ഗാസിപൂർ: ഗാസിപൂരിനടുത്ത് ഗംഗാ നദിയിൽ നിന്നും മാതാപിതാക്കൾ ഉപേക്ഷിച്ച 22 ദിവസം പ്രായമുള്ള നവജാത ശിശുവിനെ കണ്ടെത്തി. പ്രദേശത്തുള്ള വള്ളക്കാരൻ ഗുല്ലു ചൗധരിയാണ് ഒരു ചെറിയ മരപ്പെട്ടിയിൽ നദിയിലൂടെ ഒഴുകി നടക്കുകയായിരുന്ന കുഞ്ഞിനെ കണ്ടെത്തിയത്. ഗംഗാ നദിയുടെ സമ്മാനമായാണ് കുഞ്ഞിനെ ലഭിച്ചതെന്നും അതിനാൽ തന്നെ കുഞ്ഞിനെ വളർത്താനാണ് തന്റെ തീരുമാനമെന്നും ഗുല്ലു ചൗധരി പറഞ്ഞു. കുഞ്ഞിനെ ലഭിച്ച പെട്ടിയിൽ നിന്നും കുറേയേറെ ദൈവങ്ങളുടെ ചിത്രങ്ങളും കുഞ്ഞിന്റെ ജാതകവും ലഭിച്ചിട്ടുണ്ട്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് കുഞ്ഞിനെ അടുത്തുള്ള ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വിവരമറിഞ്ഞ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കുഞ്ഞിന്റെ മികച്ച ഭാവിക്കു വേണ്ടതെല്ലാം തന്റെ സർക്കാർ ചെയ്തു കൊടുക്കും എന്ന് അറിയിച്ചു. കുഞ്ഞിനെ രക്ഷിച്ച ഗുല്ലു ചൗധരിയെ പ്രശംസിച്ച മുഖ്യമന്ത്രി സർക്കാരിന്റെ വിവിധ ക്ഷേമപദ്ധതികൾ കുഞ്ഞിന് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും പറഞ്ഞു.
അതേ സമയം കുഞ്ഞിനെ ആര് വളർത്തും എന്ന ചോദ്യത്തിന് ഗാസിപൂർ പൊലീസ് വ്യക്തമായ മറുപടി നൽകിയില്ല. കുഞ്ഞിന്റെ ആരോഗ്യം ശരിയാണെന്ന് ഉറപ്പു വരുത്തുകയാണ് ഇപ്പോൾ മുഖ്യമെന്നും മാതാപിതാക്കളെ കണ്ടെത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ടെന്നും പൊലീസ് അധികൃതർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |