തൃശൂർ : പട്ടയഭൂമിയിലെ തേക്ക്, ഈട്ടിത്തടികളോടൊപ്പം വെട്ടിക്കടത്തിയ ലക്ഷങ്ങൾ വിലപിടിപ്പുള്ള മരങ്ങളെ കുറിച്ച് അന്വേഷിക്കാതെ ഉദ്യോഗസ്ഥർ ഒളിച്ചുകളിക്കുന്നു. ചടച്ചി, കഴനി, എളവ്, മരുത്, വേങ്ങ തുടങ്ങി ഒട്ടേറെ മരങ്ങളാണ് വനഭൂമിയിൽ നിന്ന് കടത്തിയതെന്നാണ് പരിസ്ഥിതി പ്രവർത്തകർ പറയുന്നത്.
ആവാസ വ്യവസ്ഥയെ തന്നെ മാറ്റി മറിക്കുന്ന തരത്തിലാണ് ലക്ഷക്കണക്കിന് രൂപയുടെ മരം കടത്തിയത്. തേക്ക് , ഈട്ടി തടികളിൽ മാത്രം അന്വേഷണം ഒതുക്കാനുള്ള നീക്കമാണ് നടക്കുന്നത്. ജില്ലയുടെ പലഭാഗങ്ങളിലും സെറ്റിൽമെന്റ് രജിസ്റ്റർ പരിശോധിക്കാതെയാണ് പട്ടയം അനുവദിച്ചതെന്ന തെളിവും പുറത്ത് വരുന്നുണ്ട്. എളനാട് ഫോറസ്റ്റ് സ്‌റ്റേഷൻ പരിധിയിലാണ് ഇത്തരത്തിൽ തേക്ക്, ഈട്ടി തടികൾക്കൊപ്പം മറ്റ് തടികളും നഷ്ടപ്പെട്ടത്. ഒന്നും രണ്ടും ഏക്കർ പട്ടയ ഭൂമി ലഭിച്ചതിന്റെ മറവിൽ പത്തും ഇരുപതും ഏക്കർ വരെ വനഭൂമി കൈയേറിയാണ് മരങ്ങളും മറ്റും വെട്ടിയത്. സംസ്ഥാനത്ത് നിന്ന് ഏറ്റവും കൂടുതൽ മരം കടത്തിയത് തൃശൂരിൽ നിന്നാണ്.
കൺട്രോൾ റൂം തുടങ്ങി
ജില്ലയിൽ മരം മുറിച്ച് കടത്തിയ സ്ഥലങ്ങൾ കഴിഞ്ഞ ദിവസം രൂപീകരിച്ച അന്വേഷണ സംഘം സന്ദർശിച്ചേക്കും. ചൊവ്വാഴ്ച്ച എ.ഡി.ജി.പി എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിൽ പൊലീസ് അക്കാഡമിയിൽ ചേർന്ന യോഗത്തിൽ ശക്തമായ അന്വേഷണം നടത്താൻ തീരുമാനിച്ചിരുന്നു. പൊലീസിന്റെയും വനം വകുപ്പിന്റെയും സംയുക്ത ടീമാണ് അന്വേഷണം നടത്തുന്നത്. ഇതിന് പുറമേ വനം വകുപ്പിന്റെ പ്രത്യേക അന്വേഷണവും നടക്കുന്നുണ്ട്. ഇതിന് പുറമേ ക്രൈംബ്രാഞ്ചിന്റെ തൃശൂർ എസ്.പി. കെ.എസ് സുദർശന്റെ നേതത്വത്തിൽ തൃശൂരിൽ കൺട്രോൾ റൂമും തുറന്നിട്ടുണ്ട്. പരാതികൾ ഇവിടെ സ്വീകരിക്കും.
അന്വേഷണത്തിൽ രജിസ്‌ട്രേഷൻ, സർവേ വകുപ്പുകളില്ല
നിലവിൽ മരങ്ങൾ മുറിച്ച് കടത്തിയ സംഭവത്തിൽ പൊലീസും വനം വകുപ്പും മാത്രമാണ് അന്വേഷിക്കുന്നത്. പട്ടയം നൽകിയതുമായി ബന്ധപ്പെട്ട് അന്വേഷണം കൂടി നടത്തിയാലേ എത്രത്തോളം മരങ്ങൾ വനഭൂമിയിൽ നിന്ന് മുറിച്ചു കടത്തിയെന്ന് വ്യക്തമാകൂ. അതിന് സർവ്വേ വകുപ്പും രജിസ്‌ട്രേഷൻ വകുപ്പും ഉൾപ്പെട്ട് സെറ്റിൽമെന്റ് രജിസ്റ്റർ പരിശോധിക്കണമെന്നും വനസംരക്ഷണ സമിതി പ്രവർത്തകർ പറയുന്നു.
അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റണം
വടക്കാഞ്ചേരി റേഞ്ച് ഓഫീസർ , ഫ്‌ളെയിംഗ് സ്‌ക്വാഡ് ഉദ്യോഗസ്ഥൻ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന അസി. ഫോറസ്റ്റ് കൺസർവേറ്റർ എം.കെ സുർജിത്ത് നിരവധി അന്വേഷണങ്ങൾ അട്ടിമറിച്ച വ്യക്തിയാണെന്ന് ബയോ നാച്ചുറൽ ക്ലബ്ബ് ഭാരവാഹികൾ ആരോപിച്ചു. സുതാര്യമായ അന്വേഷണം നടക്കണമെങ്കിൽ ഈ ഉദ്യോഗസ്ഥനെ മാറ്റമെന്ന് പ്രസിഡന്റ് അബ്ദുൾ സലാം ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |