തൃശൂർ: കൊവിഡും ലോക്ക് ഡൗണും തീർത്ത പ്രതിസന്ധിയിൽ കൈകാലിട്ടടിക്കുകയാണ് ഡ്രൈവിംഗ് സ്‌കൂളുകൾ. ഇന്ന് മുതൽ നിലവിൽ വരുന്ന ഇളവുകളിലും ഡ്രൈവിംഗ് സ്‌കൂളുകൾക്ക് പ്രവർത്തനാനുമതിയില്ല. സമ്പർക്കം ഏറ്റവും കൂടുതൽ വരുന്ന മേഖലയാണിത്. പഠനത്തിനായി നിരവധി പേർ മാറി മാറി വാഹനത്തിൽ കയറുന്നതും സ്റ്റിയറിംഗ്, സീറ്റ് എന്നിവയിൽ സ്പർശിക്കുന്നതും പകർച്ചയ്ക്ക് ഇടയാക്കും. ആദ്യ ലോക്ക് ഡൗണിന് ശേഷം വളരെ നാളുകൾക്ക് ശേഷമാണ് ഡ്രൈവിംഗ് സ്‌കൂളുകൾക്ക് പ്രവർത്തനാനുമതി ലഭിച്ചത്. സാമൂഹിക അകലവും മറ്റ് കൊവിഡ് പ്രോട്ടോകോളും പാലിച്ച് പഠനം നടത്താനാണ് അനുമതി നൽകിയത്.
നടത്തിപ്പുകാർ പ്രതിസന്ധിയിൽ
മാസങ്ങളായി ഡ്രൈവിംഗ് സ്‌കൂളുകൾ അടഞ്ഞുകിടക്കുന്നതിനാൽ പലരും കടുത്ത സാമ്പത്തിക പ്രയാസത്തിലാണ്. വായ്പയെടുത്തും കടം വാങ്ങിയും ഡ്രൈവിംഗ് സ്‌കൂളുകൾ തുടങ്ങിയവർ തവണകൾ മുടങ്ങി കടുത്ത സാമ്പത്തിക പരാധീനതകളിലാണ്. മാസങ്ങളായി അടഞ്ഞുകിടക്കുന്നതിനാൽ വാഹനങ്ങളിൽ മിക്കതും തുരുമ്പെടുത്തു. വാഹനങ്ങളിൽ പലതിന്റെയും സ്‌പെയർ പാർട്‌സുകൾ കേടായി മാറ്റേണ്ട സ്ഥിതിയുണ്ട്. സ്ഥാപനത്തിന്റെ വാടക, കറന്റ്, ടെലിഫോൺ ബില്ലുകൾ, ജീവനക്കാരുടെ ശമ്പളം എന്നീ ഇനങ്ങളിലെ നഷ്ടം അതിലേറെ. അതിനാൽ കൊവിഡ് പ്രോട്ടോകോൾ പാലിച്ച് ഡ്രൈവിംഗ് സ്‌കൂളുകൾക്ക് പ്രവർത്തനാനുമതി നൽകണമെന്നാണ് ഈ മേഖലയിലുള്ളവരുടെ ആവശ്യം.
ഡ്രൈവിംഗ് പഠനത്തെ ആശ്രയിക്കുന്നവർ കൂടി, എന്നിട്ടും
കൊവിഡ് വന്നതോടെ ഡ്രൈവിംഗ് പഠനത്തെ ആശ്രയിക്കുന്നവരുടെ എണ്ണവും കൂടി. പൊതുഗതാഗത സംവിധാനത്തിലൂടെ കൊവിഡ് പകരുമെന്ന ഭീതിയാണ് മിക്കവരെയും ഡ്രൈവിംഗ് പഠിക്കാനും സ്വന്തമായി വാഹനം വാങ്ങാനും പ്രേരിപ്പിക്കുന്നത്. കൂടുതലും വനിതകളാണ് ഡ്രൈവിംഗ് പഠന മേഖലയിലേക്ക് കടന്നുവരുന്നത്. സ്‌കൂളുകൾ അടഞ്ഞുകിടക്കുമ്പോഴും പഠനത്തിനായി അന്വേഷണവുമായെത്തുന്നവർ നിരവധിയാണെന്ന് ഡ്രൈവിംഗ് സ്‌കൂൾ നടത്തിപ്പുകാർ പറയുന്നു.
ഡ്രൈവിംഗ് സ്കൂൾ പഠനം ജില്ലയിൽ
350 ഓളം ഡ്രൈവിംഗ് സ്‌കൂളുകൾ
അദ്ധ്യാപകർ 700 ഓളം
അനുബന്ധ ജീവനക്കാർ 400 ഓളം
കൊവിഡ് തുടങ്ങിയത് മുതൽ വലിയ പ്രതിസന്ധിയാണ് . ലോണെടുത്ത് സ്ഥാപനം തുടങ്ങിയവർ പലരും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. വെള്ളിയാഴ്ച ഓൺലൈനായി നടത്തുന്ന സംസ്ഥാന കമ്മിറ്റി യോഗത്തിൽ വിഷയം ചർച്ച ചെയ്ത് അനുകൂല തീരുമാനം ഉണ്ടാകണമെന്നഭ്യർത്ഥിച്ച് സർക്കാരിന് നിവേദനം സമർപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്.
കെ.എം ലെനിൻ
സംസ്ഥാന പ്രസിഡന്റ്
ഡ്രൈവിംഗ് സ്‌കൂൾ ഓണേഴ്‌സ് സമിതി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |