തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി കൊവിഡ് വാക്സിനേഷൻ 13 ലക്ഷം കടന്ന ജില്ലയായി തിരുവനന്തപുരം. 13,75,546 പേർ ഇതുവരെ വാക്സിൻ സ്വീകരിച്ചു. ഇതിൽ 10,80,845 പേർ ആദ്യ ഡോസും 2,94,701 പേർ രണ്ടാം ഡോസും സ്വീകരിച്ചവരാണ്. പ്രത്യേക ശ്രദ്ധ വേണ്ട വിഭാഗങ്ങൾക്കായി വ്യത്യസ്ത പരിപാടികൾ ആവിഷ്‌കരിച്ചാണ് ജില്ലയിൽ വാക്സിനേഷൻ പുരോഗമിക്കുന്നതെന്ന് കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ പറഞ്ഞു.
കിടപ്പുരോഗികൾ, പട്ടികവർഗ സെറ്റിൽമെന്റുകളിലുള്ളവർ, വൃദ്ധ സദനങ്ങളിലുള്ളവർ തുടങ്ങിയവർക്കായുള്ള പ്രത്യേക വാക്സിനേഷൻ ഡ്രൈവുകൾ വലിയ വിജയമായി.
കിടപ്പുരോഗികൾക്ക് വീടുകളിലെത്തി വാക്സിൻ നൽകുന്നതിനായി നടപ്പാക്കിയ 'സാന്ത്വന സുരക്ഷ' പദ്ധതി തുടരുകയാണ്. പട്ടികവർഗ സെറ്റിൽമെന്റുകളിൽ 'സഹ്യസുരക്ഷ' കൊവിഡ് വാക്സിനേഷൻ പദ്ധതി നടപ്പാക്കുന്നുണ്ട്. 36 പഞ്ചായത്തുകളിലെ ആദിവാസി സെറ്റിൽമെന്റുകളിലാണ് വാക്സിനേഷൻ പദ്ധതി പുരോഗമിക്കുന്നത്. ഇവിടങ്ങളിൽ 45 വയസിന് മുകളിലുള്ള 5,153 പേർ വാക്സിനേഷന്റെ ആദ്യ ഡോസ് സ്വീകരിച്ചു. 18നും 45നുമിടയിൽ പ്രായമുള്ള 2,274 പേരും ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചു.
ജില്ലയിലെ 66 വൃദ്ധസദനങ്ങളിലെ മുഴുവൻ അന്തേവാസികൾക്കും ആദ്യ ഡോസ് വാക്സിൻ നൽകാൻ കഴിഞ്ഞു. ഇതിൽ 332 പേർ പൂർണമായും വാക്സിനേഷൻ സ്വീകരിച്ചു കഴിഞ്ഞു. സ്‌പെഷ്യൽ സ്‌കൂളുകളിലും ബഡ്സ് സ്‌കൂളുകളിലും പഠിക്കുന്ന 18നും 44നും മദ്ധ്യേ പ്രായമുള്ള വിദ്യാർത്ഥികൾക്കും വാക്സിൻ നൽകുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |