ശാസ്താംകോട്ട : വിഷംകഴിച്ച് യുവതി മരിച്ച സംഭവത്തിൽ ആത്മഹത്യാ പ്രേരണാക്കുറ്റത്തിന് ഭർത്താവിനെ ശൂരനാട് പൊലീസ് അറസ്റ്റു ചെയ്തു. പോരുവഴി ചാങ്ങയിൽ കാവിന് സമീപം അനിൽ ഭവനിൽ അനിൽകുമാറാണ് (38) പിടിയിലായത്. കഴിഞ്ഞ ജൂൺ ഒന്നിനാണ് അനിൽകുമാറിന്റെ ഭാര്യ ശ്രീജിതയും രണ്ടു മക്കളും വിഷം കഴിച്ചത്. വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശ്രീജിത മരിച്ചതോടെ അസ്വാഭാവിക മരണത്തിന് ശൂരനാട് പൊലീസ് കേസെടുത്തിരുന്നു. അനിൽകുമാർ ശ്രീജിതയെയും മക്കളെയും നിരന്തരം ഉപദ്രവിക്കുന്നതിൽ മനംനൊന്താണ് വിഷം കഴിച്ചതെന്ന് പിന്നീട് നടത്തിയ അന്വേഷണത്തിൽ പൊലീസ് കണ്ടെത്തിയിരുന്നു. ശാസ്താംകോട്ട ഡിവൈ.എസ്.പി രാജ്കുമാറിന്റെ നിർദേശപ്രകാരം ശൂരനാട് പൊലീസ് ഇൻസ്പെക്ടർ കെ. ശ്യാം, സബ് ഇൻസ്പെക്ടർമാരായ ട്വിങ്കിൾ ശശി, മഞ്ജു വി. നായർ, ചന്ദ്രമോൻ, എ.എസ്.ഐ റഷീദ് എന്നിവരടങ്ങുന്ന സംഘമാണ് അനിൽകുമാറിനെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |