മുംബയ്: 'ഞങ്ങൾക്ക് മറ്റാരുടെയും സർട്ടിഫിക്കറ്റ് വേണ്ട, ഞങ്ങൾ സർട്ടിഫൈഡ് ഗുണ്ടകളാണ്.'-മുംബയിൽ ശിവസേന ഭവന് മുമ്പിലായി ബിജെപി, ശിവസേനാ പ്രവർത്തകർ ഏറ്റുമുട്ടിയതിനു പിന്നാലെ ശിവസേനാ നേതാവ് സഞ്ജയ് റാവത്ത് പ്രതികരിച്ചത് ഇങ്ങനെയാണ്. 'മറാത്താ ആത്മാഭിമാനത്തിന്റെയും' 'ഹിന്ദുത്വത്തിന്റെയും' കാര്യം വരുമ്പോൾ തങ്ങൾ തങ്ങൾ സർട്ടിഫൈഡ് ഗുണ്ടകളാണെന്നും ശിവസേനയുടെ ഓഫീസ് മഹാരാഷ്ട്രയുടെയും അവിടത്തെ ജനങ്ങളുടെയും അടയാളമാണെന്നും സഞ്ജയ് റാവത്ത് കൂട്ടിച്ചേർത്തു.
അയോദ്ധ്യയിലെ രാമക്ഷേത്ര ഭൂമിയിടപാടുമായി ബന്ധപ്പെട്ട് ശിവസേന മുഖപത്രമായ സാമ്‌ന ബിജെപിയെ രൂക്ഷമായി വിമർശിച്ചിരുന്നു. ഇതിനെതിരെ കഴിഞ്ഞദിവസം സേനാഭവന് മുന്നിലേക്ക് ബിജെപിയുടെ യുവജന സംഘടനയായ യുവമോര്‍ച്ചയുടെ പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ മാർച്ചാണ് സംഘർഷത്തിലേക്കെത്തിയത്. ഒരു വനിതാ പാർട്ടി അംഗത്വത്തിനെതിരെയുണ്ടായ ആക്രമണത്തെ ചൂണ്ടിക്കാട്ടി ശിവസേന പ്രവർത്തകരെ ഗുണ്ടകളെന്ന് ബിജെപി നേതാക്കൾ വിളിച്ചിരുന്നു.
പാർട്ടി ഓഫീസ് തകർക്കുക എന്ന ഉദ്ദേശത്തോടെ ബിജെപി പ്രവർത്തകർ വരുന്നതായി തനിക്ക് വിവരം ലഭിച്ചിരുന്നു എന്നും അവരുടെ വരവും കാത്ത് തങ്ങൾ ഇരിക്കുകയായിരുന്നുവെന്നും സഞ്ജയ് റാവത്ത് പറഞ്ഞു. 'ശിവസേന ഭവന് നേരെ ആരെങ്കിലും കൈയൂക്ക് കാണിക്കാന്‍ നിന്നാല്‍ ഞങ്ങള്‍ തക്കതായ ഉത്തരം നല്‍കും. അതിനെ ഗുണ്ടകള്‍ എന്ന് വിളിച്ചാല്‍ അതങ്ങിനെ തന്നെയാണ്.
'എന്തുകൊണ്ടാണ് ബിജെപി ഇങ്ങനെ പരിഭ്രാന്തരാകുന്നത്? സാമ്‌ന എഡിറ്റോറിയല്‍ എന്താണ് പറഞ്ഞത്? ആരോപണങ്ങളെക്കുറിച്ച് വ്യക്തത തേടി. ആരോപണങ്ങള്‍ തെറ്റാണെന്ന് തെളിഞ്ഞാല്‍ അത്തരക്കാരെ ശിക്ഷിക്കുകയും ചെയ്യണമെന്ന് ആവശ്യപ്പെട്ടു. വ്യക്തത ആവശ്യപ്പെടുന്നത് ഈ രാജ്യത്ത് കുറ്റകരമാണോ? എഡിറ്റോറിയലില്‍ ഒരിടത്തും ബിജെപിക്ക് പങ്കുണ്ടെന്ന് പരാമര്‍ശിക്കുന്നില്ല. നിങ്ങള്‍ക്ക് വായിക്കാനും എഴുതാനും കഴിയുന്നില്ലേ? ആരോപണങ്ങള്‍ എന്താണെന്നും ശിവസേന വക്താക്കള്‍ എന്താണ് പറഞ്ഞതെന്നും ആദ്യം മനസിലാക്കുക.'-സഞ്ജയ് റാവത്ത് പറയുന്നു.
content details: shivasena leader sanya raut reacts to shivasena bjp clash.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |