ന്യൂഡൽഹി: കൊവിഷീൽഡ് വാക്സിന്റെ രണ്ട് ഡോസുകൾക്കിടയിലെ ഇടവേള ആറു മുതൽ എട്ട് ആഴ്ച വരെ ആയിരുന്നത് 12-16 ആഴ്ചകളായി ആയി വർദ്ധിപ്പിച്ചത് ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർദ്ധൻ ആവർത്തിച്ചു. വാക്‌സിൻ ക്ഷാമത്തിൽ നിന്ന് തലയൂരാനാണ് ഇടവേള വർദ്ധിപ്പിച്ചതെന്ന ആരോപണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
കൊവിഷീൽഡ് രണ്ടാം വാക്സിനുള്ള ഇടവേള 12-16 ആഴ്ചകളായി വർദ്ധിപ്പിക്കാൻ തീരുമാനിച്ചത് സുതാര്യവും ശാസ്‌ത്രീയവുമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്. വിവരങ്ങൾ വിശകലനം ചെയ്യാൻ ഇന്ത്യയിൽ മികച്ച സംവിധാനങ്ങളുണ്ട്. പ്രധാനപ്പെട്ട വിഷയം രാഷ്‌ട്രീയവത്കരിക്കുന്നത് നിർഭാഗ്യകരമാണെന്നും ഹർഷവർദ്ധൻ ട്വീറ്റ് ചെയ്‌തു.
രണ്ടാം ഡോസ് ഇടവേള വർദ്ധിപ്പിച്ചപ്പോൾ യു.കെയിൽ 88 ശതമാനം ഫലപ്രാപ്‌തി ഉണ്ടായെന്ന ദേശീയ ടെക്നിക്കൽ അഡ്വൈസറി ഗ്രൂപ്പ് ഓൺ ഇമ്മ്യൂണൈസേഷൻ (എൻ.ടി.എ.ജി.ഐ) മേധാവി ഡോ. എൻ.കെ. അറോറയുടെ പ്രസ്താവനയും മന്ത്രി ഒപ്പം നൽകിയിട്ടുണ്ട്. യു.കെയിൽ കൊവിഡ് ആൽഫാ വകഭേദത്തെ പ്രതിരോധിച്ചത് 12 ആഴ്ചയ്ക്ക് ശേഷം രണ്ടാം ഡോസ് വാക്സിൻ നൽകിയത് വഴിയാണ്. ഇതാണ് ഇന്ത്യയിലും മാതൃകയാക്കിയതെന്ന് ഡോ. അറോറ പറഞ്ഞിരുന്നു.
കൊവിഷീൽഡ് രണ്ടാം ഡോസിനുള്ള കാലാവധി വർദ്ധിപ്പിച്ചത് വിദഗ്ദ്ധരുമായി ചർച്ച ചെയ്യാതെയാണെന്ന് കഴിഞ്ഞ ദിവസം റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്‌തിരുന്നു. നാഷണൽ എപ്പിഡെമിയോളജി ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്‌ടർ എം.ഡി ഗുപ്ത,എൻ.ടി.എ.ജി.ഐ അംഗങ്ങളായ മനോജ് വർഗീസ്, ജെ.പി. മ്യൂളിയിൽ എന്നിവരെ ഉദ്ധരിച്ചാണ് റിപ്പോർട്ട്.
രണ്ടാംഡോസിന്റെ സമയം നീട്ടുന്നത് അപകടകാരികളായ വൈറസ് വകഭേദങ്ങൾക്ക് അവസരം നൽകുമെന്ന് യു.എസ് പ്രസിഡന്റിന്റെ മെഡിക്കൽ ഉപദേശകനായ ഡോ. അന്തോണി ഫൗസിയും അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ ആവശ്യത്തിന് വാക്സിൻ ലഭ്യമല്ലെങ്കിൽ ഇടവേള കൂട്ടാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |