നീലേശ്വരം: കേരകർഷകരിൽ ഭൂരിഭാഗവും കൊപ്രയാക്കുന്നത് നിർത്തിയതോടെ ഗ്രാമങ്ങളിലെ ശ്മശാനങ്ങളിൽ ചിരട്ടക്ഷാമം അതിരൂക്ഷം. വൈദ്യുതി, ഗ്യാസ് ശ്മശാനങ്ങളൊന്നും സ്ഥാപിക്കാത്ത ഇടങ്ങളിലെല്ലാം പ്രധാനമായും ചിരട്ട ഉപയോഗിച്ചാണ് മൃതദേഹങ്ങൾ സംസ്കരിക്കുന്നത്. വലിയ വില നൽകിയാലും ആവശ്യഘട്ടങ്ങളിൽ ചിരട്ട കിട്ടാത്ത അവസ്ഥയാണ് പലയിടത്തും.
കിലോയ്ക്ക് പതിനാലു രൂപ വരെയാണ് ചിരട്ടയ്ക്ക് ഈടാക്കുന്നത്. മൃതദേഹം ദഹിപ്പിക്കാനുള്ള സമയങ്ങളിൽ ഗ്രാമങ്ങളിലെ പ്രാദേശിക ശ്മശാനകമ്മിറ്റിക്കാർ ചിരട്ടയ്ക്ക് വേണ്ടി നെട്ടോട്ടമോടുന്ന അവസ്ഥയാണുള്ളത്. മഴക്കാലങ്ങളിൽ ഇവിടങ്ങളിൽ പ്രയാസമേറും. മുൻകാലങ്ങളിൽ പറമ്പുകളിൽ പച്ചമാവ് മുറിച്ചായിരുന്നു ശവസംസ്കാരം. ഇപ്പോൾ മാവുകളും ഇല്ലാതായതോടെയാണ് പ്രാദേശിക ശ്മശാന കമ്മിറ്റിക്കാർ ചിരട്ടയെ ആശ്രയിക്കാൻ തുടങ്ങിയത്. ചിരട്ടയും കിട്ടാതായതോടെ പ്രാദേശിക ശ്മശാന കമ്മിറ്റികൾ എന്ത് ചെയ്യണമെന്നറിയാതെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ സമീപിക്കാൻ ഒരുങ്ങുകയാണ്.
ഉണക്കപ്രശ്നം; കൂടിയ കൂലി
കൊപ്ര ഉണ്ടാക്കിയെടുക്കാനുള്ള വമ്പിച്ച കൂലിയും തേങ്ങ ഉണക്കിയെടുക്കാനുള്ള സ്ഥലസൗകര്യം കുറയുകയും ചെയ്തതോടെയാണ് തേങ്ങ ഉണക്കുന്നതിൽ നിന്നും കർഷകർ പിൻവലിഞ്ഞുതുടങ്ങിയത്. ഉണക്കത്തിന്റെ പേരു പറഞ്ഞ് മില്ലുകാർ വില കുറയ്ക്കുന്നതും പതിവാണ്. അടുത്ത കാലത്തായി തമിഴ്നാട്ടിലെ വ്യാപാരികൾ പൊളിച്ച തേങ്ങ എടുക്കാൻ തുടങ്ങിയിട്ടുമുണ്ട്. തമിഴ്നാട്ടിലെ കാക്കയത്താണ് കേരളത്തിലെ പൊളിച്ച തേങ്ങ കൊണ്ടുപോയി കൊപ്രയാക്കുന്നത്. അവിടെയാണെങ്കിൽ കൂലി വളരെ കുറവും ചിരട്ടയിൽ നിന്ന് വിലയേറിയ അസംസ്കൃതവസ്തുക്കൾ എടുക്കാനുള്ള സൗകര്യവുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |