പത്തനംതിട്ട : നിക്ഷേപകരെ കബളിപ്പിച്ച് കോടികൾ തട്ടിയെടുത്ത് മുങ്ങിയ ഓമല്ലൂർ തറയിൽ ഫിനാൻസ് ഉടമ സജി സാം കീഴടങ്ങി. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ പത്തനംതിട്ട ഡിവൈ.എസ്.പി പ്രദീപ് കുമാറിന് മുന്നിൽ കീഴടങ്ങിയ ഇയാളെ സി.എെ ബിനീഷ് ലാലിന്റെ നേതൃത്വത്തിൽ ചോദ്യംചെയ്തു വരികയാണ്. ഇയാൾക്കെതിരെ പത്തനംതിട്ട, അടൂർ, പത്തനാപുരം പൊലീസ് സ്റ്റേഷനുകളിലായി നാൽപ്പത്തിയേഴിലേറെ കേസുകളുണ്ട്.
1992 ൽ സജി സാമിന്റെ പിതാവാണ് സ്ഥാപനം തുടങ്ങിയത്. സ്വർണപ്പണയ ലൈസൻസ് മാത്രമുണ്ടായിരുന്ന സ്ഥാപനം പിന്നീട് നിക്ഷേപം സ്വീകരിച്ചുതുടങ്ങി. സജിയുടെ മാതാപിതാക്കളായിരുന്നു പാർട്ണർമാർ. ഇവരുടെ മരണശേഷം ഭാര്യയെ പാർട്ണറാക്കി.
അടൂർ, പത്തനാപുരം, പത്തനംതിട്ട എന്നിവിടങ്ങളിൽ ശാഖകൾ ആരംഭിച്ചു. ഒാമല്ലൂരിൽ പെട്രോൾ പമ്പും തുടങ്ങി. പണം തിരികെ നൽകാതെ സജി മുങ്ങിയതോടെ നിക്ഷേപകർ പൊലീസിനെ സമീപിക്കുകയായിരുന്നു. വിശദമായ ചോദ്യം ചെയ്യലിന് ശേഷമേ തട്ടിപ്പിന്റെ വ്യാപ്തിയെയും തുകയെയും സംബന്ധിച്ച് വിവരം ലഭിക്കുകയുള്ളൂവെന്ന് ജില്ലാ പൊലീസ് മേധാവി ആർ. നിശാന്തിനി പറഞ്ഞു. പത്തനംതിട്ട സ്റ്റേഷനിലെ എസ്.ഐ സണ്ണി, എ.എസ്.ഐ സവിരാജൻ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.
വീട്ടിൽ ഒളിച്ചു കഴിയുകയായിരുന്നെന്ന് പ്രതി
ഒാമല്ലൂരിലെ മൂന്ന് നിലയുള്ള വീട് പുറത്തുനിന്ന് പൂട്ടി അകത്ത് ഒളിച്ചിരിക്കുകയായിരുന്നുവെന്ന് സജി സാം പൊലീസിനോട് പറഞ്ഞു. ഇത് പൊലീസ് വിശ്വസിച്ചിട്ടില്ല. ഭാര്യയും മക്കളും എവിടെയാണെന്ന് സജി പറഞ്ഞിട്ടില്ല.
നിക്ഷേപകരിൽ നിന്ന് സ്വീകരിച്ച പണം എവിടെയെന്നതിലും വ്യക്തമായ മറുപടി നൽകിയിട്ടില്ല.
പത്തനംതിട്ട ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്കായി എത്തിച്ചപ്പോൾ,
നിക്ഷേപകരുടെ പണം തിരികെ നൽകുമെന്ന് സജി സാം മാദ്ധ്യമങ്ങളോട് പറഞ്ഞു. ഇന്ന് കോടതിയിൽ ഹാജരാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |