കൊച്ചി: ലോക്ക്ഡൗൺ കാലത്ത് കിച്ചൻ ഡിസ്റ്റിലറികൾ തല്ലിത്തകർത്ത് എക്സൈസ് വകുപ്പ് കാഴ്ചവച്ചത് മിന്നുന്ന പ്രകടനം.
രണ്ടാം ലോക്ക് ഡൗൺ പ്രഖ്യാപിച്ച ആദ്യ 30 ദിവസത്തിനകം 2.5 ലക്ഷം ലിറ്റർ വാഷും 3500 ലിറ്റർ വാറ്റു ചാരായവുമാണ് പിടിച്ചത്. 1,007 കിലോ കഞ്ചാവും 9,334 ലിറ്റർ വിദേശമദ്യവും പിടികൂടി. മേയ് 9 മുതൽ ജൂൺ 9 വരെ 2,171 അബ്കാരി കേസുകളും 247 നർക്കോട്ടിക് കേസുകളുേ രജിസ്റ്റർ ചെയ്തു.
സർക്കാർ മദ്യവില്പന ശാലകൾ അടഞ്ഞുകിടന്ന സാഹചര്യം മുതലെടുത്ത് ചാകരകൊയ്ത്തിനിറങ്ങിയവരായിരുന്നു പിടിക്കപ്പെട്ടവരിൽ ഏറെയും. സ്വന്തം ആവശ്യത്തിനും സുഹൃത്തുക്കൾക്ക് നൽകി ആളാകാനും പ്രഷർകുക്കറിൽ വാറ്റി കുടുങ്ങിയ നേരംപോക്കുസംഘങ്ങളും കഷ്ടകാലത്തിന് പിടിയിലായി.
മലയോര മേഖലയിൽ വാറ്റുചാരായം ലിറ്ററിന് 1,500 മുതൽ 2,300 രൂപവരെയായിരുന്നു വില. പ്രഷർ കുക്കറും ഗ്യാസ് അടുപ്പും കുറച്ച് പാത്രങ്ങളുമുണ്ടെങ്കിൽ സ്വന്തം ഉപയോഗത്തിനുള്ളത് വാറ്റാമെന്ന തോന്നലാണ് ചിലർക്ക് പ്രോത്സാഹനമായത്.
തങ്ങൾക്ക് നൽകാത്തതിലും അമിതവില വാങ്ങിയതിനുമുള്ള പ്രതികാരം, നിരാശ, അസൂയ, ശത്രുത തുടങ്ങിയ വികാരങ്ങളാൽ വാറ്റുകാരെ എക്സൈസിന് ഒറ്റുകൊടുത്തവരാണ് ഇക്കഥയിലെ യഥാർത്ഥവില്ലന്മാർ. റെയ്ഡുകൾ തലനാരിഴയ്ക്ക് പാളിപ്പോയ നൂറുകണക്കിന് അനുഭവങ്ങളും എക്സൈസ് ഉദ്യോഗസ്ഥർക്കുണ്ട്. വകുപ്പിലെ യൂദാസുകൾ റെയ്ഡുകൾ ചോർത്തിയത് തന്നെ കാരണം.
തിരുവനന്തപുരത്ത് എക്സൈസ് ആസ്ഥാനത്തെ നമ്പരിലേക്കാണ് ഒറ്റുകാരിലേറെയും വിളിച്ചത്. ലോക്കൽ ഓഫീസുകളിൽ അറിയിച്ചാൽ വിവരം ചോരുമെന്ന ഭയമാണ് വിളികൾ തലസ്ഥാനത്തേക്ക് പായാൻ കാരണം.
2020 മാർച്ച്- മേയ് ( രണ്ടരമാസം)
പിടിച്ചെടുത്ത വാഷ് - 2,57,256 ലിറ്റർ
ചാരായം - 2863. 55 ലിറ്റർ
അരിഷ്ഠം- 3604.95 ലിറ്റർ
കഞ്ചാവ് - 291.90 കിലോഗ്രാം
2021 മേയ് 9 മുതൽ ജൂൺ 6 വരെ (29 ദിവസം)
വാഷ് -2,44,011 ലിറ്റർ
ചാരായം - 3217 ലിറ്റർ
വ്യാജവിദേശമദ്യം- 9335 ലിറ്റർ
കഞ്ചാവ് -1007 കിലോഗ്രാം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |