തിരുവനന്തപുരം:ഭൂപതിവ് ചട്ട പ്രകാരം പട്ടയം ലഭിച്ച ഭൂമിയിലെ മരങ്ങൾ മുറിക്കാൻ ഒക്ടോബറിൽ സർക്കാർ പുറപ്പെടുവിച്ച ഉത്തരവിൽ അപാകതയില്ലെന്ന് റവന്യൂ മന്ത്രി കെ. രാജൻ വ്യക്തമാക്കി.
വനഭൂമിയിലെ മരം മുറിച്ചിട്ടില്ല. സർക്കാർ ഉടമസ്ഥതയിലുള്ള മരങ്ങൾ മുറിച്ചെങ്കിൽ അത് ഉത്തരവിന്റെ ഭാഗമല്ല, തെറ്റായ നടപടിയാണ്. വയനാട്ടിൽ മാത്രമാണ് അങ്ങനെ സംഭവിച്ചത്. വീഴ്ച ബോദ്ധ്യമായതിനാൽ അവിടത്തെ വില്ലേജ് ഓഫീസറെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. ഉത്തരവിനെ ദുർവ്യാഖ്യാനം ചെയ്തതാണ് തെറ്റായ നടപടി. അതിന് ആരെങ്കിലും കൂട്ടുനിന്നെങ്കിൽ കർശന നടപടിയെടുക്കും. ആരെയും സംരക്ഷിക്കില്ല. പൊതു അന്വേഷണമാണ് നടക്കുന്നതെന്നും സർക്കാരിന്റ കൈകൾ ശുദ്ധമായതിനാൽ ഭയപ്പെടാനില്ലെന്നും കേസരി ട്രസ്റ്റിന്റെ മുഖാമുഖത്തിൽ മന്ത്രി പറഞ്ഞു.
റീസർവേ പൂർത്തിയാക്കും
അഞ്ചുവർഷത്തിനകം ഡിജിറ്റലായി റീസർവേ പൂർത്തിയാക്കും. 54 വർഷം കൊണ്ട് 54 ശതമാനം മാത്രമാണ് റീസർവേ ചെയ്തത്. ഭൂമി രജിസ്‌ട്രേഷൻ,പോക്കുവരവ്, ഇ -മാപ്പിംഗ് തുടങ്ങി എല്ലാ വിവരങ്ങളും ലഭിക്കാൻ ഏകജാലക സംവിധാനമുണ്ടാക്കും. റവന്യൂരേഖകൾ സൂക്ഷിക്കാൻ ഡിജിറ്റൽ ലോക്കറും പരിഗണനയിലുണ്ട്. വില്ലേജ് ഓഫീസുകളെ ഫ്രണ്ട് ഓഫീസ് സഹിതം ജനസൗഹൃദ കേന്ദ്രങ്ങളാക്കും. അഴിമതിരഹിത സിവിൽ സർവീസ് സൃഷ്ടിക്കും. എല്ലാ ബുധനാഴ്ചയും അവലോകനയോഗങ്ങളും എല്ലാ മാസവും കളക്ടർമാർ, ഡെപ്യൂട്ടി കളക്ടർമാർ എന്നിവരുടെ യോഗങ്ങളും നടത്തും. രണ്ടു മാസത്തിലൊരിക്കൽ തഹസിൽദാർ,വില്ലേജ് ഓഫീസർമാർ എന്നിവരുടെ സംയുക്ത യോഗങ്ങളും നടത്തുമെന്ന് മന്ത്രി പറഞ്ഞു.
കൈയേറ്റ ഭൂമി തിരിച്ചുപിടിക്കും
പലരും കൈയേറിയ സർക്കാർ ഭൂമി തിരിച്ചുപിടിക്കും. അതിന്റെ നിയമക്കുരുക്കുകളഴിക്കും. എല്ലാവർക്കും ഭൂമി, വീട് എന്ന ലക്ഷ്യത്തിനായി അർഹരായ മുഴുവൻ പേർക്കും പട്ടയം നൽകും. കഴിഞ്ഞ സർക്കാർ 1,53,000 പേർക്കാണ് പട്ടയം നൽകിയത്.
ഉത്തരവിൽ പിഴവുണ്ടെന്ന് കത്തയച്ചിട്ടില്ല
തിരുവനന്തപുരം: മരംമുറിക്കൽ ഉത്തരവിൽ പിഴവുണ്ടെന്ന് റവന്യു പ്രിൻസിപ്പൽ സെക്രട്ടറി ഡോ.എ. ജയതിലക് ലാൻഡ് റവന്യു കമ്മിഷണർ കെ. ബിജുവിനയച്ച അർദ്ധ ഔദ്യോഗിക കത്തിൽ വ്യക്തമാക്കിയെന്ന പ്രചാരണം റവന്യു മന്ത്രി കെ. രാജൻ നിഷേധിച്ചു. 2020 ഒക്ടോബർ 24 ൽ ഇറങ്ങിയ ഉത്തരവിൽ എന്തെങ്കിലും പിഴവുള്ളതായി സൂചിപ്പിക്കുന്ന കത്ത് പ്രിൻസിപ്പൽ സെക്രട്ടറി ആർക്കും അയച്ചിട്ടില്ല. ഉത്തരവെന്നതും പരിപത്രം എന്ന സർക്കുലറും വ്യത്യസ്തമാണ്. ഉത്തരവിൽ പിഴവ് പറ്റി എന്ന വിധത്തിൽ ആരും ഒരു ഘട്ടത്തിലും പറഞ്ഞിട്ടില്ലെന്നും മന്ത്രി മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു.
മരം മുറിക്കൽ ഉത്തരവ് നൽകണമെങ്കിൽ നിയമവകുപ്പിന്റെ അംഗീകാരം തേടണമെന്ന് മുൻ മന്ത്രി ഇ. ചന്ദ്രശേഖരൻ പലതവണ യോഗങ്ങളിൽ പറഞ്ഞുവെന്നതും മന്ത്രി നിഷേധിച്ചു. മുട്ടിൽ കേസിൽ വസ്തുവിന്റെ നിജസ്ഥിതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് വനംവകുപ്പ് ഉദ്യോഗസ്ഥർ മൂന്നു തവണ നൽകിയ കത്തിൽ നടപടിയെടുക്കാത്തതെന്തെന്ന ചോദ്യത്തിന് മുട്ടിലിൽ മാത്രമാണ് അത് ശ്രദ്ധയിൽപ്പെട്ടതെന്നും അതുകൊണ്ടാണ് വില്ലേജ് ഓഫീസറെ സസ്‌പെൻഡ് ചെയ്തതെന്നും പറഞ്ഞു.
ഭൂമി തരം മാറ്റം ഉടൻ നടപടി
ഭൂമി തരംമാറ്റൽ സംബന്ധിച്ച നടപടികളിൽ വ്യക്തത വരുത്തി ഉടൻ ഉത്തരവ് പുറപ്പെടുവിക്കുമെന്ന് മന്ത്രി പറഞ്ഞു. 25 സെന്റിൽ താഴെയുള്ള ഭൂമി തരംമാറ്റുന്നതിന് ഫീസ് ഒഴിവാക്കി സർക്കാർ നേരത്തെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ, ഇതിൽ ഒട്ടേറെ അവ്യക്തതകളും സംശയങ്ങളും ഉണ്ടായിരുന്നതിനാൽ തീരുമാനം കൈക്കൊള്ളേണ്ട ആർ.ഡി.ഒമാർ ഫയലിൽ തീർപ്പ് കൽപിക്കാൻ വിസമ്മതം പ്രകടിപ്പിച്ചിരുന്നു. വ്യക്തമായൊരു നടപടിക്രമം ഇതിനായി കൊണ്ടുവരും. തരം മാറ്റലുമായി ബന്ധപ്പെട്ട കേസുകളെല്ലാം സമയബന്ധിതമായി പൂർത്തീകരിക്കും. തരംമാറ്റൽ ഓൺലൈനാക്കും. തണ്ടപ്പേരും ബി.ടി.ആറും പൂർണമായും ഡിജിറ്റൈസ് ചെയ്യുന്ന നടപടികൾ പുരോഗമിക്കുകയാണ്.
സ്വകാര്യ കമ്പനികൾ അനധികൃതമായി കൈവശം വച്ച തോട്ടഭൂമി ഏറ്റെടുക്കുന്നത് സംബന്ധിച്ച് ഒട്ടേറെ നിയമക്കുരുക്കുണ്ടെന്നും മന്ത്രി പറഞ്ഞു. പലതും കോടതികളുടെ പരിഗണനയിലാണ്. വനം, റവന്യു,തോട്ടം ഭൂമികളിലെ അതിർത്തി നിർണയിക്കലിലും പ്രശ്നങ്ങൾ നിലനിൽക്കുന്നു. അത് സമയ ബന്ധിതമായി പരിഹരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |