കോഴിക്കോട്: കൊവിഡിനെ പ്രതിരോധിക്കാൻ മാസ്കും കൈകഴുകലും ശീലമാക്കിയതോടെ ചുമ, പനി, ജലദോഷം തുടങ്ങി പല പകർച്ചവ്യാധികളും പടിക്കുപുറത്ത്. മാസ്ക് ധരിക്കുന്നതിനാൽ വായുവിലൂടെ പകരുന്ന രോഗങ്ങൾ കുറഞ്ഞുവരുന്നതായാണ് ആരോഗ്യ വിദഗ്ദ്ധരുടെ കണ്ടെത്തൽ.
പൊതു ഇടങ്ങളിലെ സാമൂഹിക അകലം പാലിക്കലും പകർച്ചവ്യാധികളുടെ വ്യാപനം തടയാൻ സഹായകമായി. കൊവിഡ് ഭീതിയിൽ ആശുപത്രികളെ സമീപിക്കേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കാനും പനി, ചുമ തുടങ്ങിയ രോഗങ്ങൾ വരാൻ സാദ്ധ്യതയുളള ചുറ്റുപാടുകളിൽ നിന്ന് ആളുകൾ വിട്ടുനിന്നതും പകർച്ചവ്യാധികൾ കുറയാൻ കാരണമായി. ഇടയ്ക്കിടെയുള്ള കൈകഴുകൽ ത്വക്ക് രോഗികളുടെ എണ്ണത്തിലും കാര്യമായ കുറവ് വരുത്തി.
ജില്ലയിൽ ആസ്‌തമ ക്ലിനിക്കുകളിൽ പൊടി അലർജി മൂലം ശ്വാസംമുട്ടലുമായി എത്തുന്നവരുടെ എണ്ണം പകുതിയായി കുറഞ്ഞുവെന്ന് ആരോഗ്യ പ്രവർത്തകർ പറയുന്നു. ആളുകളിലെ പുകവലി ശീലം കുറഞ്ഞത് ശ്വാസകോശ രോഗികളുടെ എണ്ണം കുറയാനിടയാക്കി. പഠനം വീടുകളിലായതോടെ സ്കൂളിൽ നിന്നും യാത്രയ്ക്കിടയിലും 'സമ്പാദിക്കുന്ന' രോഗങ്ങൾ കുട്ടികളിൽ ഇല്ലെന്നതാണ് നേട്ടമായി ചൂണ്ടിക്കാട്ടുന്നത്. മാസ്‌ക് ധരിക്കലും വ്യക്തി ശുചിത്വവും ഭാവിയിലും തുടർന്നാൽ ഒട്ടേറെ രോഗങ്ങളെ അകറ്റാൻ കഴിയുമെന്നാണ് ആരോഗ്യവിദഗ്ദ്ധരുടെ വിലയിരുത്തൽ.
മരുന്നുകളും പടിക്കുപുറത്ത്
രോഗങ്ങൾ കുറഞ്ഞതോടെ മെഡിക്കൽ സ്റ്റോറുകളിൽ ആന്റി ബയോട്ടിക്കുകളുടെ വിൽപ്പന 10 ശതമാനത്തോളം കുറഞ്ഞു. കേരളത്തിൽ പ്രതിമാസം 12,000 കോടി രൂപയുടെ മരുന്ന് വിൽക്കുന്നതിൽ 35 ശതമാനവും ആന്റി ബയോട്ടിക്കുകളാണ്. മാഴക്കാലമായെങ്കിലും അമോക്‌സിലിൻ, അസിത്രോമൈസിൻ, മോക്‌സ് എന്നീ ആന്റി ബയോട്ടിക്കുകൾ വിറ്റ് പോകുന്നത് മുൻ വർഷകാലങ്ങളെ അപേക്ഷിച്ച് വളരെ കുറവാണ്.
'' മാസ്ക് ഉപയോഗം ശീലമാക്കിയതോടെ പൊടി അലർജി, ശ്വാസംമുട്ടൽ എന്നിവയുമായി വരുന്ന രോഗികളുടെ എണ്ണത്തിൽ കുറവുണ്ടാക്കിയിട്ടുണ്ട്.
ഡോ. പ്രവീൺ കുമാർ, ശ്വാസകോശ രോഗ വിദഗ്ദ്ധൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |