SignIn
Kerala Kaumudi Online
Saturday, 20 April 2024 12.41 AM IST

നാട് തുറന്നു, മാസ്കിട്ട് കരുതലോടെ

unlock

കോഴിക്കോട്: കൊവിഡിന്റെ രണ്ടാം വ്യാപനം പിടിച്ചുകെട്ടാനിട്ട ലോക്ക് ഇന്നലെ മുതൽ അഴിഞ്ഞതോടെ ജന ജീവിതം സാധാരണ നിലയിലേക്ക്. അതിതീവ്ര മേഖലകളിൽ ഒഴികെ ലോക്ക് ഡൗൺ ഇളവുണ്ടായ സ്ഥലങ്ങളിലെല്ലാം ജനം നിരത്തിലിറങ്ങി. ദീർഘനാൾ നിശ്ചലമായി കിടന്ന പാളയത്തും വലിയങ്ങാടിയിലും സാമാന്യം നല്ല തിരക്ക് അനുഭവപ്പെട്ടു. ഇവിടങ്ങളിലെ പകുതിയിലേറെ കടകളും തുറന്നിരുന്നു. അതേസമയം മിഠായിത്തെരുവിൽ ബേക്കറികളും മെഡിക്കൽ ഷോപ്പുകളും ഒഴികെ മറ്റൊന്നും തുറന്നില്ല. യാത്രാ നിയന്ത്രണം കുറഞ്ഞതിനാൽ വാഹനങ്ങളുമായി നിരവധി പേരാണ് നഗരത്തിലെത്തിയത്. പല സിഗ്നലുകളിലും വാഹനങ്ങളുടെ നീണ്ട നിരയായിരുന്നു. പരിശോധന കുറച്ചെങ്കിലും തിരക്കൊഴിവാക്കാൻ പതിവുപോലെ പൊലീസിന് ഇറങ്ങേണ്ടി വന്നു.

നഗരത്തിലെ ഹോട്ടലുകളും റസ്റ്റോറന്റുകളും രാവിലെ മുതൽ പ്രവർത്തനം ആരംഭിച്ചിരുന്നു. പാർസൽ വാങ്ങാനെത്തിയവരുടെ തിരക്ക് ചില ഹോട്ടലുകൾക്ക് മുന്നിൽ കാണാമായിരുന്നു. ഭക്ഷ്യവസ്തുക്കൾ, പാൽ, പഴം, പച്ചക്കറി, മത്സ്യം, മാംസം എന്നീ കടകളിൽ നല്ല തിരക്കാണ് ഇന്നലെ അനുഭവപ്പെട്ടത്. വ്യാപാര സ്ഥാപനങ്ങൾ,​ റബർ സംഭരണ കടകൾ , പുസ്തക കടകൾ, സ്വർണം, ചെരുപ്പ് കടകൾ തുടങ്ങിയവയെല്ലാം സജീവമായിരുന്നു.

മദ്യം വാങ്ങാനും തിരക്ക്

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 ശതമാനം വരെയുള്ള സ്ഥലങ്ങളിലെ മദ്യശാലകൾ തുറന്നതോടെ നല്ല തിരക്കാണ് പലയിടങ്ങളിലും കണ്ടത്. സാമൂഹിക അകലം പാലിച്ച് ആളുകൾ വരിനിൽക്കുന്ന കാഴ്ച കൗതുകമായി. തിരക്ക് നിയന്ത്രിക്കാൻ ബിവറേജസ് ഔട്ട്‌ലറ്റുകളുടെ മുന്നിൽ അടയാളപ്പെടുത്തിയിട്ടുണ്ട്. പൊലീസ് നിരീക്ഷണവും ശക്തമായിരുന്നു.

സ്വകാര്യ ബസുകൾ പേരിന് മാത്രം

പൊതുഗതാഗതത്തിന് ഇളവു നൽകിയെങ്കിലും ജില്ലയിൽ സ്വകാര്യ ബസുകൾ കാര്യമായി ഓടിയില്ല. എന്നാൽ ഓടിയ ബസുകളിൽ നല്ല തിരക്ക് അനുഭവപ്പെട്ടു. പേരാമ്പ്ര, ബാലുശ്ശേരി, കുറ്റ്യാടി റൂട്ടുകളിൽ സ്വകാര്യ ബസുകൾ അരമണിക്കൂറിനിടെ ഒരു ബസ് എന്ന നിലയിലാണ് സർവിസ് നടത്തിയത്. താമരശേരി, തിരുവമ്പാടി, കക്കയം റൂട്ടുകളിലും ബസുകൾ കുറവായിരുന്നു. മിക്ക ബസുകൾക്കും ജി ഫോം കൊടുത്തതിനാൽ ഓടിക്കാനായില്ല. ഇരുന്നുളള യാത്ര മാത്രമാണ് അനുവദിച്ചിരുന്നത്. സിറ്റി ബസുകൾ കുറവായിരുന്നു. ബേപ്പൂർ, മാങ്കാവ്, ഫറോക്ക്, ഫറോക്ക് കോളേജ്, കടലുണ്ടി, ചാലിയം റൂട്ടുകളിലേക്ക് സർവിസ് കാര്യമായി നടന്നില്ല. മെഡിക്കൽ കോളേജ് റൂട്ടിലും ബസുകൾ താരതമ്യേന കുറവായിരുന്നു.

കെ.എസ്.ആർ.ടി.സി കൂടുതൽ ഓടി

ലോക്ക് ഡൗൺ ഇളവ് വന്നതോടെ കെ.എസ്.ആർ.ടി.സി കൂടുതൽ സർവീസ് നടത്തി. നോർത്ത് മേഖലയിൽ 350 ബസുകൾ ഓടി. കൊവിഡ് നിയന്ത്രണ വിധേയമായി തുടരുകയാണെങ്കിൽ വരും ദിവസങ്ങളിൽ കൂടുതൽ സർവീസുകൾ നടത്താനാണ് ആലോചന. ഇരുന്നുളള യാത്രമാണ് അനുവദിച്ചിരിക്കുന്നത്. യാത്രക്കാർ കൂടുതലുള്ള റൂട്ടുകൾ കേന്ദ്രീകരിച്ചാണ് ഇന്നത്തെ സർവീസ്. ഉദ്ദേശിച്ച യാത്രക്കാരെ കിട്ടിയില്ലെങ്കിൽ വരും ദിവസങ്ങളിൽ സർവീസ് പുനഃക്രമീകരിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.