ആലപ്പുഴ : ലോക്ക് ഡൗൺ ഇളവുകൾ വ്യാപാരമേഖലയ്ക്ക് പൊതുവേ ആശ്വാസമായെങ്കിലും വഴിയോരക്കച്ചവടക്കാരുടെ ദുരിതമൊഴിയുന്നില്ല. വഴിയോരങ്ങളിൽ പഴം,പച്ചക്കറി,പലഹാരങ്ങൾ, തുണിത്തരങ്ങൾ, ചെരിപ്പുകൾ തുടങ്ങിയവ വിറ്റിരുന്നവർ ദൈനംദിന ചിലവുകൾക്ക് വകയില്ലാതെ വലയുകയാണിപ്പോൾ.
പല ഭാഗങ്ങളിലും വഴിയോരക്കച്ചവടം നടത്താൻ അധികൃതർ അനുവാദം നൽകിയിട്ടില്ല. വഴിയോര കച്ചവട കേന്ദ്രങ്ങളിൽ ജനങ്ങൾ കൂട്ടം കൂടുന്നത് ഒഴിവാക്കാനാണ് ഈ തീരുമാനം. തുറക്കുന്ന വഴിയോരക്കടകളിൽ നിന്ന് സാധനങ്ങൾ വാങ്ങാനും ജനങ്ങൾ മടിക്കുകയാണെന്ന് കച്ചവടക്കാർ പറയുന്നു. കൊവിഡ് പകരുമോ എന്ന ഭീതിയാണ് ഇതിനു പിന്നിൽ.
വർഷങ്ങളായി കച്ചവടം ചെയ്തിരുന്നവർ മാത്രമല്ല, കൊവിഡിന്റെ ആദ്യഘട്ടത്തിൽ തൊഴിൽ നഷ്ടമായവരിൽ പലരും ഉപജീവനമാർഗമായി വഴിയോരക്കച്ചവടത്തെ സ്വീകരിച്ചിട്ടുണ്ട്. ഗൾഫിൽ നിന്ന് ജോലി നഷ്ടപ്പെട്ടെത്തിയവരും ഇതിൽപ്പെടും. മറ്റു വ്യാപാര സ്ഥാപനങ്ങൾക്ക് ഇളവ് അനുവദിക്കുന്നതിന് അനുസൃതമായി, കൊവിഡ് മാനദണ്ഡം പാലിച്ച് തൊഴിലെടുക്കുന്നതിന് തങ്ങൾക്കും അവസരം നൽകണമെന്നാണ് വഴിയോരക്കച്ചവടക്കാരുടെ ആവശ്യം.
ആയിരം രൂപയും അകലെ
ചെറുവാഹനങ്ങളിലും മറ്റും വീടുകൾ കയറിയിറങ്ങി മീൻ,പച്ചക്കറി വിപണനം നടത്തിയാണ് ചിലരെങ്കിലും ഇപ്പോൾ അരിയ്ക്ക് വക കണ്ടെത്തുന്നത്. വാഹനങ്ങളിൽ ബിരിയാണി കച്ചവടം നടത്തുന്നവരുമുണ്ട്. എങ്കിലും ഭൂരിഭാഗം പേരും തൊഴിൽ നഷ്ടപ്പെട്ട നിലയിലാണ്. അസംഘടിത മേഖലയിലെ തൊഴിലാളികൾക്കുള്ള ക്ഷേമനിധിയിൽ അംഗമായിട്ടുള്ളവർക്ക് സർക്കാർ 1000 രൂപ പ്രഖ്യാപിച്ചെങ്കിലും വഴിയോരക്കച്ചവടക്കാരിൽ പലർക്കും ഇത് ലഭ്യമായിട്ടില്ല. കൊവിഡ് കാരണം ഓഫീസുകൾ പ്രവർത്തിക്കുന്നില്ലെന്ന മറുപടിയാണ് യൂണിയൻ നേതാക്കൾക്ക് ലഭിക്കുന്നത്.
4000 : ജില്ലയിൽ നാലായിരത്തോളം വഴിയോരക്കച്ചവടക്കാർ
750 : ആലപ്പുഴ നഗരത്തിൽ മാത്രം 400 വഴിയരക്കച്ചവടക്കാർ
'' ഇന്നലെ മുതൽ പഴക്കച്ചവടം ആരംഭിച്ചെങ്കിലും ഇവ വാങ്ങാൻ ആളുകൾ മടികാട്ടുന്നുണ്ട്. തുറസായ സ്ഥലത്ത് വിൽപ്പന നടത്തുന്നതിനാൽ കൊവിഡ് പടരുമോയെന്ന ആശങ്കയാണ് ജനങ്ങളിൽ
(റിയാസ്, വഴിയോരക്കച്ചവടക്കാരൻ)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |