ജനജീവിതം സാധാരണ നിലയിലേക്ക്
കൊച്ചി: ഒന്നര മാസം നീണ്ട അടച്ചിലിനു ശേഷം ജില്ലയിലെ ജനജീവിതം സാധാരണ നിലയിലേക്ക് മടങ്ങുന്നു. ഇന്നു മുതലുള്ള നിയന്ത്രണങ്ങളിലെ ഇളവുകളിലാണ് എല്ലാ മേഖലകളുടെയും പ്രതീക്ഷ. വിവിധയിടങ്ങളിൽ വ്യാപാര സ്ഥാപനങ്ങളും മറ്റ് സ്ഥാപനങ്ങളും തുറക്കുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി.
ടി.പി.ആർ നിരക്ക് എട്ടിൽ താഴെ ഉള്ളയിടങ്ങളിൽ എല്ലാ കടകളും തുറക്കാമെങ്കിലും നിരക്ക് കൂടുതലുള്ള സ്ഥലങ്ങളിൽ നിയന്ത്രണങ്ങളും ഇളവുകളും എന്തെല്ലാമാണെന്നതിൽ പൂർണ വ്യക്തതയില്ല. എറണാകുളം ബ്രോഡ്‌വേയിലും മാർക്കറ്റിലും ഇന്നലെ വ്യാപാര സ്ഥാപനങ്ങളിൽ ഉടമകളും ജീവനക്കാരുമെത്തി വൃത്തിയാക്കി. ഹോട്ടലുകളിൽ ഭക്ഷണം വിളമ്പാൻ അനുമതിയായിട്ടില്ല.
യാത്രികരുടെ എണ്ണമനുസരിച്ച് സർവീസ് നടത്തുന്ന രീതി തുടരുമെന്ന് കെ.എസ്.ആർ.ടി.സി അധികൃതർ വ്യക്തമാക്കി. ഇരുന്നുള്ള യാത്ര മാത്രമേ അനുവദിക്കൂ
സ്വകാര്യബസുകളുടെ സർവീസ് സംബന്ധിച്ച് ധാരണകളൊന്നുമില്ല. ഉത്തരവിൽ അവ്യക്തതയുണ്ടെന്നാണ് ഉടമകളുടെ ആരോപണം. ആരെങ്കിലും സർവീസ് നടത്തിയാൽ നടത്തട്ടെയെന്ന് അവർ പറയുന്നു
മെട്രോ റെയിൽ സർവീസ് എന്നു തുടങ്ങുമെന്നും പ്രഖ്യാപിച്ചിട്ടില്ല. സർക്കാർ ഉത്തരവ് കാത്തിരിക്കുകയാണ് അധികൃതർ. തയ്യാറെടുപ്പുകളൊക്കെ പൂർത്തിയാക്കി കഴിഞ്ഞു
റെയിൽവേ സ്റ്റേഷനുകളിൽ എല്ലാ സുരക്ഷാ ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ചുരുങ്ങിയ എണ്ണം ഭക്ഷണശാലകളും കടകളും തുറക്കും. ഭക്ഷണശാലകളിൽ ഇരുന്ന് കഴിക്കാൻ അനുവദിക്കില്ല.
നിതിൻ നോർബർട്ട്, റെയിൽവേ ഏരിയാ മാനേജർ.
86 സർവീസുകളിൽ 15 എണ്ണം മാത്രമാണ് ഇപ്പോൾ ഉള്ളത്. ആളുകൾ വർദ്ധിക്കുന്നതിനനുസരിച്ച് ഹ്രസ്വദൂര സർവീസുകൾ കൂടി ആരംഭിക്കും.
സുനിൽ കുമാർ, ഇൻസ്‌പെക്ടർ, കെ.എസ്.ആർ.ടി.സി എറണാകുളം.
എല്ലാ മേഖലകൾക്കും ഇളവുകൾ അനുവദിക്കുമ്പോഴും ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് മേഖലയെ മാത്രം ഒഴിവാക്കുന്നതിൽ നിരാശയുണ്ട്. സാമൂഹിക അകലം പാലിച്ച് ആളുകൾക്ക് ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുവദിക്കണം.
ജയപാൽ ഗോപാലൻ നായർ, ജനറൽ സെക്രട്ടറി, ഹോട്ടൽ ആൻഡ് റസ്‌റ്റോറന്റ് അസോസിയേഷൻ.
സ്വകാര്യ ബസുകൾ സർവീസ് നടത്തുന്നതുമായി ബന്ധപ്പെട്ട ഉത്തരവിൽ അവ്യക്തതയുണ്ട്. ഇക്കാര്യത്തിൽ സംഘടന തീരുമാനമെടുത്തിട്ടില്ല. കൊവിഡ് വ്യാപന കാലത്ത് ബസുകളുടെ റോഡ് ടാക്‌സ് ഒഴിവാക്കണമെന്നതുൾപ്പെടെയുള്ള ആവശ്യങ്ങൾ സർക്കാരിന് മുന്നിൽ വച്ചിട്ടുണ്ട്.
എം.ബി.സത്യൻ, സ്വകാര്യ ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |