തിരുവനന്തപുരം: സുഹൃത്തുക്കളെന്ന് കരുതി ഒപ്പം നിന്നവർ പിന്നിൽ നിന്ന് കുത്തിയെന്ന പരോക്ഷ വിമർശനവുമായി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കെ.പി.സി.സി പ്രസിഡന്റായി കെ. സുധാകരൻ ചുമതല ഏറ്റെടുക്കുന്ന ചടങ്ങിൽ ആശംസാപ്രസംഗം നടത്തുമ്പോഴായിരുന്നു പരാമർശം. ചെന്നിത്തലയെ പിന്തുണച്ച കെ.മുരളീധരൻ തനിക്കുള്ള അനുഭവം കൂടി ധ്വനിപ്പിച്ച് സംസാരിച്ചു. കെ. സുധാകാരന് കലവറയില്ലാത്ത പിന്തുണ ഇരുവരും ഉറപ്പ് നൽകി.
മുന്നിൽ വന്ന് പുകഴ്ത്തി സംസാരിക്കുന്നവരും ചിരിക്കുന്നവരുമെല്ലാം നമ്മുടെ സുഹൃത്തുക്കളായിരിക്കുമെന്ന് കരുതരുതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. നമ്മെ തകർക്കാൻ നമുക്ക് മാത്രമേ കഴിയൂ. ഒപ്പം നിന്നവർ ആക്രമിക്കുമ്പോഴാണ് നാം തകർന്നുപോകുന്നത്. ചുമതല ഏറ്റെടുക്കുന്നതിന് മുമ്പുതന്നെ സുധാകരനെതിരെ ബി.ജെ.പി ബാന്ധവം ആരോപിച്ച് സി.പി.എം രംഗത്തെത്തി. അപ്പോൾ അതിന് ഒരു മറുപടി നൽകണമെന്ന് എനിക്ക് തോന്നി. എന്നാൽ കഴിഞ്ഞ കാലത്ത് എന്നെക്കുറിച്ച് ഇത്തരത്തിൽ പരാമർശങ്ങൾ വന്നപ്പോൾ മറുപടി നൽകാൻ ആരുമുണ്ടായിരുന്നില്ല. സുധാകരൻ കെ.പി.സി.സി പ്രസിഡന്റാണ്. അദ്ദേഹത്തിനെതിരെ ഉയരുന്ന ഓരോ ആരോപണങ്ങളും നമുക്കെല്ലാമെതിരായിട്ടുള്ളതാണ് എന്ന് മനസിലാക്കണം. കൊവിഡ് ദാനം ചെയ്ത ഭരണമാണ് ഇപ്പോഴത്തേതെന്നും ചെന്നിത്തല പരിഹസിച്ചു.
''വ്യക്തികൾ മാറിയതുകൊണ്ട് തിരഞ്ഞെടുപ്പിൽ ജയിക്കാൻ കഴിയില്ല. താഴേത്തട്ടിൽ ഇറങ്ങി പ്രവർത്തിച്ചാലേ അതിന് സാധിക്കൂ. കെ.സുധാകരൻ തലപ്പത്ത് എത്തുമ്പോൾ പ്രവർത്തകർക്ക് ആവേശമുണ്ടെങ്കിലും താഴേത്തട്ടിൽ പാർട്ടിക്ക് കമ്മിറ്റികളില്ല. ഒരാൾ സ്ഥാനാർത്ഥിയായാൽ എങ്ങനെ ശരിയാക്കാമെന്നാണ് ആലോചിക്കുന്നത്'' നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ തന്നെചുറ്റിപ്പറ്റിയുണ്ടായ ചർച്ചയും അതിന്റെ ഫലവും ധ്വനിപ്പിച്ചായിരുന്നു മുരളീധരന്റെ വാക്കുകൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |