കോട്ടയം : മീനച്ചിലാറ്റിൽ ചുങ്കം മുതൽ കാഞ്ഞിരം വരെയുള്ള ഭാഗങ്ങളിൽ ഒഴുക്കിന് തടസമായി ആറ്റിലേക്ക് ചാഞ്ഞു നിൽക്കുന്ന മരങ്ങളുടെ കമ്പുകൾ മാത്രമേ വെട്ടൂവെന്ന് പരിസ്ഥിതിസഘടനകൾക്ക് നൽകിയ ഉറപ്പ് ലംഘിച്ച് ഇരുപതോളം മരങ്ങളും മുളങ്കൂട്ടങ്ങളും വെട്ടാൻ ജലസേചന വകുപ്പ് എക്സിക്യുട്ടീവ് എൻജിനിയർ കോട്ടയം സോഷ്യൽ ഫോറസ്റ്ററി അസിസ്റ്റന്റ് കൺസർവേറ്റർക്ക് കത്ത് നൽകി. അത്യാവശ്യമായി മരങ്ങളും മുളകളും നീക്കം ചെയ്താലേ കരാറുകാരന് മീനച്ചിലാറ്റിലെ നവീകരണ ജോലി പൂർത്തിയാക്കാൻ കഴിയൂവെന്നാണ് കത്തിൽ പറയുന്നത്. ട്രീകമ്മിറ്റി അംഗങ്ങളെ ഉൾപ്പെടുത്തി സംയുക്ത പരിശോധന തീയതി നിശ്ചയിച്ച് മരങ്ങൾ മുറിച്ചു മാറ്റാൻ അനുമതി നൽകണമെന്നാണ് എ.സി.എഫിന് നൽകിയ കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ആറ്റിലേക്ക് ചാഞ്ഞു നിൽക്കുന്ന മരങ്ങൾ മാർക്ക് ചെയ്തുള്ള സ്കെച്ച് നൽകിയാലേ ട്രീകമ്മിറ്റിക്ക് അപേക്ഷ നൽകാനാവൂ എന്ന് സി.സി.എഫ് എക്സിക്യുട്ടീവ് എൻജിനിയർക്ക് മറുപടി നൽകിയെങ്കിലും ഇതുവരെ സ്കെച്ച് നൽകിയില്ല. ഇതിനിടയിൽ ട്രീകമ്മിറ്റിയുടെ അനുമതി ഇല്ലാതെ മരങ്ങളുടെ ശിഖരം മുറിച്ചു. ഇതോടെയാണ് പരിസ്ഥിതിസംഘടനകൾ ഗ്രീൻ ട്രൈബ്ര്യൂണലിനെ സമീപിച്ച് സ്റ്റേ വാങ്ങിയത്. എന്നിട്ടും ജോലികൾ തുടർന്നു. കേരളകൗമുദി വാർത്തയെ തുടർന്നാണ് ഇത് താത്ക്കാലികമായി നിറുത്തിയത്.
പരിസ്ഥിതി സംഘടനാ പ്രതിനിധികൾ ഔട്ട്
നവീകരണ പ്രവർത്തനങ്ങൾ നിറുത്തിവച്ച് ഈ മാസം 29ന് മുമ്പ് വിദഗ്ദ്ധസമിതി രൂപീകരിച്ച് റിപ്പോർട്ട് നൽകാൻ ഗ്രീൻ ട്രൈബ്ര്യൂണൽ ഉത്തരവിട്ടിരുന്നു. പരിസ്ഥിതി സംഘടനാ പ്രതിനിധികളെ ഉൾപ്പെടുത്താതെ ഉദ്യോഗസ്ഥർക്ക് പ്രാമുഖ്യം നൽകിയുള്ള വിദഗ്ദ്ധസമിതി രൂപീകരണ നീക്കമാണ് നടക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |