ഥമാക്കിയിരുന്നു.കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കുള്ള സാമഗ്രികൾ വാങ്ങാൻ പോയതായിരുന്നു.കൂട്ടുകാരനെക്കണ്ടശേഷം ബൈക്കിൽ മടങ്ങുമ്പോഴായിരുന്നു അപകടം.
വിജയകുമാർ ബാസവരാജയ്യ സഞ്ചാരി വിജയ് ആയത് സഞ്ചാരി എന്ന നാടക ട്രൂപ്പിന്റെ ഭാഗമായതോടെയായിരുന്നു.കർണാടകയിലെ ചിക്കമംഗലൂർ ജില്ലയിൽപ്പെട്ട രംഗപുരയിലായിരുന്നു ജനനം.അച്ഛൻ ബാസവരാജയ്യ നടനും സംഗീതഞ്ജനുമായിരുന്നു.അമ്മ ഗൗരമ്മ നഴ്സും നാടോടി ഗായികയുമായിരുന്നു.നാടകങ്ങളിൽ അഭിനയിച്ചായിരുന്നു തുടക്കം.രംഗപ്പ ഹോബ്ഗിന എന്ന കന്നട ചിത്രത്തിൽ ചെറിയ വേഷം അവതരിപ്പിച്ചാണ് സിനിമയിലേക്ക് പ്രവേശിക്കുന്നത്.രാമ രാമ രഘുരാമ ,ദാസവല തുടങ്ങിയ ചിത്രങ്ങളിലൂടെ വിജയിന്റെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടു.2015 ൽ ' നാൻ അവനല്ല, അവളു " എന്ന ചിത്രത്തിലെ ട്രാൻസ്ജെണ്ടർ വേഷം വിജയിന് ഏറ്റവും മികച്ച നടനുള്ള ദേശീയ അവാർഡ് നേടിക്കൊടുത്തു.കന്നടയിലെ മികച്ച നടനുള്ള സംസ്ഥാന അവാർഡും ഫിലിം ഫെയർ സൗത്ത് അവാർഡും ഈ ചിത്രത്തിലൂടെ വിജയ് നേടിയെടുത്തു.വിജയ് ഉൾപ്പെടെ മികച്ച നടനുള്ള ദേശീയ അവാർഡ് മൂന്നുപേർക്കു മാത്രമെ കന്നടയിൽ ലഭിച്ചിട്ടുള്ളു.
മെലൂബ മായാവി,താളെ ദണ്ഡ, പിറാംഗിപുര തുടങ്ങിയ ചിത്രങ്ങൾ റിലീസ് ചെയ്യാനുണ്ട്.
ദേശീയ അവാർഡ് നേടിയശേഷം മികച്ച കഥാപാത്രങ്ങൾ തന്നെതേടിയെത്തുമെന്ന് വിജയ് പ്രതീക്ഷിച്ചിരുന്നു.പക്ഷേ വലിയരീതിയിൽ അവസരം കിട്ടിയിരുന്നില്ല. അടുത്തിടെയാണ് മികച്ച റോളുകൾ തേടിയെത്തിത്തുടങ്ങിയത്. വിജയ് നല്ല നടനും നല്ല മുനുഷ്യനുമായിരുന്നു.ഇന്ത്യൻ സിനിമയ്ക്ക് വലിയ പ്രതീക്ഷ പകർന്ന നടനെയാണ് നഷ്ടമായത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |