ചേലക്കര: കുറച്ചു ദിവസമായി കാമറയുമായി പത്രക്കാരും ചാനലുകാരും പറമ്പിലൂടെ കയറി ഇറങ്ങുന്നു. രാഷ്ട്രീയ നേതാക്കളടക്കമുള്ളവർ വന്ന് തേക്ക് കുറ്റിയുടെ മുകളിൽ കയറി നിന്ന് വനം കൊള്ളയുടെയും മരം കുംഭകോണത്തിന്റെയും പ്രഭാഷണം നടത്തുന്നു.
ഇതിനിടയിൽ എന്താണ് സംഭവിച്ചതെന്ന് മനസിലാകാതെ പറമ്പിൽ റബ്ബർത്തൈ നടുന്നതിന്റെ തിരക്കിലാണ് ചേലക്കര മലമ്പാടം പട്ടികജാതി കോളനി തൊട്ടാവാടിക്കുളമ്പിലെ രവി. " രണ്ട് മൂന്ന് ദിവസം കുറേ ഫോറസ്റ്റ് സാറുമാർ ഇതിലേ വന്നു പോയി. ഇന്നലെ വില്ലേജ് സാറുമാരും വന്നു. എത്ര മരം മുറിച്ചെന്നും മറ്റും ചോദിച്ചു. ഞാൻ കാണിച്ചു കൊടുത്തു. പേടിയായി തുടങ്ങി. എന്താ ഇതൊക്കെ". രവിയുടെ നിഷ്‌കളങ്കമായ ചോദ്യം.
ലാൻഡ് അസൈൻമെന്റ് പട്ടയം ലഭിച്ച അരയേക്കറിൽ താഴെ സ്ഥലമാണ് രവിക്കുള്ളത്. തന്റെ പറമ്പിലേയും അയൽപറമ്പിലേയും ചാഞ്ഞു നിൽക്കുന്ന മരങ്ങൾക്ക് താഴെയുള്ള കൊച്ചു വീട്ടിലായിരുന്നു ഭാര്യയും മക്കളോടുമൊത്ത് താമസിക്കുന്നത്. എട്ടു മാസം മുമ്പാണ് പറമ്പിലെ മരങ്ങൾ തന്നേക്കാവോ എന്നു ചോദിച്ച് രണ്ടു പേര് രവിയുടെ വീട്ടിലെത്തുന്നത്. ഒരു വലിയ തേക്ക് മരമുണ്ടായിരുന്നു. അതുൾപ്പെടെ പത്ത് മരങ്ങളാണ് വിറ്റത്. ഒരു ലക്ഷത്തോളം രൂപയാണ് ലഭിച്ചത്.
മരം മുറിക്കാൻ അനുവാദമില്ലെന്നു പറഞ്ഞ് ആദ്യം മടക്കി അയക്കാൻ ശ്രമിച്ചു. അപ്പോഴാണ് പറഞ്ഞത് സർക്കാർ അനുമതി തന്നിട്ടുണ്ടെന്ന്. മരം അവർക്ക് വിലയ്ക്ക് കൊടുത്താൽ എല്ലാ അനുമതിയും വാങ്ങിക്കോളാമെന്നും പറഞ്ഞു. മരങ്ങൾ മാറ്റിയാൽ പറമ്പിൽ എന്തെങ്കിലും കൃഷി ചെയ്യാമെന്ന വിചാരത്തിൽ വന്നവർ പറഞ്ഞ വിലയ്ക്ക് മരങ്ങൾ കൊടുത്തു.
വില്ലേജുകാരെ, ഫോറസ്റ്റുകാരെ എല്ലാം കൊണ്ടുവന്നത് അവരാണ്. മരം മുറിച്ച് പോയി ആറ് മാസം കഴിഞ്ഞ് ഇപ്പോൾ ഉണ്ടായിക്കൊണ്ടിരിക്കുന്ന പുലിവാലെന്താണന്ന് രവിക്ക് പിടി കിട്ടുന്നില്ല.
"എല്ലാ സാറുമ്മാരും വന്ന് നോക്കി സമ്മതിച്ചിട്ടാണല്ലോ മരം മുറിച്ചതും കൊണ്ടുപോയതുമെല്ലാം. പിന്നെ എന്തിനാണ് ഇപ്പോൾ മാറി മാറി വേറേ സാറുമ്മാര് തൊടിയിലൂടെ കയറി ഇറങ്ങുന്ന"തെന്നാണ് രവിയുടെ പേടിയോടെയുള്ള ചോദ്യം. രവിയെപ്പോലെ പല വീട്ടുകാരിൽ നിന്നുമായി പതിനായിരങ്ങൾ നൽകി മുറിച്ചെടുത്ത തേക്ക് അടക്കമുള്ള മരങ്ങൾ അവിടെ വെച്ചു തന്നെ ക്യൂബിക് അളവിൽ മറിച്ച് വിറ്റ് ലക്ഷങ്ങളും കോടികളും തട്ടിയെടുത്ത ഇടനിലക്കാരുണ്ട്. തന്റെ പുരയിടത്തിലെ തണൽമരം മാറുമ്പോൾ എന്തെങ്കിലും കൃഷി ചെയ്യാമെന്ന വിചാരമായിരുന്നു പലർക്കും. കള്ളക്കളികൾ തിരിച്ചറിയാത്ത പാവങ്ങൾക്ക് കേരളത്തിൽ ആകമാനം നടന്ന വനംകൊള്ളയുടെ ഗൗരവം ഇനിയും മനസിലായിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |