കാസർകോട്: മക്കൾ കൈയൊഴിഞ്ഞ കുഞ്ഞാമേട്ടന് ഒടുവിൽ വാർഡ് മെമ്പർ സുഹറയുടെ ഇടപെടലിൽ പരവനടുക്കം അഗതി മന്ദിരത്തിൽ സുഖവാസം. മടിക്കൈ ഗ്രാമ പഞ്ചായത്തിലെ പതിനാലാം വാർഡിലുള്ള നൂഞ്ഞിയിലെ വീട്ടിൽ വർഷങ്ങളായി ആരും തിരിഞ്ഞുനോക്കാതെ ഒറ്റയ്ക്ക് താമസിക്കുന്ന ഈ വൃദ്ധനെ സുഹറ കണ്ടെത്തി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയായിരുന്നു.
കൊവിഡ് കാലത്ത് ഗൃഹ സന്ദർശനം നടത്തുന്നതിനിടെയാണ് കുഞ്ഞാമേട്ടന്റെ ദയനീയാവസ്ഥ സുഹറയുടെ ശ്രദ്ധയിൽപെട്ടത്. കാറ്റും മഴയും വന്നാൽ തകരാൻ പാകത്തിലുള്ള വീട്ടിൽ ദിവസങ്ങളായി ഭക്ഷണം കഴിക്കാതെ അവശനിലയിൽ കിടക്കുകയായിരുന്നു ഇദ്ദേഹം.
20 വർഷം മുമ്പ് ഇവരുടെ ഭാര്യ മരിച്ചു. അഞ്ചു മക്കളിൽ നാലു പേരും വർഷങ്ങളായി തിരിഞ്ഞുനോക്കാറില്ല. ഇപ്പോൾ കണ്ടാൽ തിരിച്ചറിയാൻ കഴിയാത്തവിധം അകന്നുപോയെന്ന് കുഞ്ഞാമേട്ടൻ പറയും. ബന്ധപ്പെടാൻ ഫോൺ നമ്പർ പോലും ആർക്കും അറിയില്ല. ഒരു മകൾ കുറച്ചു കാലം അച്ഛനെ അന്വേഷിക്കുകയും ഭക്ഷണം കൊടുക്കുകയും ചെയ്തിരുന്നു. ഇപ്പോൾ അവരും തിരിഞ്ഞുനോക്കാറില്ല.
രണ്ടു ദിവസം തുടർച്ചയായി ഭക്ഷണവും മരുന്നും നൽകിയതോടെ അവശതകൾ മാറി ഉഷാറായി. സുഹറ ഉടനെ വിളിച്ച് കുഞ്ഞാമേട്ടന്റെ അവസ്ഥ വിശദീകരിച്ചെങ്കിലും ഏറ്റെടുക്കാൻ മകൾ തയ്യാറായില്ല. മക്കളുള്ളതിനാൽ ഇപ്പോൾ അച്ഛന്റെ അടുത്തുപോയി നിൽക്കാൻ കഴിയില്ലെന്നായിരുന്നു മറുപടി. അച്ഛനെ വീട്ടിലേക്ക് കൊണ്ടുപോയിക്കൂടെയെന്ന് ചോദിച്ചെങ്കിലും അനുകൂലമായിരുന്നില്ല മറുപടി.
തുടർന്ന് സി.പി.എം ബ്രാഞ്ച് സെക്രട്ടറി സന്തോഷിന്റെയും പ്രവർത്തകനായ ഷൈജുവിന്റെയും സഹായത്തോടെ പരവനടുക്കം സർക്കാർ അഗതി മന്ദിരത്തിൽ സുഹറ കുഞ്ഞാമേട്ടനെ എത്തിച്ചു. രണ്ടാഴ്ച കൂടുമ്പോൾ നമ്മളെത്തി അന്വേഷിക്കുമെന്ന് പറഞ്ഞു മടങ്ങുമ്പോൾ കുഞ്ഞാമേട്ടൻ സന്തോഷകണ്ണീർ അണിഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് എസ്. പ്രീതയും നാട്ടുകാരും സുഹറയെ ഏറെ അഭിനന്ദിച്ചു.
ഒരു മാസമായി കുഞ്ഞീമേട്ടനെ രക്ഷിക്കാൻ വഴിതേടുകയായിരുന്നു. സ്വന്തം ഉത്തരവാദിത്വങ്ങൾ ഇച്ഛാശക്തിയോടെ നിർവഹിച്ചാൽ ഒറ്റപ്പെട്ടവർക്ക് സഹായം മാത്രമല്ല, ഇങ്ങനെയുള്ള മക്കൾക്ക് പാഠവുമായിരിക്കും-
വി. സുഹറ ,മടിക്കൈ ഗ്രാമ പഞ്ചായത്ത് മെമ്പർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |