തിരുവനന്തപുരം: ആർ.സി.സിയിൽ തകരാറിലായിട്ടും തുറന്നിട്ടിരുന്ന ലിഫ്റ്റിൽ കയറിയതിനെ ത്തുടർന്ന് മൂന്നാം നിലയിൽ നിന്ന് താഴേക്ക് വീണ് ഗുരുതരാവസ്ഥയിലായ നിർദ്ധനയുവതി ഒരു മാസത്തിനുശേഷം മരണത്തിന് കീഴടങ്ങി. പത്തനാപുരം കുണ്ടയം ചരുവിള വീട്ടിൽ പരേതനായ നാസറിന്റെയും നസീമയുടെയും മകളും ചെങ്കോട്ട വടകര സ്വദേശി മുഹമ്മദ് ഇസ്മയിലിന്റെ ഭാര്യയുമായ നജീറയാണ് (22) ബുധനാഴ്ച രാത്രി മരിച്ചത്.
ജീവനക്കാർക്ക് എതിരെ ബന്ധുക്കൾ കമ്മിഷണർക്ക് നൽകിയ പരാതിയിൽ മെഡിക്കൽ കോളേജ് പൊലീസ് കേസെടുത്തു.
ശസ്ത്രക്രിയ കഴിഞ്ഞു ചികിത്സയിലായിരുന്ന അമ്മയെ പരിചരിക്കാൻ വന്നതാണ്. തലച്ചോറിനും തുടയെല്ലിനും ഗുരുതരമായി പരിക്കേറ്റതിനാൽ ഒരു മാസമായി മെഡിക്കൽ കോളേജ് ആശുപത്രിയിലെ ന്യൂറോ ഐ.സിയുവിൽ ആയിരുന്നു. കൊവിഡും സ്ഥിരീകരിച്ചു. ആറു ദിവസം മുമ്പ് നടത്തിയ ആന്റിജൻ ടെസ്റ്റിൽ നെഗറ്റീവ് ആയിരുന്നെങ്കിലും പിന്നീട് നടത്തിയ ട്രൂ നാറ്റ് പരിശോധനയിലാണ് പോസിറ്റീവായത്. മേയ് 15ന് പുലർച്ചെ അഞ്ചുമണിയോടെ ആയിരുന്നു അത്യാഹിതം. യാതൊരു അപായസൂചനയും ഇല്ലാതെ തുറന്നുകിടന്ന കവാടത്തിലൂടെ ലിഫ്റ്റിലേക്ക് കാലെടുത്തുവച്ച ഉടൻ താഴേക്ക് പതിക്കുകയായിരുന്നു. ചലിക്കാനാവാതെ രണ്ട് മണിക്കൂറോളം കുടുങ്ങിക്കിടന്നു. നജീറയെ കാണാതായതോടെ നഴ്സ് ഒപ്പമുണ്ടായിരുന്ന ബന്ധുവിനെ ഫോണിൽ വിളിച്ചതിനെ തുടർന്ന് നടത്തിയ തെരച്ചിലിലാണ് സുരക്ഷാജീവനക്കാർ കണ്ടെത്തിയത്. ഉടൻ മെഡി.കോളേജിൽ പ്രവേശിപ്പിച്ചു.
തുടയെല്ലിലെ ശസ്ത്രക്രിയക്കുശേഷം 22ന് പുനലൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റാൻ ആലോചിച്ചെങ്കിലും ബോധം നഷ്ടപ്പെട്ടതിനാൽ വീണ്ടും ന്യൂറോ ഐ.സി.യുവിൽ പ്രവേശിപ്പിച്ചു.
പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്ത മൃതദേഹം പത്തനാപുരം മഞ്ചള്ളൂർ ജുമാ മസ്ജിദിൽ കബറടക്കി. ഭർത്താവ് നിത്യരോഗിയാണ്. ഒന്നേകാൽ വയസുകാരി അസ്ന ഫാത്തിമ (കാത്തു) ഏക മകൾ.
മനുഷ്യാവകാശ കമ്മിഷനും വനിതാ കമ്മിഷനും റിപ്പോർട്ട് തേടി. കൃത്യമായ ചികിത്സ ലഭിച്ചില്ലെന്ന് ബന്ധുക്കൾ ആരോപിച്ചു.
നഷ്ടപരിഹാരം നൽകും
മരിച്ച യുവതിയുടെ കുടുംബാംഗങ്ങൾക്ക് നഷ്ടപരിഹാരം നൽകുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. സംഭവത്തിൽ അഞ്ചുപേർക്കെതിരെ നടപടിയെടുത്തതായി മെഡിക്കൽ കോളേജ് സന്ദർശിച്ച മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |