ആറന്മുള : റോഡിനെ അറിയാനും ഗതാഗത ബോധവൽക്കരണം കുട്ടികളിലേക്ക് പകരാനും തുറന്ന ട്രാഫിക്ക് പാർക്ക് അനാഥം.
സംസ്ഥാനത്ത് അക്രഡിറ്റഡ് ഡ്രൈവിംഗ് പരിശീലന കേന്ദ്രങ്ങൾ വരാനിരിക്കെ ട്രാഫിക്ക് നിയമങ്ങളിൽ വിദ്യാർത്ഥികൾക്ക് അവബോധം നൽകുന്നതിന് ഏതാനും വർഷം മുമ്പ് നടപ്പാക്കിയ പദ്ധതിയാണ് ഇപ്പോൾ കാട് കയറി കിടക്കുന്നത്.
ആറന്മുള പൊലീസ് സ്റ്റേഷൻ കെട്ടിടത്തിനും പൊലീസ് ക്വാർട്ടേഴ്സിനും സമീപത്താണ് ട്രാഫിക്ക് പാർക്ക് ഒരുക്കിയത്. 2 വർഷം മുമ്പ് അന്നത്തെ ജില്ലാ പൊലീസ് മേധാവിയുടെ സാന്നിദ്ധ്യത്തിലായിരുന്നു പാർക്ക് തുറന്നു കൊടുത്തത്.
ട്രാഫിക് സിഗ്നലുകൾ, വിവിധ എംബ്ലങ്ങൾ, ദിശാസൂചിക ബോർഡുകൾ, മറ്റ് ബോധവൽക്കരണ ഉപകരണങ്ങൾ തുടങ്ങിയവ ഇവിടെ സ്ഥാപിക്കുകയും ചെയ്തു. സ്കൂൾ വിദ്യാർത്ഥികളെ ഇവിടെ എത്തിച്ച് പൊലീസിന്റെയും അദ്ധ്യാപകരുടെയും സഹായത്തോടെ അപകട രഹിതവും അനായാസവുമായ ഡ്രൈവിംഗ് രീതികളിൽ ബോധവത്കരണം നടത്തുകയായിരുന്നു ലക്ഷ്യം. തുടക്കത്തിൽ ഏതാനും വിദ്യാലയങ്ങളിൽ നിന്ന് കുട്ടികൾ ഇവിടെ എത്തി സന്ദർശനം നടത്തിയതൊഴിച്ചാൽ പിന്നീട് കാര്യമായ ശ്രദ്ധയും പരിചരണവും ലഭിച്ചില്ല. ഒരു തവണ ഉപകരണങ്ങൾ ചായം പൂശി .
മോടി പിടിപ്പിച്ചിരുന്നു.
റവന്യൂ വകുപ്പിന്റെ അധീനതയിലുള്ള സ്ഥലത്താണ് പാർക്ക് ഉള്ളത്. ആഭ്യന്തര വകുപ്പിന്റെ ചുമതലയിൽ പൊലീസ് സുരക്ഷാഫണ്ടിൽ നിന്ന് 5 ലക്ഷം രൂപ ചെലവിലായിരുന്നു നിർമ്മാണം.
അപകടങ്ങൾക്ക് തടയിടാനും മികച്ച ട്രാഫിക്ക് സംസ്കാരം വാർത്തെടുക്കാനും രൂപീകരിക്കുന്ന അക്രഡിറ്റഡ് ഡ്രൈവിംഗ് സ്കൂളുകൾക്ക് സഹായകരമാകുന്ന രീതിയിലേക്ക് ഇവിടുത്തെ ട്രാഫിക്ക് പാർക്കിനെയും മാറ്റിയെടുക്കണമെന്നാണ് ആവശ്യമുയരുന്നത്.
തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി അടുത്ത ദിവസം ട്രാഫിക്ക് പാർക്കും പരിസരവും ശുചിയാക്കും. ഇതിനുള്ള എസ്റ്റിമേറ്റ് തയ്യാറായിട്ടുണ്ട്. "
( പ്രസാദ് വേരുങ്കൽ , പഞ്ചായത്ത് അംഗം, ആറന്മുള )
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |