കൽപ്പറ്റ: മുട്ടിൽ മരംമുറിക്കൽ അന്വേഷണം ഹൈക്കോടതിയുടെ മേൽനോട്ടത്തിലാകണമെന്നും അല്ലെങ്കിൽ ജുഡിഷ്യൽ അന്വേഷണം പ്രഖ്യാപിക്കണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആവശ്യപ്പെട്ടു. മരംമുറിക്കൽ നടന്ന മുട്ടിൽ സൗത്ത് വില്ലേജിലെ വിവിധ പ്രദേശങ്ങൾ യു.ഡി.എഫ് സംഘത്തിനൊപ്പം സന്ദർശിച്ചശേഷം വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു വില്ലേജ് ഓഫീസറെ സസ്‌പെൻഡ് ചെയ്തതുകൊണ്ട് മാത്രമായില്ല. മരം കൊള്ളയുടെ ഉത്തരവാദിത്വത്തിൽ നിന്നു റവന്യു വകുപ്പിന് ഒഴിഞ്ഞുമാറാനാവില്ല. 2017ൽ ചേർന്ന സർവകക്ഷി യോഗത്തിൽ തീരുമാനിച്ചത് ചട്ടത്തിൽ ആവശ്യമായ ഭേദഗതി വരുത്താനാണ്. എന്നാൽ, അതിനു മുതിരാതെ സർക്കാർ പ്രത്യേക ഉത്തരവിറക്കിയത് വനം കൊള്ളക്കാർക്ക് വേണ്ടിയാണ്. അന്വേഷണ പ്രഹസനമാണ് നടക്കുന്നത്. ആരോപണവിധേയരായ മുഴുവൻ ഉദ്യോഗസ്ഥരെയും സസ്‌പെൻഡ് ചെയ്തിട്ടില്ല. അതേസമയം, മരം പിടിച്ചെടുത്ത ഉദ്യോഗസ്ഥരെ കള്ളക്കേസിൽ കുടുക്കാൻ നീക്കം നടന്നു.
മരംകൊള്ളക്കാരെ രക്ഷിക്കാനുള്ള നീക്കത്തെ യു.ഡി.എഫ് ചെറുക്കും. മുന്നണിയിലെ കൂടിയാലോചനകൾക്കു ശേഷം വൈകാതെ സമരം തുടങ്ങും. എറണാകുളം, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ ബെന്നി ബെഹനാൻ എം.പിയുടെയും തൃശ്ശൂർ, പാലക്കാട് അടക്കമുള്ള ജില്ലകളിൽ ടി.എൻ പ്രതാപൻ എം.പിയുടെയും നേതൃത്വത്തിൽ യു.ഡി.എഫ് പ്രതിനിധി സംഘം മരംകൊള്ള നടന്ന സ്ഥലങ്ങൾ സന്ദർശിക്കുന്നുണ്ട്. ആ റിപ്പോർട്ടുകൾ കൂടി സമാഹരിച്ച് മുഴുവൻ വിവരങ്ങളും ജനങ്ങളിലെത്തിക്കും.
ആദിവാസികളെയും കർഷകരെയും കബളിപ്പിച്ച് വില പിടിപ്പുളള മരങ്ങൾ മുറിച്ചുകടത്തിയവരെ മാഫിയ എന്നല്ലാതെ എന്താണ് വിളിക്കുക എന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പരാമർശത്തോട് പ്രതികരിച്ച് വി.ഡി.സതീശൻ ചോദിച്ചു.
മരം മുറിച്ചവരെ മാഫിയ എന്ന് വിളിക്കരുതെന്ന് പറയുന്ന കാനം വനം കൊള്ളയ്ക്ക് കുട പിടിക്കുകയാണ്.
പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി, എം.എൽ.എമാരായ പി.ടി. തോമസ്, എം.കെ. മുനീർ, മോൻസ് ജോസഫ്, അഡ്വ.ടി. സിദ്ദിഖ്, ഐ.സി. ബാലകൃഷ്ണൻ എന്നിവരും സി.പി. ജോൺ, ജി.ദേവരാജൻ, കെ.എസ്. സനൽകുമാർ, അഡ്വ.എ.എൻ. രാജൻബാബു, പി.പി.എ. കരീം, എൻ.ഡി. അപ്പച്ചൻ തുടങ്ങിയവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |