പെരിന്തൽമണ്ണ: പ്രണയനൈരാശ്യത്തിന്റെ പേരിൽ പട്ടാപകലിൽ വീട്ടിൽ കയറി യുവതിയെ കുത്തികൊല്ലുക, എതിർത്ത പതിമൂന്ന് വയസ്സ് മാത്രമുള്ള സഹോദരിയെയും ആക്രമിക്കുക, അതിന് മുൻപെ യുവതിയുടെ പിതാവിന്റെ കട കത്തിക്കുക കേട്ടു കേൾവിയില്ലാത്ത കൊടുംക്രൂരതകൾ തൊട്ടുമുന്നിൽ നടന്നതിലെ ഞെട്ടലിലാണ് നാട്.
എല്ലാം കൃത്യമായ ആസൂത്രണത്തോടെ നടത്തിയപ്പോൾ വേരറ്റത് ഒരുകുടുബത്തിന്റെ പ്രതീക്ഷകളും സ്വപ്നങ്ങളുമാണ്. ഏലംകുളം എളാട് കുഴംതുറയിലെ ചെമ്മാട് വീട്ടിൽ ദൃശ്യ (21) എന്ന രണ്ടാം വർഷ എൽ.എൽ.ബി വിദ്യാർത്ഥിനിയുടെ കൊലപാതകം തികച്ചും ക്രൂരവും ആസൂത്രിതവും എന്നതിൽ സംശയമില്ല.
പിതാവിന്റെ ജീവിത മാർഗ്ഗമായ കട പൂർണ്ണമായും അഗ്നിക്കിരയായതിന്റെ ആഘാതത്തിൽ ഏറെ വൈകി കിടന്ന് രാവിലെ എണിക്കുമ്പോൾ തന്റെ ജീവൻ ബലി കൊടുക്കേണ്ടിവരും എന്ന് സ്വപ്നത്തിൽ പോലും ദൃശ്യ കരുതിയിട്ടുണ്ടാവില്ല.
കൊല്ലപ്പെട്ട ദൃശ്യയും പ്രതി വിനീഷും കുന്നക്കാവ് ഹയർസെക്കൻഡറി സ്കൂളിൽ പ്ലസ്ടുവിന് ഒരുമിച്ച് പഠിച്ചിരുന്നു. അന്നും ഇയാൾ ദൃശ്യയോട് പലതവണ പ്രണയാഭ്യർഥന നടത്തിയിരുന്നെങ്കിലും യുവതി ഇത് നിരസിക്കുകയായിരുന്നുവെന്നാണ് പറയുന്നത്.
യുവാവിന്റെ ശല്യംചെയ്യൽ തുടർന്നപ്പോൾ ദൃശ്യയുടെ വീട്ടുകാർ ഇയാൾക്കെതിരെ പോലീസിൽ പരാതിയും നൽകിയിയിരുന്നു. ഇതെല്ലാമാണ് സ്ഥാപനം തീവെച്ച് നശിപ്പിക്കുകയും ദൃശ്യയുടെ വീട്ടിലെ മുതിർന്നവരുടെ ശ്രദ്ധ തീപ്പിടുത്തത്തിലേക്ക് തിരിക്കുകയും വീട്ടിൽ എതിർക്കുവാൻ കാര്യമായി ആളില്ലാത്ത സമയം നോക്കി ദാരുണവും ക്രൂരവുമായ കൊലപാതകത്തിലേക്കും നയിച്ചത്.
ദൃശ്യയുടെ വീട്ടിൽ നിന്നും 45 കിലോമീറ്ററോളം അകലെയുള്ള മഞ്ചേരി നറുകരയിൽ അമ്മക്കും മൂത്ത രണ്ട് സഹോദരൻമാർക്കും ഒപ്പം വാടക വീട്ടിലാണ് വിനീഷിന്റെ താമസം അച്ഛൻ വിനോദ് മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ച് മണ്ണാർക്കാട് ആണ് താമസം.
മഞ്ചേരിയിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ഒരു വർഷം വരെ യുവാവ് ജോലി ചെയ്തിരുന്നു. കൊലപാതകത്തിനും ആസൂത്രണത്തിനും മറ്റുള്ളവരുടെ സഹായം ഉണ്ടായിട്ടുണ്ടോ എന്നും മറ്റും സമഗ്രമായ അന്വഷണത്തിലാണ് പൊലീസ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |