SignIn
Kerala Kaumudi Online
Tuesday, 23 April 2024 4.32 PM IST

കർഷകർക്ക് ചിയേഴ്സ്

cashew
കശുമാങ്ങ

കണ്ണൂർ: ഗോവൻ ഫെനി മാതൃകയിൽ കശുമാങ്ങയിൽ നിന്ന് വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കുന്നതിന്റെ സാദ്ധ്യത തേടി എക്‌സൈസ് വകുപ്പ്. തൃശ്ശൂർ മാടക്കത്തറയിലെ കശുമാവ് കൃഷി ഗവേഷണ കേന്ദ്രത്തിന്റെ സഹായത്തോടെ, കശുമാവ് കർഷകർ ഏറെയുള്ള കണ്ണൂർ കേന്ദ്രീകരിച്ചായിരിക്കും പദ്ധതി നടപ്പിലാക്കുക.

കേരളത്തിൽ ഉത്പാദിപ്പിക്കുന്ന കശുമാങ്ങയിൽ ഏറിയ പങ്കും പാഴായിപോകുന്നതായാണ് കണക്ക്. കശുമാങ്ങയിൽ നിന്ന് വൈൻ ഉൾപ്പടെയുള്ള മൂല്യവർദ്ധിത ഉത്പന്നങ്ങൾ തയ്യാറാക്കുന്നതിന്റെ ഭാഗമായി മാടക്കത്തറ കശുമാവ് കൃഷി ഗവേഷണ കേന്ദ്രത്തിലെ ഉദ്യോഗസ്ഥർ ഗോവയിലും മറ്റും സന്ദർശിച്ച് തയ്യാറാക്കിയ വിശദമായ റിപ്പോർട്ട് സർക്കാരിന്റെ പരിഗണനയിലുണ്ട്.

മുൻ കാലത്ത് കേരളത്തിൽ ഉത്പാദിപ്പിക്കുന്ന കശുവണ്ടിയുടെ 60 ശതമാനവും കണ്ണൂർ, കാസർകോട് ജില്ലകളിലായിരുന്നു. ഇവിടെ 2004നും 2020നുമിടയിൽ കശുമാവ് കൃഷിയുടെ വിസ്തൃതി രണ്ടായിരം ഹെക്ടറോളം കുറഞ്ഞത് മെച്ചപ്പെട്ട വില ലഭിക്കാത്തതടക്കമുള്ള പ്രശ്നങ്ങൾ മൂലമായിരുന്നു. 2004-2005ൽ ഇരുജില്ലകളിലുമായി 41,022 ഹെക്ടർ കൃഷിയാണുണ്ടായിരുന്നത്. ഇപ്പോഴിത് 39,068 ഹെക്ടറിലേക്ക് ചുരുങ്ങിയിട്ടുണ്ട്.

വില സ്ഥിരതയില്ലാത്തതും സർക്കാറിന്റെ ഭാഗത്തു നിന്ന് കാര്യമായ പ്രോത്സാഹനമില്ലാത്തതുമാണ് കർഷകർ കശുവണ്ടി കൃഷിയിൽ നിന്നും പിന്തിരിയാൻ പ്രധാന കാരണം. കണ്ണൂർ, കാസർകോട് ജില്ലകളിലെ കശുവണ്ടി ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഗ്രേഡിൽ പെട്ടതാണ്. ഡബ്ല്യു 180 എൻ ഇനത്തിന് വിദേശത്ത് നല്ല വിലയുണ്ട്.

വരും ഇരട്ടവരുമാനം
ചെലവുകുറഞ്ഞ കൃഷിയാണ് കശുമാവ്, തരിശായ സ്ഥലം മാത്രം മതി. വെള്ളം വേണ്ട, വളങ്ങൾ ചെയ്യേണ്ട.

വിപണിയിൽ ഒരു കിലോ കശുഅണ്ടിക്ക് 140 രൂപയോളം ലഭിക്കുന്നുണ്ട്. ഒരു ചെടിയിൽനിന്ന് പത്തു കിലോവരെ കശുഅണ്ടി കിട്ടും. ഒരു മാവിൽനിന്ന് 30-35 വർഷങ്ങൾ വരെ കശുഅണ്ടി ലഭിക്കും. കശുഅണ്ടിപ്പരിപ്പിന് 900 മുതൽ 1100 രൂപവരെ വിലകിട്ടുന്നുണ്ട് .കശുമാങ്ങയിൽ നിന്ന് കൂടി വരുമാനം ലഭിച്ചാൽ മുൻകാലങ്ങളിലേതുപോലെ കശുമാവ് കൃഷി വീണ്ടും സജീവമാകുമെന്നുറപ്പാണ്.

സംസ്ഥാനത്ത് ഇങ്ങനെ

കശുമാവു കൃഷി 1 ലക്ഷം ഹെക്ടർ

കശുമാങ്ങ ഉത്പാദനം 82,000 ടൺ

ഉപയോഗിക്കാൻ പറ്റുന്നത് 50,000ടൺ

ജ്യൂസ് ഉത്പാദിപ്പിച്ചാൽ കിട്ടുന്നത് 25,000 ടൺ

വീര്യം കുറഞ്ഞ മദ്യം കിട്ടുന്നത് 2750 ടൺ


കശുമാങ്ങയിൽ നിന്ന് മദ്യം ഉത്പാദിപ്പിക്കുന്ന കാര്യം പരിഗണനയിലാണ്. കശുഅണ്ടിക്ക് മാത്രമല്ല, കശുമാങ്ങയ്ക്കും നല്ല വില കിട്ടുന്ന സാഹചര്യമുണ്ടാകും. മൂല്യവർദ്ധിത ഉത്പന്നങ്ങൾ കാർഷിക ഫലങ്ങളിൽ നിന്നും ഉത്പാദിപ്പിക്കുന്നത് കർഷകർക്ക് ഏറെ ഗുണം ചെയ്യും. എന്നാൽ ഗോവൻ മോഡൽ ഫെനി ഉത്പാദിപ്പിക്കുന്നതിന് സംസ്ഥാനത്ത് ഏറെ നൂലാമാലകളുണ്ട്.

എം.വി. ഗോവിന്ദൻ, എക്‌സൈസ് മന്ത്രി.

കശുമാങ്ങയിൽ നിന്നു വിവിധ ഉത്പന്നങ്ങൾ നിർമ്മിക്കുന്നതിനുള്ള സാങ്കേതിക വിദ്യ സർക്കാരിന് കൈമാറിയിട്ടുണ്ട്. നയപരമായ തീരുമാനമെടുക്കേണ്ടത് സർക്കാരാണ്.

ഡോ. മധു സുബ്രഹ്മണ്യം,ഡയറക്ടർ, കശുമാവ് കൃഷി ഗവേഷണ കേന്ദ്രം,മാടക്കത്തറ, തൃശ്ശൂർ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR, CASHEW
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.