അക്രമി ഇടം കൈയ്യനായിരിക്കാമെന്ന നിഗമനവുമായി പൊലീസ്
കൊലയാളികൾക്ക് വീടും ആളുകളും മാറിപ്പോയതാകാനുള്ള സാദ്ധ്യതയും തള്ളിക്കളയുന്നില്ല
വയനാട്: പനമരം നെല്ലിയമ്പത്ത് വൃദ്ധദമ്പതികൾ കൊല്ലപ്പെട്ടിട്ട് അഞ്ചുദിവസം കഴിഞ്ഞിട്ടും കൊലയാളികളെ പറ്റി സൂചനയില്ലാതെ പൊലീസ്. കാവാടം പത്മാലയത്തിൽ റിട്ട. കായികാദ്ധ്യാപകനായ കേശവൻ(75) ഭാര്യ പദ്മാവതി (70) എന്നിവർ കഴിഞ്ഞ വ്യാഴാഴ്ച രാത്രി കൊല്ലപ്പെട്ട സംഭവത്തിലാണ് അന്വേഷണസംഘം ഇരുട്ടിൽ തപ്പുന്നത്. വ്യാഴാഴ്ച രാത്രി എട്ടരയോടെ മുഖംമൂടിധാരികളായ രണ്ട് പേരാണ് ഇവരെ ആക്രമിച്ചത്. കേശവന് വെട്ടേറ്റപ്പോൾ ബഹളംവച്ച് പുറത്തേക്കിറങ്ങിയ പദ്മാവതിയും കൊലയാളികളുടെ ആക്രമണത്തിന് ഇരയാകുകയായിരുന്നു.
ഒറ്റപ്പെട്ട ഇരുനില വീട്
താഴെ നെല്ലിയമ്പം- കാവടം റോഡിലെ ഒന്നര ഏക്കറോളം വരുന്ന ഒറ്റപ്പെട്ട കാപ്പിത്തോട്ടത്തിന് നടുവിലാണ് പദ്മാലയം. റോഡിന്റെ താഴ്ഭാഗത്താണ് വീട് സ്ഥിതിചെയ്യുന്നത്. അടുത്തെങ്ങും അധികം വീടുകളില്ല. താഴത്തെ നിലയിൽ നിന്നാണ് ഇരുവർക്കും വെട്ടേറ്റത്. ബഹളം കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോഴേക്കും രക്തം വാർന്ന് നിലത്തു വീണുകിടക്കുകയായിരുന്നു കേശവൻ. കഴുത്തിൽ വെട്ടേറ്റ് വസ്ത്രങ്ങളാകെ രക്തത്തിൽ കുതിർന്ന് ആർക്കോ ഫോൺ ചെയ്യാൻ ശ്രമിക്കുന്ന നിലയിലായിരുന്നു പദ്മാവതി. അവരുടെ നിലവിളികേട്ട് നാട്ടുകാർ ഓടിക്കൂടിയപ്പോഴേക്കും അക്രമികൾ കടന്നുകളഞ്ഞു. മുഖം മൂടി ധാരികളായ അക്രമി സംഘം ഓടി മറയുന്നത് നാട്ടുകാരിൽ ചിലർ കണ്ടതായും പറയപ്പെടുന്നു. ഇവരിൽ നിന്ന് ലഭിച്ച സൂചനകളനുസരിച്ച് പനമരം പൊലീസും നാട്ടുകാരും പ്രദേശമാകെ അരിച്ചുപെറുക്കിയെങ്കിലും ഫലമുണ്ടായില്ല.
അക്രമികൾ പരിചയക്കാരോ?
പ്രധാന റോഡിൽ നിന്ന് 200 മീറ്ററോളം മാറിയാണ് വീട് സ്ഥിതി ചെയ്യുന്നത്. റോഡരികിലെ ഗേറ്റ് കടന്ന് അൽപ്പം ഉള്ളിലേക്ക് പോയാൽ മാത്രമേ വീട് കാണാൻ കഴിയൂ. യാത്രയ്ക്കിടെ പെട്ടന്ന് കവർച്ച നടത്താൻ പാകത്തിലല്ല പദ്മാലയമെന്നർത്ഥം. പുറത്ത് നിന്ന് കവർച്ചയ്ക്കെത്തിയവരാണെങ്കിൽ ഈ വീട് കണ്ടുപിടിക്കാൻ നേരമെടുക്കും. വഴിവക്കിലായി ധാരാളം കുടുംബങ്ങളുണ്ട്. ഇവരുടെ വീടിന്റെ 300 മീറ്റർ ചുറ്റളവിൽ ഏതാനും വീടുകളുമുണ്ട്. കുടുംബവുമായി അടുത്ത പരിചയമുള്ളവർക്കല്ലാതെ രാത്രി എട്ടരയോടെ സ്ഥലത്തെത്തി കൃത്യം നടത്താൻ കഴിയില്ലെന്നാണ് പൊലീസിന്റെ നിഗമനം. കരുതിക്കൂട്ടിയെത്തിവരാകാം കൃത്യത്തിന് പിന്നിലെന്നാണ് ലഭ്യമായ വിവരങ്ങളിൽ നിന്ന് പൊലീസ് നൽകുന്ന സൂചന.
അക്രമികൾ നേരത്തേ വീടിന്റെ രണ്ടാം നിലയിൽ നിലയുറപ്പിക്കുകയും പിന്നീട് ആക്രമിക്കുകയും ചെയ്തതാകാനും വഴിയുണ്ട്. നവീകരണ ജോലികൾ പൂർത്തിയാക്കിയ വീടിന്റെ രണ്ടാം നിലയിലേയ്ക്ക് പുറത്തെ കോണിപ്പടി വഴി കയറാം. വീടിനെക്കുറിച്ച് വ്യക്തമായ ധാരണയുള്ളവർക്കേ ഇത് കഴിയൂ. വീടിന്റെ മുകൾ നിലയിൽ തമ്പടിച്ചശേഷം താഴത്തെ നിലയിലിറങ്ങിയാകാം ആക്രമണം നടത്തിയത്. ആക്രമണസമയവും മോഷണത്തിന് സമാനമായ യാതൊന്നും കണ്ടെത്താൻ കഴിയാത്തതും സംഭവം ആസൂത്രിത കൊലപാതകമാകാനുളള സാദ്ധ്യതയിലേക്കാണ് പൊലീസിനെ എത്തിച്ചിരിക്കുന്നത്. അയൽക്കാരോടും പ്രദേശവാസികളോടും സൗമ്യമായും സ്നേഹത്തോടെയും അടുത്തിടപഴകിയിരുന്ന ഇവരോട് ആർക്കെങ്കിലും ശത്രുതയുള്ളതായി നാട്ടുകാർക്കറിയില്ല. പുറത്തറിയാത്ത എന്തെങ്കിലും കാരണങ്ങളുടെ പേരിലുള്ള വൈരാഗ്യമോ കവർച്ചാശ്രമത്തിനിടെയുണ്ടായ കൊലപാതകമോ ആണോയെന്ന് കൂടുതൽ അന്വേഷണത്തിലേ കണ്ടെത്താൻ കഴിയൂ.
ജനലഴികൾ അറുത്ത് മാറ്റിയതാര്?
കൊലയാളി സംഘം മുഖം മൂടി ധാരികളായിരുന്നതിനാലും തെളിവുകളൊന്നും അവശേഷിപ്പിക്കാതെ കടന്നതിനാലും സംഭവത്തിന് പിന്നിൽ പ്രൊഫഷണൽ സംഘമാണെന്ന സംശയം ബലപ്പെടുന്നുണ്ട്. വീടിന്റെ രണ്ട് ജനലഴികൾ ഊരി മാറ്റിയ നിലയിൽ കാണപ്പെട്ടതാണ് പൊലീസിന് ലഭിച്ച തുമ്പുകളിലൊന്ന്. വീടിന് പിറകിലുള്ള പഴയ രീതിയിലുള്ള ഒരു ജനലിന്റെ രണ്ട് അഴികൾ എടുത്തു മാറ്റിയ നിലയിലാണ്. ഇതിലൂടെയാണോ പ്രതികൾ അകത്തു കടന്നതെന്നും സംശയിക്കുന്നുണ്ട്. കേശവനും പദ്മാവതിക്കുമുണ്ടായ പരിക്കുകളുടെ സ്വഭാവം കണക്കാക്കുമ്പോൾ അക്രമി ഇടം കൈയ്യനാകാനുള്ള സാദ്ധ്യതയും പൊലീസ് പരിശോധിക്കുന്നുണ്ട്. കൊലയാളികൾക്ക് വീടും ആളുകളും മാറിപ്പോയതാവാമെന്ന സാദ്ധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല.
പനമരത്ത് മോഷണങ്ങൾ നിരവധി
അടുത്തിടെയായി ചെറുതും വലുതുമായ ഒട്ടേറെ മോഷണങ്ങളും കവർച്ചാശ്രമങ്ങളും പനമരം പൊലീസ് സ്റ്റേഷൻ പരിധിയിൽ ഉണ്ടായിട്ടുണ്ട്. ഇതാണ് കേശവന്റെയും പദ്മാവതിയുടെയും കൊലപാതകത്തിന് പിന്നിലും മോഷണസംഘമാണെന്ന അഭ്യൂഹങ്ങൾക്കിടയാക്കിയത്.
ആറു മാസത്തിനുള്ളിൽ അഞ്ചു മോഷണങ്ങളാണ് പനമരം ടൗണിലും പരിസര പ്രദേശങ്ങളിലുമായി ഉണ്ടായത്. ടൗണിലെ കച്ചവട സ്ഥാപനങ്ങളുടെ പൂട്ടു തകർത്ത് മോഷണം നടത്തുന്നതും പതിവായിരുന്നു. പനമരത്തെ ക്രിസ്ത്യൻ, മുസ്ലിം പള്ളികൾ കേന്ദ്രീകരിച്ചും മോഷണം നടന്നിരുന്നു. ഒന്നര വർഷത്തിനിടെ പൊലീസ് സ്റ്റേഷൻ പരിധിയിൽ മോഷണങ്ങൾ വ്യാപകമായിരുന്നു. ലക്ഷങ്ങൾ വിലവരുന്ന കോൺക്രീറ്റ് ഷീറ്റുകളും ഒട്ടേറെ ഇരുചക്രവാഹനങ്ങളും മോഷണം പോയി. ഇതിനിടെ രണ്ടു മാസംമുമ്പ് ഭക്ഷണശാലകൾ കേന്ദ്രീകരിച്ച് കവർച്ച നടത്തിയ രണ്ടു പേരെ പനമരം പൊലീസ് പിടികൂടിയിരുന്നു. ഇതൊക്കെയാണ് കവർച്ചസംഘങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിക്കാൻ കാരണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |