കാഞ്ഞങ്ങാട്: പൊതുവിദ്യാലയങ്ങളിൽ ഒന്നാം ഭാഷയായി മലയാളം പരിഗണിക്കപ്പെടാത്ത പ്രവണത വർദ്ധിക്കുന്നു. കുട്ടികളിൽ അധികവും അറബിക്, സംസ്കൃതം, ഉറുദു ഭാഷകൾ ഒന്നാംഭാഷയായി എടുക്കാനാണ് താൽപര്യപ്പെടുന്നത്. പത്താംക്ളാസ് പാസായ കുട്ടികളിൽ വലിയൊരു വിഭാഗത്തിന് മലയാളം കൃത്യമായി എഴുതാനും വായിക്കാനും സാധിക്കാത്ത സ്ഥിതി ഇതുമൂലമുണ്ടെന്നാണ് അദ്ധ്യാപകർ തന്നെ സമ്മതിക്കുന്നത്.
ഒന്നാം ഭാഷയായി മലയാളം പഠിക്കാത്ത കുട്ടികൾ അക്ഷരം കൂട്ടി വായിക്കാൻ പോലും സാധിക്കാതെയാണ് പത്താം തരം പാസാകുന്നത്. ആഴ്ചയിൽ ഒന്നാം ഭാഷയ്ക്ക് നാലും രണ്ടാം ഭാഷയ്ക്ക് രണ്ടും പിരീഡുകളാണുള്ളത്. ഇംഗ്ലീഷ് മീഡിയം പഠിക്കുന്ന വിദ്യാർത്ഥികൾ പോലും ഒന്നാം ഭാഷയായി സംസ്കൃതം, അറബിക് തുടങ്ങിയ ഭാഷകളാണ് തിരഞ്ഞെടുക്കുന്നത്. ഇവർക്ക് മലയാളം ഉപപാഠപുസ്തകത്തിലൂടെ മാത്രമാണ് പരിചയം. മറ്റ് ഭാഷാ വിഷയങ്ങൾക്ക് എളുപ്പം മാർക്ക് കിട്ടുന്നു എന്നതാണ് കുട്ടികളും രക്ഷിതാക്കളും ഇതിന് ഉന്നയിക്കുന്ന ന്യായം.
സംസ്കൃതത്തിനും അറബിക്കിനും എപ്ളസ് ഉറപ്പ്
സംസ്കൃതം, അറബിക് ഭാഷകൾ തിരഞ്ഞെടുക്കുന്ന കുട്ടികൾ 99 ശതമാനവും മുഴുവൻ എ പ്ളസ് വാങ്ങുന്നു. പേപ്പർ മൂല്യ നിർണ്ണയത്തിൽ അറബിക്, സംസ്കൃതം, ഉറുദു വിഷയങ്ങളിൽ മാർക്ക് വാരിക്കോരി നൽകും. അറബിക്, സംസ്കൃത കലോത്സവത്തിലും ഗ്രേസ് മാർക്കിലും കണ്ണു നട്ടിരിക്കുന്ന രക്ഷിതാക്കളും ഇതിൽ വീഴുന്നു. ഹയർ സെക്കൻഡറി തലത്തിലും മലയാളം പഠിക്കുന്ന കുട്ടികൾ കുറഞ്ഞുവരുന്നുണ്ട്.
കുട്ടിയുടെ സംസ്കാരം രൂപപ്പെടുന്നത് മാതൃഭാഷയിലൂടെയാണെന്ന് മനഃശാസ്ത്രജ്ഞന്മാർ പറയാൻ തുടങ്ങിയിട്ട് കാലമേറെയായി. ഇതര ഭാഷകൾ പഠിക്കുന്നതിനു മാതൃഭാഷപഠനം ഉപേക്ഷിക്കുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ് എന്ന ചോദ്യവും ഉയരുന്നുണ്ട്.ഇംഗ്ലീഷ്, ഹിന്ദി ഇവ മുഖ്യവിഷയമായി തുടരുമ്പോൾ മാതൃ ഭാഷ ആവശ്യമെങ്കിൽ മാത്രം തിരഞ്ഞെടുക്കാവുന്ന വിഷയമാക്കിയതിലെ യുക്തിയും ചോദ്യം ചെയ്യപ്പെടേണ്ടതാണ്.
ഡോ. എ.എം ശ്രീധരൻ, കണ്ണൂർ സർവകലാശാല മുൻ മലയാളം മേധാവി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |