തലേന്ന് പെൺകുട്ടിയുടെ പിതാവിന്റെ ഫാൻസി കടയും കത്തിച്ചു
പെരിന്തൽമണ്ണ: പ്രണയാഭ്യർത്ഥന നിരസിച്ചതിന് യുവാവ് വീട്ടിൽ അതിക്രമിച്ചു കയറി എൽഎൽ.ബി വിദ്യാർത്ഥിനിയെ കുത്തിക്കൊന്നു. ഏലംകുളത്ത് ചെമ്മാട്ട് വീട്ടിൽ സി.കെ. ബാലചന്ദ്രന്റെ മകൾ ദൃശ്യ (21) ആണ് മരിച്ചത്. പ്രതിയെ തടയാൻ ശ്രമിക്കുന്നതിനിടെ നെഞ്ചിൽ കുത്തേറ്റ സഹോദരി ദേവശ്രീയെ (13) സ്വകാര്യ ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. ദേവശ്രീയുടെ നില ഗുരുതരമായി തുടരുകയാണ്. പ്രതി മുട്ടുങ്ങൽ പൊതുവയിൽ കൊണ്ടിപ്പറമ്പ് വീട്ടിൽ വിനീഷ് വിനോദിനെ (21) പൊലീസ് അറസ്റ്റ് ചെയ്തു. ഒാടി രക്ഷപ്പെടുന്നതിനിടെ കണ്ട ഒാട്ടോയിൽ വിനീഷ് കയറിയെങ്കിലും ഡ്രൈവർ തന്ത്രപരമായി പൊലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു.
ഇന്നലെ രാവിലെ 7.30 ഓടെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ബുധനാഴ്ച രാത്രി 9.45ഓടെ പെൺകുട്ടിയുടെ പിതാവ് ബാലചന്ദ്രന്റെ ഉടമസ്ഥതയിലുള്ള ഫാൻസി കടയ്ക്ക് യുവാവ് തീയിട്ടിരുന്നു. ദൃശ്യയെ കൊലപ്പെടുത്തുന്നതിനായി ബാലചന്ദ്രനെയും ബന്ധുക്കളെയും വീട്ടിൽ നിന്ന് മാറ്റിനിറുത്തുകയായിരുന്നു വിനീഷിന്റെ ലക്ഷ്യം. എന്നാൽ, മറ്റ് ബന്ധുക്കൾ വീട്ടിൽ ഉണ്ടായിരുന്നതിനാൽ അതിന് കഴിഞ്ഞില്ല.
ഇന്നലെ പിതാവും ബന്ധുക്കളും രാവിലെ കടയിലേക്ക് പോയ സമയത്താണ് പ്രതി വീട്ടിലെത്തി ആക്രമിച്ചത്.
പാമ്പാടി പി.കെ. ദാസ് മെമ്മോറിയൽ കോളേജിൽ രണ്ടാംവർഷ എൽഎൽ.ബി വിദ്യാർത്ഥിനിയാണ് ദൃശ്യ. ദീപയാണ് മാതാവ്.
പ്രണയം നിരസിച്ചതാണ് കൊലപാതകത്തിന് കാരണമായതെന്ന് മലപ്പുറം എസ്.പി. എസ്. സുജിത് ദാസ് പറഞ്ഞു.
രണ്ട് മാസം മുമ്പ് വിവാഹാലോചനയുമായി വിനീഷ് പെൺകുട്ടിയുടെ വീട്ടിലെത്തിയിരുന്നു. എന്നാൽ, വിനീഷിനോട് വീട്ടുകാർ താത്പര്യം കാണിച്ചില്ല. ഫോണിലടക്കം ദൃശ്യയെ ശല്യം ചെയ്യുന്നത് പതിവായതോടെ പിതാവ് പെരിന്തൽമണ്ണ പൊലീസിൽ പരാതി നൽകി. തുടർന്ന് ഇരുകുടുംബങ്ങളെയും വിളിച്ചുവരുത്തി വിനീഷിനെ താക്കീത് ചെയ്തിരുന്നു. ഏലംകുളം കുന്നക്കാവ് ജി.എച്ച്.എസ്.എസിൽ പ്ലസ് ടുവിന് ഒരുമിച്ചായിരുന്നു പഠനം. അക്കാലത്തും വിനീഷ് പലതവണ പ്രണയാഭ്യർത്ഥന നടത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |