കൊച്ചി: ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് വന്നതോടെ നഗരം വീണ്ടും തിരക്കിലേക്ക്. ടി.പി.ആർ നിരക്കിന്റെ അടിസ്ഥാനത്തിൽ പലതട്ടുകളായി തിരിച്ചാണ് നിയന്ത്രണങ്ങളെങ്കിലും മെട്രോ നഗരി സാധാരണ നിലയിലേക്ക് വരികയാണ്.
അനുമതിയുള്ള നിരവധി കടകൾ തുറന്നിരുന്നെങ്കിലും പലയിടങ്ങളിലും ജനത്തിരക്ക് കുറവായിരുന്നു. കൊച്ചി കോർപ്പറേഷൻ ബി കാറ്റഗറിയിലായതിനാൽ തിങ്കൾ, ബുധൻ, വെള്ളി ദിനങ്ങളിൽ മാത്രമേ എല്ലാ കടകളും തുറക്കാനാവൂ. ഇന്ന് നഗരം തിരക്കിൽ മുങ്ങാനാണിട.
ഇന്നലെ ബ്രോഡ് വേയിൽ തുറന്ന കടകളിൽ അധികമാളുകൾ എത്തിയില്ല. എറണാകുളം മാർക്കറ്റിലും കാര്യമായ തിരക്കുണ്ടായില്ല. ഇളവുകളേക്കുറിച്ചുള്ള അവ്യക്തതയും സ്ഥാപനങ്ങൾ തുറക്കാത്തതിന് കാരണമായി.
പാഴ്‌സൽ- ടേക്ക് എവേ സംവിധാനങ്ങൾ അനുവദിച്ചിട്ടുണ്ടെങ്കിലും പല ഭക്ഷണ ശാലകളും അടഞ്ഞു തന്നെ കിടന്നു. വഴിയോര കച്ചവടക്കാരെയും കാണാനില്ല.
പല സ്ഥാപനങ്ങളിലും ഇന്നലെയും വൃത്തിയാക്കലും സ്റ്റോക്ക് എത്തിക്കലുമായിരുന്നു. ഇളവുകളേക്കുറിച്ചും നിയന്ത്രണങ്ങളേക്കുറിച്ചും കൂടതൽ വ്യക്തത വരുന്നതോടെ കൂടുതൽ സ്ഥാപനങ്ങൾ തുറക്കാനാകുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികൾ.
ധാരാളം വാഹനങ്ങളും ഇന്നലെ നഗരത്തിലേക്കെത്തി. ചെറിയ തോതിൽ വാഹനപരിശോധനകൾ പൊലീസ് തുടർന്നു.
ബസ് സർവീസ് പേരിന് മാത്രം
വിരലിൽ എണ്ണാവുന്ന സ്വകാര്യ ബസുകൾ മാത്രമാണ് ഇന്നലെ സർവീസ് നടത്തിയത്. വൈറ്റില ഹബ്ബിൽ നിന്ന് ദീർഘദീര സർവീസുകൾ ഒന്നുമുണ്ടായില്ല. ഹ്രസ്വദൂര സർവീസുകൾ 10ൽ താഴെ മാത്രം. ഒറ്റ- ഇരട്ട അക്ക സംവിധാനം നിലവിൽ വന്നതോടെ കൂടുതൽ ബസുകൾ ഇന്നു മുതൽ ഓടിത്തുടങ്ങും. ഇന്ന് ഒറ്റ അക്ക നമ്പറുള്ള ബസുകൾക്ക് മാത്രമാണ് സർവീസ് നടത്താനാവുക.
കെ.എസ്.ആർ.ടി.സി
എറണാകുളത്ത് നിന്ന് ആകെ സർവീസുകൾ - 86
ബുധനാഴ്ച സർവീസ് നടത്തിയത് - 20 ( സർക്കാർ, ആരോഗ്യ ജീവനക്കാർക്കായി- 7, ദീർഘദൂര സർവീസ്- 5, ഫാസ്റ്റ് പാസഞ്ചർ- 4, ഓർഡിനറി- 4എണ്ണം.)
ഓട്ടോ- ടാക്‌സി
ഓട്ടോറിക്ഷാ സ്റ്റാൻഡുകൾ നിറഞ്ഞെങ്കിലും ജനത്തിരക്ക് കുറവായിരുന്നതിനാൽ ഓട്ടം കുറവായിരുന്നു. രാവിലെ മുതൽ സ്റ്റാൻഡിൽ കിടന്നിട്ടും ഓട്ടമൊന്നും ലഭിക്കാതെ പലരും ഉച്ചയ്ക്ക് ശേഷം വീടുകളിലേക്ക് മടങ്ങി.
ട്രെയിൻ സർവീസുകൾ
കൂടുതൽ സർവീസുകൾ തുടങ്ങിയെങ്കിലും യാത്രക്കാർ കുറവായിരുന്നു. റിസർവ് ചെയ്തവർക്ക് മാത്രമാണ് ഇപ്പോൾ ട്രെയിൻ യാത്ര സാധ്യമാവുക.
ബിവറേജസ് ഔട്ട്ലെറ്റ്
ബിവറേജസ് ഔട്ട്‌ലെറ്റുകൾക്ക് മുന്നിൽ നീണ്ട ക്യൂവുണ്ടായി. രാവിലെ തുടങ്ങിയ ക്യൂ മണിക്കൂറുകളോളം നീണ്ടു. ചിലയിടങ്ങളിൽ പരിമിതമായ സ്റ്റോക്ക് മാത്രമാണ് ഉണ്ടായിരുന്നത്. ബാർ ഹോട്ടലുകളിലും കുപ്പികൾക്കായി ആളുകൾ ക്യൂ നിന്നു.
യാത്രക്കാർ വളരെ കുറവാണ്. എണ്ണം കൂടുന്നതിനനുസരിച്ച് മാത്രമേ സർവീസുകൾ നടത്തുകയുള്ളൂ. വരും ദിവസങ്ങളിൽ കൂടുതൽ ദീർഘ ദൂര സർവീസുകൾ ഉണ്ടാകും.
ബിനിൽ ആന്റണി, സ്‌റ്റേഷൻ മാസ്റ്റർ,കെ.എസ്.ആർ.ടി.സി, എറണാകുളം
ഹോട്ടലുകളിൽ ഇരുന്ന് കഴിക്കാൻ അനുവദിക്കണമെന്നും ഈ മേഖലയ്ക്ക് ഏർപ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങൾ ഒഴിവാക്കണമെന്നും മുഖ്യമന്ത്രിയോട് അഭ്യർഥിച്ചിട്ടുണ്ട്. പരിഗണിക്കാമെന്ന ഉറപ്പ് ലഭിച്ചു.
ജി. ജയപാൽ, ജനറൽ സെക്രട്ടറി ഹോട്ടൽ ആൻഡ് റെസ്‌റ്റോറന്റ് അസോസിയേഷൻ
ഡീസൽ അടിക്കാനുള്ള ഓട്ടം പോലും ലഭിക്കുന്നില്ല. ഇപ്പോൾ 300-400 രൂപ മാത്രമാണ് ലഭിക്കുന്നത്. ജനത്തിരക്കേറുമ്പോൾ പഴയതുപോലെ ഓട്ടം ലഭിക്കുമെന്നാണ് പ്രതീക്ഷ.
കമലാസനൻ, ഓട്ടോറിക്ഷാ ഡ്രൈവേഴ്‌സ് അസോസിയേഷൻ (സി.ഐ.ടി.യു)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |