കോട്ടയം: കായൽ ടൂറിസവുമായി ബന്ധപ്പെട്ട മുഴുവൻ റിസോർട്ട്, ഹോം സ്റ്റേ, ഹൗസ് ബോട്ട് ജീവനക്കാർക്കും മുൻഗണനാ വിഭാഗത്തിൽ പെടുത്തി കൊവിഡ് പ്രതിരോധ വാക്സിൻ നൽകി സുരക്ഷിതരാക്കിയിട്ടും ടൂറിസം മേഖലയിലെ ലോക്ക് അഴിഞ്ഞില്ല. ലോക് ഡൗണിനു ശേഷം കായൽ ടൂറിസം മേഖല സജീവമാകുമെന്നു കരുതി പ്രതീക്ഷയോടെ കാത്തിരുന്നവർ നിരാശയിലായി. രണ്ട് ടൂറിസം സീസൺ കൊവിഡിൽ നഷ്ടമായതോടെ ലക്ഷങ്ങളുടെ നഷ്ടമുണ്ടായെന്നു മാത്രമല്ല പലരും
കടക്കെണിയിലുമായി. മറ്റു തൊഴിൽ തേടിയവരും നിരവധിയാണ്. സഞ്ചാരികൾക്ക് കൊവിഡ് ഭയം കൂടാതെ എത്തുന്നതിനായിരുന്നു ആലപ്പുഴ, കുമരകം മേഖലകളിൽ ടൂറിസവുമായി ബന്ധപ്പെട്ട മുഴുവൻ ആളുകൾക്കും വാക്സിനേഷൻ നൽകിയത്.
കൊവിഡിൽ റിസോർട്ടുകൾ അടച്ച്, ഹൗസ് ബോട്ടുകൾ നിശ്ചലമായിട്ട് ഒന്നര വർഷമായി . കോടികളുടെ നഷ്ടം ഉണ്ടായി. ലോക്ക് ഡൗൺ ഇടയ്ക്ക് നീക്കിയെങ്കിലും രണ്ട് മാസം പോലും തുറക്കാനായില്ല. ബോട്ടുകൾ, ടൂറിസ്റ്റ് ടാക്സികൾ, മത്സ്യതൊഴിലാളികൾ, കലാകാരന്മാർ, ആയുർവ്വേദ ചികിത്സകർ തുടങ്ങി ടൂറിസം മേഖലയുമായി ബന്ധപ്പെട്ട നൂറ് കണക്കിന് ആളുകളും മറ്റു തൊഴിൽ തേടാൻ നിർബന്ധിതരായി.
ആദ്യ കൊവിഡ് വ്യാപന കാലത്ത് ഹൗസ് ബോട്ട് മേഖലയെ സഹായിക്കാൻ രണ്ടു മുറിവരെയുള്ള ബോട്ടുകൾക്ക് 80000 രൂപ, നാല് മുറി വരെ ഒരു ലക്ഷം, അതിനു മുകളിൽ ഒന്നര ലക്ഷം എന്നിങ്ങനെ ഗ്രാന്റ് അനുവദിച്ചെങ്കിലും ലക്ഷങ്ങൾ മുടക്കി അറ്റകുറ്റപണി നടത്തി സർവേ സർട്ടിഫിക്കറ്റ് വാങ്ങാൻ പണമില്ലാത്ത ഭൂരിപക്ഷം ബോട്ടുടമകൾക്കും ലഭിച്ചില്ല. ഇതു സംബന്ധിച്ച് പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ല.
' ഇനി ആദ്യം തൊട്ട് തുടങ്ങണം. കലാകാരന്മാർ, കൈത്തൊഴിൽ ചെയ്യുന്നവർ തുടങ്ങി ടൂറിസം അനുബന്ധ മേഖല നിരവധി കുടുംബങ്ങളുടെ ജീവനോപാധിയായിരുന്നു. സഞ്ചാരികൾ എത്താത്തതിനാൽ എത്നിക് ടൂറിസത്തിന്റെ ഭാഗമായുള്ള കുടുംബശ്രീ ഹോട്ടൽ പോലും തുറക്കാൻ കഴിയുന്നില്ല '
- ഭഗത് സിങ്ങ്, കുമരകം ഉത്തരവാദിത്വ ടൂറിസം കോ-ഒാർഡിനേറ്റർ
'ലോക്ക് ഡൗൺ പിൻവലിച്ചതിനൊപ്പം ടൂറിസം മേഖലയ്ക്ക് കൂടി പ്രവർത്തിക്കാൻ അനുമതി പ്രതീക്ഷിച്ചിരുന്നു. മൺസൂൺ ടൂറിസകാലം കടന്നു പോവുകയാണ്. ഒാണക്കാലവും പുതുവർഷവുമടക്കം അടുത്ത സീസൺകൂടി നഷ്ടപ്പെട്ടാൽ പിടിച്ചു നിൽക്കാൻ ആർക്കും കഴിയില്ല'
- ഷനോജ് കുമാർ, ഹൗസ് ബോട്ട് ഓണേഴ്സ് സൊസൈറ്റി പ്രസിഡന്റ് ,കുമരകം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |