SignIn
Kerala Kaumudi Online
Friday, 19 April 2024 12.48 PM IST

ഐ.ടി ചട്ടം അനുസരിക്കാതെ ധിക്കാരം, ട്വിറ്ററിന് നിയമപ്പൂട്ട്

twitter

 ഉള്ളടക്കത്തിനുള്ള നിയമപരിരക്ഷ ഒഴിവാക്കി

 വിവാദ പോസ്റ്റിന് ട്വിറ്ററിനെതിരെ കേസ്

 ഇന്ത്യൻ നിയമം പാലിക്കാൻ മടിയെന്തെന്ന് മന്ത്രി

ന്യൂഡൽഹി: രാജ്യത്തെ പുതിയ ഐ.ടി ചട്ടങ്ങൾ അനുസരിക്കാത്ത ട്വിറ്ററിന്റെ ധിക്കാരത്തിന്, ഉള്ളടക്കത്തിന്റെ പേരിലുള്ള നിയമപരിരക്ഷ ഒഴിവാക്കി കേന്ദ്ര നടപടി. സമൂഹ മാദ്ധ്യമത്തിൽ ഉപയോക്താക്കൾ പോസ്റ്റ് ചെയ്യുന്ന ഉള്ളടക്കത്തിന്റെ പേരിലുള്ള സംരക്ഷണം ഇനി ട്വിറ്ററിന് ഉണ്ടാവില്ലെന്ന് കേന്ദ്ര ഐ.ടി മന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞു. ഇക്കഴിഞ്ഞ മേയ് 25 ന് നിലവിൽ വന്ന നിയമം പാലിക്കാൻ ജൂൺ അഞ്ചിനു നൽകിയ അന്ത്യശാസനത്തിനു ശേഷവും അനുസരണക്കേട് കാട്ടിയതിനെ തുടർന്നാണ് 'ശിക്ഷ.'

ഇതിനു തൊട്ടുപിന്നാലെ, ഉത്തർപ്രദേശിലെ ലോനിയിൽ മുസ്ളിം വൃദ്ധനെ ആൾക്കൂട്ടം മർദ്ദിച്ചതിന്റെ വീഡിയോ പ്രചരിപ്പിച്ചതിന്റെ പേരിൽ, സാമുദായിക കലഹം സൃഷ്ടിക്കാൻ ശ്രമിച്ച കുറ്രത്തിന് ട്വിറ്ററിനെതിരെ ഗാസിയാബാദ് പൊലീസ് കേസെടുത്തു.

നിയമപരിരക്ഷ ഒഴിവാക്കുമെന്ന സൂചനകളെ തുടർന്ന്, ഉള്ളടക്കം സംബന്ധിച്ച പരാതികൾ തീർപ്പാക്കാൻ ചൊവ്വാഴ്ച രാത്രിയോടെ ട്വിറ്റർ ഇടക്കാല ചീഫ് കംപ്ളയൻസ് ഓഫീസറെ നിയമിച്ചിരുന്നു. എന്നാൽ, ചട്ടം പാലിക്കുന്നുവെന്ന് ഉറപ്പാക്കാൻ അതു മതിയാകില്ലെന്നു വ്യക്തമാക്കിയാണ് പൊലീസ് നടപ‌ടി.

2000-ലെ ഐ.ടി നിയമം 79-ാം വകുപ്പിലെ ഒന്നാം വിഭാഗത്തിലാണ് ഉള്ളടക്കത്തിന്റെ പേരിൽ സമൂഹ മാദ്ധ്യമങ്ങൾക്കുള്ള നിയമ പരിരക്ഷ വിശദീകരിക്കുന്നത്. ഈ പരിരക്ഷയ്ക്കായി ചീഫ് കംപ്ളയൻസ് ഓഫീസർ, നോഡൽ ഓഫീസർ, റസിഡന്റ് ഗ്രീവൻസ് ഓഫീസർ, ഇന്ത്യയിലെ വിലാസം എന്നിവ വേണം. ഇല്ലെങ്കിൽ നിയമത്തിലെ ചട്ടം- 7 അനുസരിച്ച് നിയമപരിരക്ഷ ഇല്ലാതാകും.


 മന്ത്രിയുടെ പോസ്റ്റ്

മാർഗരേഖ പാലിക്കുന്നതിൽ ട്വിറ്റർ വീഴ്ചവരുത്തി. നിരവധി അവസരങ്ങൾ നൽകിയിട്ടും മനഃപൂർവം വഴങ്ങിയില്ല. ട്വിറ്ററിന്റെ ഫാക്ട് ചെക്കിംഗ് സംവിധാനം പലതവണയായി പരാജയപ്പെടുന്നു. തെറ്റായ വിവരങ്ങൾ പ്രചരിക്കാൻ ട്വിറ്റർ സഹായിക്കുകയാണ്. യു.എസിലും മറ്റ് വിദേശ രാജ്യങ്ങളിലും പ്രവർത്തിക്കുന്ന ഇന്ത്യൻ ഐ.ടി, ഫാർമ കമ്പനികൾ പ്രാദേശിക നിയമങ്ങൾ സ്വമേധയാ അനുസരിക്കുന്നുണ്ട്. എന്നിട്ടും ഇന്ത്യൻ നിയമം അനുസരിക്കാൻ ട്വിറ്ററിന് മടിയെന്താണ്?

 ട്വിറ്റർ പറയുന്നത്

ഇന്ത്യയിൽ പരാതി പരിഹാര സംവിധാനം സജ്ജമാക്കാനൊരുങ്ങുകയാണ്. പ്രാദേശിക ഓഫീസ് ആവശ്യമായതിനാലാണ് വൈകുന്നത്. ട്വിറ്റർ നേരത്തേ നോഡൽ ഓഫീസർ, റഡിഡന്റ് ഗ്രീവൻസ് ഓഫീസർ തസ്തികയിൽ നിയമിച്ചത് അഭിഭാഷകനായ ധർമ്മേന്ദ്ര ഛാത്തുറിനെയാണ്. ഈ പദവികളിൽ സ്വന്തം ജീവനക്കാർ വേണമെന്ന് കേന്ദ്രം പിന്നീട് നോട്ടീസ് അയയ്ക്കുകയായിരുന്നു.

 യു.പിയിൽ സംഭവിച്ചത്

ഇക്കഴിഞ്ഞ ജൂൺ അഞ്ചിന് സൂഫി അബ്ദുൾ സമദ് എന്നയാളെ ആറുപേർ ചേർന്ന് മർദ്ദിക്കുകയും താടി മുറിക്കുകയും ചെയ്യുന്ന വീഡിയോ ആണ് ട്വിറ്ററിൽ പ്രചരിച്ചത്. സമദ് നൽകിയ ഏലസിന് ഫലസിദ്ധി ലഭിക്കാത്തതിന്റെ പേരിലായിരുന്നു മർദ്ദനം. അക്രമികൾ 'ജയ്ശ്രീറാം' വിളിക്കാൻ നിർബന്ധിച്ചെന്നാണ് ഇയാളുടെ മൊഴി. സമുദായ കലഹത്തിന് സാഹചര്യമൊരുക്കിയ വീഡിയോ നീക്കം ചെയ്യാത്തതിന്റെ പേരിലാണ് ട്വിറ്ററിനെതിരെ കേസ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: TWIT
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.