പാനൂർ: പശ്ചിമഘട്ടത്തിന്റെ ഭാഗമായുള്ള വയനാടൻ കുന്നുകളോട് ചേർന്നുള്ള പ്രകൃതിസുന്ദരമായ വാഴമലയെ ഇക്കോ ടൂറിസം കേന്ദ്രമാക്കാമെന്ന വാഗ്ദാനം നിലനിൽക്കെ ഒമ്പതോളം ക്വാറികൾ ചേർന്ന് തുരന്നുതീർക്കുന്നു. സർക്കാർ ഖനനം നിരോധിച്ചെങ്കിലും ഹൈക്കോടതി വിധി വാങ്ങിയാണ് ഇപ്പോൾ ഇവ പ്രവർത്തിപ്പിക്കുന്നത്. ഖനനത്തിനെതിരേ കടുത്ത പ്രതിഷേധം ഉയരുകയാണ് പല ഭാഗങ്ങളിൽ നിന്നും.
രണ്ടുവർഷം മുമ്പ് മലയിടിച്ചലിനെ തുടർന്ന് കരിങ്കൽ ക്വാറികളിൽ നിന്ന് കരിങ്കൽചീളുകൾ ഒലിച്ചിറങ്ങി വൻതോതിൽ കൃഷിനാശമുണ്ടായ പ്രദേശമാണ് വാഴമല. പാനൂരിന്റെ കിഴക്കൻ പ്രദേശമായ കല്ലുവളപ്പ് പാത്തിക്കൽ വഴിയാണ് പ്രകൃതിസുന്ദരമായ വാഴമലയിലെത്തേണ്ടത്. 2016 ൽ മന്ത്രി കെ.കെ. ശൈലജ വാഴമല സന്ദർശിച്ച് ഇക്കോ ടൂറിസം പദ്ധതി പ്രഖ്യാപിച്ചിരുന്നു.
ജനജീവിതത്തിനും പ്രകൃതിക്കും ഭീഷണിയായതോടെയാണ് പരിസ്ഥിതി സംരക്ഷകരും പ്രദേശവാസികളും ഇവിടെ സമരവുമായി മുന്നോട്ടു വന്നത്. തൊഴിൽ പ്രശ്നവും നിർമ്മാണ മേഖലയിലെ പ്രതിസന്ധിയും ചൂണ്ടിക്കാണിച്ചാണ് ക്വാറി ഉടമകൾ മിക്കപ്പോഴും അനുകൂലമായ തീരുമാനം വാങ്ങിച്ചെടുക്കുന്നത്.
എങ്ങുമെത്താതെ ഇക്കോ പദ്ധതി
ഔഷധത്തോട്ടം നിർമ്മാണം, ആദിവാസിഗോത്രവർഗ്ഗങ്ങളുടെ ഉത്പന്നങ്ങളുടെ വിപണനം, ആദിവാസി ഭക്ഷണം, നാട്ടുഭക്ഷണം എന്നിവ പരിചയപ്പെടുത്തൽ, വ്യായമമുറകൾ, അമ്പെയ്ത്ത് പരിശീലനം, വിമാനപ്പാറയിലെ കാഴ്ച, റോപ്പ്‌വേ, പഴശ്ശി പാത്ത് (നരിക്കോട് മലയിൽ നിന്നും മാനന്തവാടിയിേലേക്ക്), മലമടക്കുകളിലെ കോട്ടേജ് നിർമ്മാണം തുടങ്ങിയവയാണ് വാഴമല ഇക്കോ ടൂറിസം പദ്ധതിയുടെ ഭാഗമായി പ്ളാൻ ചെയ്തത്.
എതിർപ്പുമായി പരിഷത്തും
പൊയിലൂർ മേഖലയിലെ ഖനനം നിർത്തിവയ്ക്കാൻ നടപടി സ്വീകരിക്കണമെന്നും അനധികൃത ഖനനം നടത്തിയവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ശാസ്ത്രസാഹിത്യ പരിഷത്ത് കണ്ണൂർ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. നരിക്കോട് മല, വാഴമല പ്രദേശത്തെ ഖനനം സംബന്ധിച്ച് രണ്ടു വർഷം മുന്നേ തന്നെ പരിഷത്ത് മുന്നറിയിപ്പ് നൽകിയിരുന്നു. സർക്കാർ നിരോധിച്ചിരുന്നെങ്കിലും ഹൈക്കോടതിയിൽ നിന്ന് പ്രത്യേക അനുമതി വാങ്ങിയാണ് ഇപ്പോൾ ഖനനം നടത്തുന്നത്. പ്രദേശത്തെ പ്രകൃതി ചൂഷണത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നുവരണമെന്നും പരിഷത്ത് ആവശ്യപ്പെട്ടു
വാഴമലയിലെ ഖനനത്തിൽ സർക്കാർ കാര്യക്ഷമമായി ഇടപെടണം . പശ്ചിമഘട്ടത്തിന്റെ ഭാഗമായ ഇവിടെ വ്യക്തികൾക്ക് കൃഷി ചെയ്യാം.ഖനനം പാടില്ല. സർക്കാർ തലത്തിൽ പരിസ്ഥിതി പഠനം നടത്തി ഇതിന് പരിഹാരം കാണുന്നില്ലെങ്കിൽ പൊയിലൂരിലും ഉരുൾപൊട്ടലും പ്രളയവും അടുത്തു തന്നെ പ്രതീക്ഷിക്കാം. ദുരന്തം വന്ന ശേഷം വിലപിക്കുന്നതിൽ കാര്യമില്ല
-നീന,പൊയിലൂർ എൽ പി .സ്‌കൂൾ അദ്ധ്യാപിക
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |