കൊല്ലം: ആംബുലൻസിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമം നടന്നിട്ടും കേസെടുക്കാൻ തയാറാകാതെ പൊലീസ്. ചവറ തെക്കുംഭാഗം പൊലീസ് സ്റ്റേഷൻ പരിധിയിലുണ്ടായ സംഭവത്തിൽ മുഖ്യമന്ത്രി ഇടപെട്ടിട്ടും പ്രാദേശിക രാഷ്ട്രീയ ഇടപെടലിനെ തുടർന്ന് പൊലീസ് കേസെടുക്കാൻ തയാറായില്ല. കഴിഞ്ഞ 3ന് രാത്രി തെക്കുംഭാഗം കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന് സമീപത്തായിരുന്നു സംഭവം.
ഭരണ കക്ഷിയിലെ സജീവപ്രവർത്തകനും തെക്കുംഭാഗം പഞ്ചായത്തിൽ വാടകയ്ക്ക് സർവീസ് നടത്തുന്ന ആംബുലൻസ് ഡ്രൈവറുമായ തെക്കുംഭാഗം സജിഭവനിൽ സജികുമാറിനെ ഇന്നലെ വൈകി പൊലീസ് അറസ്റ്റ് ചെയ്‌തെങ്കിലും ഒത്തുതീർപ്പ് ചർച്ചയിലൂടെ വിട്ടയയ്ക്കാനുള്ള ശ്രമം രാത്രി വൈകിയും നടക്കുകയാണ്. രാത്രി പതിനൊന്നോടെ തെക്കുംഭാഗം എസ്.എച്ച്.ഒയെ ഫോണിൽ വിളിച്ചപ്പോൾ കേസുണ്ടെന്നും അറസ്റ്റ് രേഖപ്പെടുത്തിയെന്നും കൂടുതൽ വിവരങ്ങൾക്ക് സ്റ്റേഷനിൽ ബന്ധപ്പെടാനും അറിയിച്ചു. തെക്കുംഭാഗം പൊലീസിൽ ബന്ധപ്പെട്ടപ്പോൾ ആദ്യം ലാൻഡ് ഫോൺ എടുത്തെങ്കിലും പിന്നീട് റിസീവർ മാറ്റിവയ്ക്കുകയായിരുന്നു. വീണ്ടും ഉന്നത ഉദ്യോഗസ്ഥനെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ ഫോൺ സ്വിച്ച് ഒഫായിരുന്നു.
കഴിഞ്ഞ 3ന് കൊവിഡ് പോസിറ്റിവായ മാതാവിന്റെ ജ്യേഷ്ഠ സഹോദരിയുമായി ആംബുലൻസിൽ പോകവേ ഗ്ലൗസെടുക്കാനെന്ന വ്യാജേന ആംബുലൻസ് ഡ്രൈവർ 26 കാരിയായ യുവതിയെ കയറിപ്പിടിക്കുകയായിരുന്നു. തുടർന്ന് തെക്കുംഭാഗം പൊലീസിൽ പരാതി നൽകിയെങ്കിലും കേസെടുക്കാൻ തയ്യാറായില്ല. യുവതിയുടെ ഭർത്താവ് മുഖ്യമന്ത്രിക്ക് പരാതി നൽകിയതോടെ കേസെടുക്കാൻ മുഖ്യമന്ത്രി നിർദേശിച്ചു. എന്നാൽ പൊലീസ് കേസെടുത്തെന്ന് തോന്നും വിധം പെരുമാറുകയുമായിരുന്നു. പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഇപ്പോഴും കേസ് ഒത്തുതീർപ്പാക്കാനുള്ള നീക്കം സജീവമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |