പാലക്കാട്: കൊവിഡ് വ്യാപനത്തെ തുടർന്ന് യാത്രക്കാർ കുറഞ്ഞതോടെ മെയ് ഒന്നുമുതൽ സർവീസ് നിറുത്തിവച്ച സ്വകാര്യ ബസുകൾ നിരത്തിലിറങ്ങാൻ ഇനിയും കാത്തിരിക്കണം. നിലവിൽ ടി.പി.ആർ അനുസരിച്ച് തദ്ദേശസ്ഥാപനങ്ങളിൽ ട്രിപ്പിൾ ലോക്ഡൗൺ, ലോക്ഡൗൺ, ഭാഗിക ലോക്ഡൗൺ, സാധരണ പ്രവർത്തനം എന്നിങ്ങനെ നാലു മേഖലകളായി തിരിച്ചാണ് ഇളവുകൾ അനുവദിച്ചിട്ടുള്ളത്. ഇൗ സാഹചര്യത്തിൽ സർവീസുകൾ പുനരാരംഭിക്കുക സാദ്ധ്യമല്ലെന്ന് ബസുടമകൾ പറയുന്നു.
ഇതിനിടെ ഇന്ധനവില ദിനംപ്രതി ഉയരുന്നതും വലിയ ബാദ്ധ്യതയാണ്. ചുരുക്കം യാത്രക്കാർക്കായി മാത്രം സർവീസ് നടത്തുകയെന്നത് പ്രായോഗികമല്ല. ജില്ലയിൽ ആകെ 1200 സ്വകാര്യ ബസുകളാണ് ഉള്ളത്. ഇതിൽ 300 ബസുകൾ മാത്രമാണ് നിലവിൽ ജി ഫോം ക്ലിയറൻസ് സർട്ടിഫിക്കറ്റിനായി അപേക്ഷ നൽകിയിട്ടുള്ളത്. ഒരുമാസത്തിലധികം നിർത്തിയിട്ടതിനാൽ പല ബസുകൾക്കും കേടുപാടുകളുണ്ട്. നിരത്തിലിറക്കും മുമ്പ് അതെല്ലാം പരിഹരിക്കണമെങ്കിൽ വലിയ തുക ചെലവാകുമെന്നും ഉടമകൾ പറയുന്നു.
ഇനിയും നഷ്ടത്തിലോടാനാവില്ല
ആദ്യ ലോക് ഡൗണിനു ശേഷം നിയന്ത്രണങ്ങളോടെ സ്വകാര്യ ബസുകൾ സർവീസ് ആരംഭിച്ചെങ്കിലും യാത്രക്കാർ ഇല്ലാത്തതിനാൽ കളക്ഷൻ മൂന്നിലൊന്നായി കുറഞ്ഞു. ഓരോ ബസിനും പ്രതിദിനം 1000 മുതൽ 3000 രൂപവരെ അധികചെലവ് വരുന്ന അവസ്ഥയായിരുന്നു. ഇതേതുടർന്ന് പലരും ബസുകൾ വിൽക്കുന്ന സാഹചര്യംവരെ ഉണ്ടായി. ജീവനക്കാർക്ക് ചെറിയ വരുമാനമാർഗമെന്ന നിലയിലാണ് പല ബസുകളും സർവീസ് നടത്തിയിരുന്നത്. ചില ദിവസങ്ങളിൽ ഡീസൽ അടിച്ചുകഴിഞ്ഞാൽ ജീവനക്കാർക്ക് കൂലിപോലും നൽകാൻ കഴിയാത്ത അവസ്ഥയുണ്ടായിരുന്നു. ഇപ്പോഴത്തെ സാഹചര്യവും ഇതിൽ നിന്ന് വ്യത്യസ്തമല്ല. അതിനാൽ ലോക് ഡൗൺ പിൻവലിച്ചാലും സ്വകാര്യബസുകൾ സർവീസ് പുനരാരംഭിക്കാൻ ഇനിയും സമയമെടുക്കും.
ഇന്ധനവില വർദ്ധിക്കുന്ന സാഹചര്യത്തിൽ ഇരുന്ന് യാത്രചെയ്യണെന്ന നിയന്ത്രണങ്ങളോടെ ബസുകൾ നിരത്തിലിറക്കാൻ സാധിക്കില്ല. എല്ലാ മേഖലയുടെയും പ്രവർത്തനം സാധരണ നിലയിലേക്കെത്തിയാൽ മാത്രമേ സ്വകാര്യ ബസുകളിൽ യാത്രക്കാരുണ്ടാകുകയുള്ളു. ഈ മേഖലയ്ക്ക് സർക്കാർ സഹായം പ്രഖ്യാപിക്കുകയോ ബസുടമകൾ ആവശ്യപ്പെട്ട ആനൂകൂല്യങ്ങളും നികുതി ഇളവുകളും അനുവദിക്കുകയോ ചെയ്താൽ ജൂലായ് ആദ്യവാരമെങ്കിലും സർവീസുകൾ പുനരാരംഭിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ.
ടി.ഗോപിനാഥൻ, ജനറൽ സെക്രട്ടറി, ഓൾ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഓർഗനൈസേഷൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |