തിരുവനന്തപുരം: മരംമുറിക്കലുമായി ബന്ധപ്പെട്ട് സി.പി.ഐയുടെ പ്രതികരണം വൈകിയത് നേതൃത്വത്തിലെ ഭിന്നത കാരണമാണെന്ന് അറിയുന്നു. ഉത്തരവാദിത്വം മുൻമന്ത്രി ഇ. ചന്ദ്രശേഖരനിൽ ചാർത്താൻ ചിലർ ശ്രമിച്ചുവെന്ന ആരോപണമാണ് പുറത്തുവന്നത്.
രണ്ട് ടേം പൂർത്തിയാക്കിയ കാനം രാജേന്ദ്രൻ അടുത്ത പാർട്ടി സംസ്ഥാന സമ്മേളനത്തിൽ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറിയാൽ പകരം കേൾക്കുന്ന പേരുകളിലാെന്ന് ഇ. ചന്ദ്രശേഖരന്റേതാണ്. അതിനാൽ, ചന്ദ്രശേഖരനെ ആദ്യമേ വെട്ടാനുള്ള നീക്കത്തിന്റെ ഭാഗമായിരുന്നു ആ നിലപാടെന്ന അടക്കംപറച്ചിലുകൾ പാർട്ടിക്കകത്തുണ്ട്. ചന്ദ്രശേഖരനാകട്ടെ ഒറ്രയ്ക്ക് മറുപടി പറഞ്ഞതുമില്ല.
പാർട്ടി പ്രതിരോധത്തിലേക്ക് നീങ്ങിയതോടെയാണ് കാനം മുന്നോട്ടുവന്നത്. അതിന് മുന്നോടിയായി മുൻമന്ത്രിമാരായ ഇ. ചന്ദ്രശേഖരൻ, കെ. രാജു, റവന്യുമന്ത്രി കെ. രാജൻ എന്നിവരുമായി ചർച്ച നടത്തി. തുടർന്ന് എല്ലാ രാഷ്ട്രീയകക്ഷികളുടെയും കൂട്ടായ തീരുമാനപ്രകാരമായിരുന്നു ഉത്തരവെന്ന് കാനം വ്യക്തമാക്കി.
കർഷകതാത്പര്യം മുൻനിറുത്തി എടുത്ത തീരുമാനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മാത്രമാണ് തുടക്കം മുതൽ ആവർത്തിച്ചത്. മറ്റ് സി.പി.എം നേതാക്കൾ പ്രതികരിച്ചില്ല.
പിന്നീട് ഉത്തരവുമായി ബന്ധപ്പെട്ട രേഖകളുമായി കാനത്തെ കാണാൻ ഇ. ചന്ദ്രശേഖരൻ സി.പി.ഐ ഓഫീസിലെത്തിയ ഉടൻ ചന്ദ്രശേഖരനെ ചോദ്യംചെയ്യാൻ വിളിപ്പിച്ചുവെന്ന് ചാനലുകളിൽ ബ്രേക്കിംഗ് ന്യൂസ് നൽകി. ഇത് പാർട്ടി ഓഫീസിൽ നിന്ന് ചോർന്നതാണെന്നും ഒരു വിഭാഗം പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |