ജനങ്ങൾക്ക് സുഗമമായി ജീവിക്കാനുള്ള സാഹചര്യം ഒരുക്കുന്നതിനാണ് പാർലമെന്റ് നിയമങ്ങൾ പാസാക്കുന്നത്. എന്നാൽ ചില നിയമങ്ങളെ പൊതുജനങ്ങൾ തന്നെ കരിനിയമങ്ങളെന്ന് വിളിക്കാറുണ്ട്. അടിയന്തരാവസ്ഥക്കാലത്ത് മിസ എന്ന നിയമത്തെ കരിനിയമമെന്ന് വിളിച്ചത് ആ നിയമം രാഷ്ട്രീയ പ്രതിയോഗികളെയും മറ്റും വിചാരണ കൂടാതെ എത്രനാൾ വേണമെങ്കിലും ജയിലിലിടാൻ വേണ്ടി ദുരുപയോഗം ചെയ്തപ്പോഴാണ്. ലാലുപ്രസാദ് യാദവ് മിസ കരുതൽ തടങ്കൽ പ്രകാരം ജയിലിൽ കിടന്നപ്പോൾ ജനിച്ച പെൺകുട്ടിക്ക് മിസ എന്ന് പേരിട്ടത് ആ നിയമത്തെ പരിഹസിക്കാൻ വേണ്ടിയായിരുന്നു. സാധാരണ കുറ്റങ്ങൾക്ക് പോലും ഇത്തരം ആണവശക്തിയുള്ള നിയമങ്ങൾ എടുത്ത് പ്രയോഗിക്കാൻ തുടങ്ങിയാൽ പാർലമെന്റ് ആ നിയമം പാസാക്കിയതിന്റെ ലക്ഷ്യം തന്നെ ഇല്ലാതാകും.
പ്രതിഷേധിക്കാനുള്ള അവകാശം നിയമലംഘനമല്ലെന്നും അതിന്റെ പേരിൽ തീവ്രവാദ കുറ്റം ആരോപിച്ച് യു.എ.പി.എ ചുമത്താനാകില്ലെന്നും ഡൽഹി ഹൈക്കോടതി വ്യക്തമാക്കുകയുണ്ടായി.
ഡൽഹി കലാപത്തിൽ ഗൂഢാലോചന ആരോപിച്ച് അറസ്റ്റ് ചെയ്ത ജെ.എൻ.യു വിദ്യാർത്ഥിനികളായ ദേവാംഗന കലിത, നതാഷ നർവാൾ, ജാമിയ വിദ്യാർത്ഥി ആസിഫ് ഇക്‌ബാൽ തൻഹ എന്നിവർക്ക് ഒരു വർഷത്തിനുശേഷം ജാമ്യം അനുവദിച്ചുകൊണ്ടാണ് കോടതി ഇങ്ങനെ നിരീക്ഷിച്ചത്.
പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ച വിദ്യാർത്ഥികൾക്കെതിരെ ലാഘവത്തോടെ ഭീകരവിരുദ്ധ നിയമം ചുമത്തിയ പൊലീസിനെ കോടതി നിശിതമായി വിമർശിക്കുകയും ചെയ്തു. വിമതസ്വരം അടിച്ചമർത്താനുള്ള ഉത്കണ്ഠയിൽ പ്രതിഷേധിക്കാനുള്ള ഭരണഘടനാപരമായ അവകാശവും ഭീകരപ്രവർത്തനവും തമ്മിലുള്ള അതിർ വരമ്പ് ഭരണകൂടം മായ്‌ച്ച് കളഞ്ഞതായാണ് കോടതി നിരീക്ഷിച്ചത്. ''പ്രതിഷേധിക്കാനുള്ള അവകാശം പവിത്രമാണ്. പ്രതിഷേധം സമാധാനപരം ആയിരിക്കണം. എങ്കിലും പ്രതിഷേധങ്ങൾ ചിലപ്പോൾ നിയമം അനുവദിക്കുന്ന പരിധി ലംഘിക്കാറുണ്ട്. ഇങ്ങനെ പരിധി ലംഘിച്ചാൽ പോലും അത് യു.എ.പി.എ നിയമം നിർവചിക്കുന്ന ഭീകര പ്രവർത്തനത്തിന്റെ പരിധിയിൽ വരില്ല ''. കോടതി നടത്തിയ ഈ നിരീക്ഷണം അധികാരികളുടെ കണ്ണ് തുറപ്പിക്കേണ്ടതാണ്. ദുർബുദ്ധികളാണ് ഭീകരപ്രവർത്തനം നടത്തുന്നത്. മറഞ്ഞിരുന്നാവും അവർ അത് നടത്തുക. അല്ലാതെ പൊലീസിന് ഫോട്ടോ എടുക്കാൻ പാകത്തിൽ പ്ളക്കാർഡും പിടിച്ച് റോഡിലൂടെ പ്രകടനം നടത്താൻ തയ്യാറാകില്ല. ഇത് മനസിലാക്കാൻ കഴിയാത്തവരല്ല നിയമപാലകർ. മിക്കപ്പോഴും ഭരിക്കുന്ന രാഷ്ട്രീയ കക്ഷികളെ സുഖിപ്പിക്കാൻ വേണ്ടിയാണ് അനാവശ്യ സന്ദർഭങ്ങളിൽ പൊലും ആദ്യം തന്നെ ഇതെടുത്ത് പ്രയോഗിക്കുന്നത്. യു.എ.പി.എ ചുമത്തിയാൽ ഒരു കോടതിക്കും ഉടനെ ജാമ്യം അനുവദിക്കാനാവില്ല. നിയമം ചുമത്തിയത് തെറ്റായാണോ ശരിയായാണോ എന്നൊക്കെ നിർണയിക്കപ്പെട്ടു വരുമ്പോഴേക്കും അറസ്റ്റിലാകുന്ന പ്രതി ഏറെക്കാലം കാരാഗൃഹവാസം അനുഭവിച്ചിരിക്കും. ഈ ദുരവസ്ഥ ഒഴിവാക്കേണ്ടതിലേക്കാണ് ഡൽഹി ഹൈക്കോടതിയുടെ നിരീക്ഷണം വിരൽചൂണ്ടുന്നത്.
എതിർ ശബ്ദങ്ങളാണ് പലപ്പോഴും ഭരണാധികാരികളെ നേർവഴിക്ക് നയിക്കാൻ പ്രേരിപ്പിക്കുന്നതെന്ന വസ്തുത കാണാതിരുന്നുകൂടാ.
പുരാണ യുദ്ധങ്ങളിൽ പോലും ദേവന്മാർ നിലനില്പില്ലാതെ വരുന്ന ഏറ്റവും ഒടുവിലാണ് ബ്രഹ്മാസ്ത്രം പ്രയോഗിക്കുന്നത്. ഇത്തരം നിയമങ്ങളും ഏറ്റവും അവസാനം അത് അർഹിക്കുന്നിടത്തു മാത്രം പ്രയോഗിക്കാനുള്ളതാണ്. ഭീകരപ്രവർത്തനം, ഫണ്ട് സ്വരൂപിക്കൽ എന്നിവയുമായി ബന്ധപ്പെട്ട കൃത്യമായ ആരോപണങ്ങൾ ജയിലിൽ കിടന്ന തൻഹക്കെതിരെ കുറ്റപത്രത്തിലില്ല. ആയുധങ്ങളും കണ്ടെടുത്തിട്ടില്ല. എങ്കിലും ഈ വിദ്യാർത്ഥിക്കെതിരെ ചുമത്തിയത് ഭീകരവിരുദ്ധ നിയമമാണ്. നിരുത്തരവാദപരമായി ഇത്തരം നിയമങ്ങൾ ദുരുപയോഗം ചെയ്യുന്ന നിയമപാലകർക്കെതിരെയും കോടതികൾ നടപടികൾ സ്വീകരിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |