നെടുമ്പാശേരി: വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച ശേഷം വിദേശത്തേക്ക് കടന്ന കേസിലെ പ്രതി മടങ്ങിയെത്തിയപ്പോൾ വിമാനത്താവളത്തിൽ എമിഗ്രേഷൻ വിഭാഗത്തിന്റെ പിടിയിലായി. പത്തനംതിട്ട കോന്നി സ്വദേശി മേലേതിൽ വളപ്പറമ്പിൽ വീട്ടിൽ ജിതിൻ ആർ. അരവിന്ദാണ് (33) കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ പിടിയിലായത്.
2016ൽ പന്തളത്തെ സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരിയായ യുവതിയെ ഇയാൾ പരിചയപ്പെടുന്നത്. പിന്നീട് അടുത്ത സൗഹൃദം സ്ഥാപിക്കുകയും വിവാഹം ചെയ്യാമെന്ന് വാഗ്ദാനം ചെയ്യുകയുമായിരുന്നു. ഇതിന്റെ മറവിൽ തമിഴ്‌നാട്ടിലെ കുറ്റാലത്തെ ലോഡ്ജ് മുറിയിൽ വച്ചും യുവതിയുടെ വീട്ടിലെത്തിയും പീഡിപ്പിച്ചെന്നാണ് പരാതി. തുടർന്ന് 2019 മാർച്ചിൽ ഇയാൾ കുവൈത്തിലേക്ക് പോകുകയായിരുന്നു. യുവതിയുടെ പരാതിയെ തുടർന്നു ഇയാൾക്കെതിരെ ലുക്ക് ഔട്ട്, ബ്ലൂ കോർണർ നോട്ടീസുകളും പൊലീസ് പുറപ്പെടുവിച്ചിരുന്നു. ഇതേതുടർന്നാണ് വിദേശത്ത് നിന്നും മടങ്ങിയെത്തിയപ്പോൾ എമിഗ്രേഷൻ വിഭാഗത്തിന്റെ പിടിയിലായത്.
നെടുമ്പാശ്ശേരി പൊലീസിനു കൈമാറിയ പ്രതിയെ പന്തളം എസ്.എച്ച്.ഒ എസ്. ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമെത്തി കസ്റ്റഡിയിലെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |