ട്വിറ്റർ ഓഹരി ഇടിഞ്ഞു
ന്യൂഡൽഹി: ഉത്തർപ്രദേശിൽ വൃദ്ധനെ ആൾക്കൂട്ടം മർദ്ധിക്കുന്നതിന്റെ ദൃശ്യങ്ങൾ പ്രചരിപ്പിച്ച സംഭവത്തിൽ ട്വിറ്റർ ഇന്ത്യയുടെ എം.ഡി മനീഷ് മഹേശ്വരി, ദൃശ്യങ്ങൾ പങ്കുവച്ച നടി സ്വര ഭാസ്കർ, മാദ്ധ്യമ പ്രവർത്തകൻ അർഫ ഖനും തുടങ്ങിയവർക്കെതിരെ കേസെടുക്കണമെന്ന് ഗാസിയാബാദ് പൊലീസിന് പരാതി. യു.പി സംഭവത്തിന്റെ പശ്ചാത്തലത്തിൽ ട്വിറ്ററിനെതിരെ കഴിഞ്ഞ ദിവസം ഗാസിയാബാദ് പൊലീസ് കേസെടുത്തിരുന്നു. കേന്ദ്രസർക്കാരിന്റെ ഐ.ടി ചട്ടങ്ങൾ പാലിക്കാതിരുന്നതിന് നിയമ പരിരക്ഷ ഒഴിവായതോടെയാണ് ട്വിറ്ററിനെതിരെ കേസെടുത്തത്.
വീഡിയോ പ്രചരിപ്പിച്ചത് മതസൗഹാർദ്ദം തകർക്കുന്നതിന് പ്രേരണ നൽകുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഒരു അഭിഭാഷകൻ പരാതി നൽകിയത്. പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടില്ല.
അതിനിടെ ട്വിറ്റർ എം.ഡി മനീഷ് മഹേശ്വരിയെ ഡൽഹി പൊലീസ് മേയ് 31ന് ബാംഗ്ളൂരിൽ വച്ച് ചോദ്യം ചെയ്തതായുള്ള വിവരങ്ങൾ പുറത്തു വന്നു. കേന്ദ്രസർക്കാരിനെതിരായ പ്രചാരണത്തിന് ട്വിറ്റർ ടൂൾ കിറ്റുകൾ ഉപയോഗിച്ചെന്ന ആരോപണത്തിലാണിത്. ഇന്ത്യയിൽ നിയമപരിരക്ഷ നഷ്‌ടപ്പെട്ടതോടെ ട്വിറ്റർ ഓഹരിയിൽ 25ശതമാനം ഇടിവുണ്ടായി.
ട്വിറ്ററിനെ വിലക്കില്ല: കേന്ദ്രം
കേന്ദ്ര ഐ.ടി ചട്ടം പാലിക്കാത്തതിന്റെ പേരിൽ ട്വിറ്ററിനെ വിലക്കാൻ ഉദ്ദേശ്യമില്ലെന്ന് കേന്ദ്ര ഐ.ടി മന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞു. രാജ്യത്തെ നിയമം പിന്തുടരാൻ ട്വിറ്റർ ബാദ്ധ്യസ്ഥമാണെന്നും സർക്കാർ സാവകാശം നൽകിയതാണെന്നും അദ്ദേഹം പറഞ്ഞു. ആക്ഷേപകരമായ ഉള്ളടക്കത്തിന്റെ ഉറവിടം വ്യക്തമാക്കാൻ ഇത്തരം പ്ളാറ്റ്ഫോമുകൾക്ക് ഉത്തരവാദിത്വമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കാപ്പിറ്റോൾ അക്രമസംഭവമുണ്ടായപ്പോൾ യു.എസ് പ്രസിഡന്റിന്റെ അക്കൗണ്ട് മരവിപ്പിച്ച ട്വിറ്റർ കർഷക സമരത്തിന്റെ ഭാഗായി സമരക്കാർ ചെങ്കോട്ടയിൽ പ്രവേശിച്ചതിനെ ആവിഷ്കാര സ്വാതന്ത്ര്യമായാണ് കണ്ടത്. ലഡാക്കിനെ ചൈനയുടെ ഭാഗമാക്കി കാണിച്ചത് നീക്കം ചെയ്യാൻ രണ്ടാഴ്ചയെടുത്തു. ഒരു ജനാധിപത്യ രാജ്യമെന്ന നിലയിൽ ഡിജിറ്റൽ പരമാധികാരം സംരക്ഷിക്കാനും ഇന്ത്യയ്ക്ക് ബാദ്ധ്യതയുണ്ട്.
100 കോടി ഉപഭോക്താക്കളെ വച്ച് ബിസിനസ് നടത്തുന്ന ട്വിറ്റർ കേന്ദ്രസർക്കാരിനെ ജനാധിപത്യം പഠിപ്പിക്കാൻ മുതിരരുത്. ഇന്ത്യയിൽ രാഷ്‌ട്രപതിയും, പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരുമെല്ലാം ട്വിറ്റർ ഉപയോഗിക്കുന്നവരാണ്. കാര്യങ്ങൾ അത്ര സുതാര്യമായിരിക്കെ രാജ്യത്തെ നിയമം പാലിക്കാൻ മടികാണിക്കരുതെന്നും രവിശങ്കർ പ്രസാദ് ചൂണ്ടിക്കാട്ടി.
.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |