തിരുവനന്തപുരം: കേരള ഫിനാൻഷ്യൽ കോർപറേഷനിൽ നിന്നെടുത്ത ചെറുകിട സംരംഭകരുടെ വായ്പകൾക്ക് ഒരു വർഷത്തെ മോറട്ടോറിയം അനുവദിക്കുമെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ അറിയിച്ചു. വായ്പകൾ ആർ.ബി.ഐ മാർഗനിർദേശ പ്രകാരം, നിഷ്‌ക്രിയ ആസ്തി ആകാതെ പുനഃക്രമീകരണം ചെയ്യും. സെപ്തംബർ 30 വരെ അപേക്ഷ സമർപ്പിക്കാം. മാർച്ച് 31ന് വരെ തിരിച്ചടവ് കൃത്യമായിരുന്ന വായ്പകൾക്കാണ് ആനുകൂല്യം. ഇതിനായി ചാർജുകളോ പലിശയോ ഈടാക്കില്ല.
20% അധിക വായ്പ
കെ.എഫ്.സിയിൽ നിന്നും വായ്പ എടുത്ത് 2020 മാർച്ച് 31 വരെ കൃത്യമായി തിരിച്ചടവ് നടത്തിയ സംരംഭകർക്ക് കഴിഞ്ഞ വർഷം നൽകിയ 20 ശതമാനത്തിനു പുറമെ 20 ശതമാനം കൂടി അധിക വായ്പ അനുവദിക്കും. കൊവിഡ് പ്രതിരോധത്തിൽ ഏർപ്പെട്ടിട്ടുള്ളവർക്ക് നൽകുന്ന വായ്പ ഓക്സിജൻ സംഭരണവും വിതരണവുമായി ബന്ധപ്പെട്ട യൂണിറ്റുകൾ, വെന്റിലേറ്ററുകൾ, ഓക്സി മീറ്ററുകൾ, മറ്റു ജീവൻരക്ഷാ ഉപകരണങ്ങൾ എന്നിവയുടെ നിർമാണത്തിൽ ഏർപ്പെട്ടിട്ടുള്ള യൂണിറ്റുകൾ, ആശുപത്രികൾ, ലാബുകൾ തുടങ്ങി ആരോഗ്യ പരിപാലന രംഗത്തുള്ള എല്ലാ മേഖലകൾക്കും ലഭിക്കും.
50 ലക്ഷം വരെയുള്ള വായ്പകൾ മുഖ്യമന്ത്രിയുടെ സംരംഭകത്വ പദ്ധതിയിൽ ഉൾപ്പെടുത്തി 7% പലിശയിലാണ് നൽകുന്നത്. 5 വർഷമായിരിക്കും വായ്പാ കാലാവധി. കൂടുതൽ തുകയുടെ വായ്പകളിൽ 50 ലക്ഷം വരെ 7 ശതമാനത്തിലും അതിനു മുകളിൽ റേറ്റിംഗ് അടിസ്ഥാനമാക്കിയുമാണ് പലിശ ഈടാക്കുന്നത്. 10 വർഷംവരെ തിരിച്ചടവ് കാലാവധിയുണ്ട്. പദ്ധതിയുടെ ആകെ ചെലവിന്റെ 90% വരെ വായ്പ ലഭിക്കും.
പലിശ നിരക്ക് കുറച്ചു
ചെറുകിട വ്യവസായങ്ങൾ, ആരോഗ്യപരിപാലനം, ടൂറിസം എന്നീ വിഭാഗങ്ങൾക്കുള്ള പലിശയിൽ കെ.എഫ്.സി ഇളവ് വരുത്തി. കുറഞ്ഞ പലിശ 9.5 ശതമാനത്തിൽ നിന്ന് 8 ശതമാനമായും കൂടിയ പലിശ 12 ശതമാനത്തിൽ നിന്നും 10.5 ശതമാനമായും കുറച്ചു. വായ്പ അനുവദിക്കുന്നതിന് കെ.എഫ്.സി ജില്ലാ മാനേജർമാരുടെ അധികാരം 50 ലക്ഷത്തിൽ നിന്നും 2 കോടിയായി ഉയർത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |