ജനീവ: യു.എസ് പ്രസിഡന്റ് ജോ ബൈഡനും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ച ജനീവയിൽ നടന്നു. മൂന്നര മണിക്കൂറോളം നീണ്ട ചർച്ചയ്ക്കൊടുവിൽ കഴിഞ്ഞ മാർച്ചിൽ തിരിച്ചുവിളിച്ച അംബാസിഡർമാരെ ഇരു രാജ്യങ്ങളിലേക്കും തിരിച്ചയയ്ക്കാൻ ധാരണയായി. സൈബർ സുരക്ഷയുടെ കാര്യത്തിൽ കൂടുതൽ ചർച്ചകൾ നടത്താനും തീരുമാനിച്ചു.
ജനീവ തടാകക്കരയിലുള്ള ലാ ഗ്രേഞ്ച് പാർക്കിലെ വില്ലയിലാണ് ചരിത്രപ്രാധാന്യമുള്ള കൂടിക്കാഴ്ച നടന്നത്. പ്രസിഡന്റ് ഗൈ പാർമെലിൻ സമാധാനത്തിന്റെ നഗരത്തിലേക്ക് സ്വാഗതം എന്നു പറഞ്ഞു കൊണ്ട് ഇരുവരെയും വില്ലയിലേക്ക് സ്വാഗതം ചെയ്തു.
ഹസ്തദാനത്തോടെ ഇരുവരും അഭിവാദ്യം ചെയ്തു. ഇങ്ങനെയൊരു കൂടിക്കാഴ്ചയ്ക്ക് മുൻകൈയെടുത്ത ബൈഡന്, പുടിൻ നന്ദി പറഞ്ഞു.
രണ്ട് സെഷനുകളായാണ് കൂടിക്കാഴ്ച നടന്നത്. 90 മിനിട്ടോളം നീണ്ടു നിന്ന ആദ്യ സെഷനിൽ ബൈഡനോടൊപ്പം യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും പുടിനോടൊപ്പം റഷ്യൻ വിദേശകാര്യ മന്ത്രി സെർഗി ലാവ്റോവും പങ്കെടുത്തു. രണ്ടാമത്തെ സെഷനിൽ ഇരു രാജ്യങ്ങളിൽ നിന്നുമുള്ള കൂടുതൽ നയതന്ത്ര ഉദ്യോഗസ്ഥർ പങ്കെടുത്തു. ചർച്ചയ്ക്ക് ശേഷം ഇരുവരും വാർത്താസമ്മേളനം നടത്തി.
കൂടിക്കാഴ്ചയിൽ തൃപ്തനെന്ന് പുടിൻ
ബൈഡനുമായുള്ള കൂടിക്കാഴ്ചയിൽ തൃപ്തി പ്രകടിപ്പിച്ച് പുടിൻ. സൈബർ സുരക്ഷ കാര്യത്തിൽ ഇരു രാജ്യങ്ങളും സഹകരിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചതായും അറിയിച്ചു. റഷ്യൻ പ്രതിപക്ഷ പ്രക്ഷോഭങ്ങളെ കുറിച്ച് ചോദ്യമുയർന്നപ്പോൾ യു.എസിലെ ക്യാപ്പിറ്റോൾ കലാപത്തെപ്പറ്റി സംസാരിക്കുകയും യു.എസിൽ സംഭവിച്ചത് റഷ്യയിൽ ആവർത്തിക്കാൻ താത്പര്യമില്ലെന്നാണ് പുടിൻ പറഞ്ഞത്. വാർത്താ സമ്മേളനത്തിൽ പ്രതിപക്ഷ നേതാവ് അലക്സി നലൽനിയെ രൂക്ഷമായി വിമർശിക്കാനും അദ്ദേഹം മറന്നില്ല. തുടർച്ചയായി രാജ്യത്ത് നിയമലംഘനം നടത്തിക്കൊണ്ടിരിക്കുന്ന ഒരാളെപ്പറ്റി എന്തു സംസാരിക്കാനെന്നായിരുന്നു നവൽനി വിഷയത്തിൽ പുടിന്റെ പ്രതികരണം
അമേരിക്കൻ ജനതയുടെ സുരക്ഷ മുഖ്യമെന്ന് ബൈഡൻ
താൻ റഷ്യയ്ക്ക് എതിരല്ലെന്നും എന്നാൽ അമേരിക്കൻ ജനങ്ങളുടെ സുരക്ഷയാണ് തനിക്ക് മുഖ്യമെന്നും ജോ ബൈഡൻ പറഞ്ഞു. അമേരിക്കൻ തിരഞ്ഞെടുപ്പിൽ തിരിമറി നടത്താൻ ശ്രമിക്കുകയോ, സൈബർ സുരക്ഷയ്ക്ക് ഭീഷണിയാവുകയോ ചെയ്യുന്ന പ്രവർത്തികളിൽ ഇനി റഷ്യ ഏർപ്പെടില്ലെന്ന് വിശ്വസിക്കുന്നതായും മറിച്ചായാൽ അതിന്റെ പ്രത്യാഘാതങ്ങൾ എന്തൊക്കെയാണെന്ന് പുടിനറിയാമെന്നും ബൈഡൻ പറഞ്ഞു. അലക്സി നവൽനി വിഷയം പുടിനുമായി സംസാരിച്ചെന്നും സംഭവത്തിന്റെ ഗൗരവം ബോദ്ധ്യപ്പെടുത്താൻ ശ്രമിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചർച്ച ചെയ്ത എല്ലാ വിഷയങ്ങളിലും യോജിക്കാനായില്ലെങ്കിലും ഇതൊരു നല്ല തുടക്കമായി കരുതുന്നതായി ഇരുനേതാക്കളും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |