നഷ്ടമായത് കുടുംബങ്ങളുടെ അത്താണി
പത്തനാപുരം: സർജിക്കൽ സ്പിരിറ്റ് കഴിച്ചുണ്ടായ മരണത്തിൽ തരിച്ചിരിക്കുകയാണ് മലയോരം. രണ്ട് കുടുംബങ്ങളുടെ നാഥരെയാണ് ഒരുപോലെ നഷ്ടപ്പെട്ടത്. കോൺഗ്രസ് ബൂത്ത് കമ്മിറ്റി സെക്രട്ടറിയായിരുന്ന പ്രസാദ് ഓട്ടോറിക്ഷ ഒാടിച്ചും തടി ലോഡിംഗിന് പോയുമാണ് കുടുംബം പോറ്റിയിരുന്നത്.
പത്താം ക്ലാസിൽ പഠിക്കുന്ന ഹരികൃഷ്ണനെയും എട്ടാംക്ലാസുകാരിയായ ജ്യോതികയെയും നെഞ്ചോടുചേർത്ത് വിതുമ്പുകയാണ് പ്രസാദിന്റെ ഭാര്യ കിരൺ. വല്ലപ്പോഴും മദ്യപിക്കുമായിരുന്നെങ്കിലും വീട്ടിലോ നാട്ടിലോ പ്രശ്നക്കാരനായിരുന്നില്ല. വീട്ടുകാര്യങ്ങൾ കൃത്യമായി നോക്കിയിരുന്നു. രണ്ടുമക്കളെയും നല്ലരീതിയിൽ പഠിപ്പിക്കണമെന്നും സ്വന്തമായി വാഹനം വാങ്ങണമെന്നുമുള്ള ആഗ്രഹം ബാക്കിയാക്കിയാണ് പ്രസാദ് യാത്രയായത്.
സി.പി.എം ബ്രാഞ്ച് സെക്രട്ടറിയായിരുന്ന മുരുകേശൻ കൃഷിയിലൂടെ കുടുംബം പോറ്റുന്നതിനിടെയാണ് ബ്ലോക്ക് പഞ്ചായത്ത് സെക്യൂരിറ്റിയായി താത്കാലിക നിയമനം ലഭിച്ചത്. ഭാര്യ ശ്രീകലയ്ക്കും മക്കളായ അതുല്യ (21), അക്ഷയ് (19) എന്നിവർക്കും മുരുകാനന്ദന്റെ മരണം താങ്ങാനാവുന്നില്ല. നാട്ടുകാരുടെ പ്രശ്നങ്ങൾക്ക് കക്ഷിരാഷ്ട്രീയം നോക്കാതെ സഹായത്തിന് ഓടിയെത്തിയിരുന്ന മുരുകേശനെ നാട്ടുകാർക്കും മറക്കാനാവുന്നില്ല. മകനെ പഠിപ്പിച്ച് സൈന്യത്തിൽ ചേർക്കണമെന്നും വീട് വയ്ക്കണമെന്നുമുള്ള സ്വപ്നങ്ങൾ ബാക്കിയാക്കിയാണ് മുരുകാനന്ദൻ യാത്രയായത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |