കൊച്ചി: കൊവിഡ് വ്യാപന നിരക്ക് കഴിഞ്ഞ മാസം 75 ശതമാനമായിരുന്നു ചെല്ലാനം പഞ്ചായത്തിൽ. ഇന്നതിപ്പോൾ എട്ടു മുതൽ 20 ശതമാനം വരെയുള്ള ബി കാറ്റഗറിയിൽ എത്തിയ രഹസ്യം സർക്കാരിനിഷ്ടപ്പെട്ടു. ചെല്ലാനം മോഡലാണിപ്പോൾ ഹിറ്റ്.
ജില്ലാ ഭരണകൂടം നടത്തിയ കൊവിഡ് പ്രതിരോധത്തിന്റെ ഉത്തമ മാതൃകയാണ് ചെല്ലാനം മോഡൽ. രണ്ടു കൊവിഡുകാലത്തും ജില്ലയിൽ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്ത പ്രദേശമായിരുന്നു ചെല്ലാനം. ഒപ്പം കടൽക്ഷോഭവും വെള്ളക്കെട്ടും പ്രതിസന്ധി സൃഷ്ടിച്ചു. 14,15,17, 18, 21 എന്നീ വാർഡുകളിൽ സ്ഥിതി രൂക്ഷമായിരുന്നു. ലോക്ക് ഡൗൺ നിർദ്ദേശങ്ങൾ കർശനമാക്കി. പരിശോധയും വാക്‌സിനേഷനും കാര്യക്ഷമമാക്കി കൊവിഡിനെ പിടിച്ചുകെട്ടുകയായിരുന്നു.
വാക്‌സിനേഷൻ വ്യാപിപ്പിച്ചു
ആദ്യ ഘട്ടത്തിൽ ചെല്ലാനത്ത് വാക്സിനെടുക്കാൻ ആളില്ലാത്ത സ്ഥിതിയായിരുന്നു. നിലവിൽ 45 മുതൽ മുകളിലേക്കുള്ളവർക്ക് വാക്‌സിൻ ഏകദേശം പൂർത്തിയായി. 47,000 ജനസംഖ്യയുള്ള ചെല്ലാനത്ത് 14,856 പേർക്ക് വാക്‌സിൻ നൽകി. 18-45 പ്രായക്കാർക്ക് കൂടി പൂർത്തിയായാൽ സമ്പൂർണ വാക്‌സിനേഷനാകും.
പരിശോധനകൾ ശക്തമാക്കി
വാക്‌സിൻ കേന്ദ്രങ്ങൾക്ക് സമീപം തന്നെ പരിശോധനാ സംവിധാനം ഒരുക്കി. ചെല്ലാനം സെന്റ് ജോർജ് പാരിഷ് ഹാൾ, മാളിക്കപ്പറമ്പ് പ്രൈമറി ഹെൽത്ത് സെന്റർ, ഗീവർഗീസ് പള്ളി അങ്കണം, ഗോണ്ടുപറമ്പ് ഇമ്മാന്വൽ ഹാൾ, സെന്റ് മേരീസ് സ്‌കൂൾ, കണ്ടക്കടവ്, കണ്ണമാലി, കണ്ണമാലി സെന്റ് മേരീസ് സ്‌കൂൾ ഹാൾ, ചെറിയകടവ് പാരിഷ് ഹാൾ, കാട്ടിപ്പറമ്പ് സ്‌കൂൾ എന്നിവിടങ്ങളിൽ മൊബൈൽ യൂണിറ്റുകൾ അടക്കം പ്രവർത്തിച്ച് പരിശോധനകളും വാക്‌സിനേഷനും ശക്തമാക്കി. രണ്ടു വാർഡുകൾ കേന്ദ്രീകരിച്ച് ഒരു സെന്റർ എന്ന നിലയിലായിരുന്നു പരിശോധന.
ഹാർബറുകളിൽ നിയന്ത്രണം വരും
രോഗ വ്യാപന സാദ്ധ്യത കൂടുതലുള്ള ഹാർബറിന്റെ പ്രവർത്തനങ്ങളിൽ നിയന്ത്രണങ്ങൾ കൊണ്ടു വരും. അയ്യായിരത്തിലേറെ തൊഴിലാളികൾ ജോലി ചെയ്യുന്നുണ്ട്. ടോക്കൺ സംവിധാനം നടപ്പിലാക്കാനാണ് തീരുമാനമെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി. പ്രസാദ് പറഞ്ഞു. കൂടുതൽ വാക്‌സിനേഷന് ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ചെല്ലാനം മികച്ച മാതൃക
എല്ലാ വിഭാഗങ്ങളിലെ ജീവനക്കാരുടെയും കാര്യക്ഷമമായ പ്രവർത്തനങ്ങൾ കൊണ്ടാണ് ചെല്ലാനത്തെ രോഗ വ്യാപനം കുറയ്ക്കാനായത്. പരിശോധനകൾ തുടരുന്നതോടൊപ്പം തന്നെ വാക്‌സിനേഷൻ കൂടുതൽ പേരിലേക്ക് എത്തിക്കാനുള്ള പ്രവർത്തനങ്ങൾ തുടരും.
ഡോ. എസ്. ശ്രീദേവി,ഡി.എസ്.ഒ,എറണാകുളം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |