സെർജിയോ റാമോസ് റയൽ മാഡ്രിഡിൽ നിന്ന് പടിയിറങ്ങുന്നു
മാഡ്രിഡ് : സ്പാനിഷ് ഫുട്ബാൾ ക്ളബ് റയൽ മാഡ്രിഡിന്റെ ഇതിഹാസ താരമായി വളർന്ന ഡിഫൻഡർ സെർജിയോ റാമോസ് 16 വർഷത്തിന് ശേഷം ക്ളബിന്റെ പടിയിറങ്ങുന്നു.ഈ മാസം കരാർ അവസാനിക്കുന്ന തങ്ങളുടെ നായകൻ ക്ളബിൽ തുടരാനില്ലെന്ന് കഴിഞ്ഞ ദിവസം റയൽ മാഡ്രിഡ് ഔദ്യോഗികമായി സ്ഥിരീകരിക്കുകയായിരുന്നു. 10ശതമാനം പ്രതിഫലം കുറച്ച് ഒരു വർഷത്തേക്കുകൂടി തുടരാമെന്ന ക്ളബ് മാനേജ്മെന്റിന്റെ ഓഫർ നിരസിച്ചാണ് റാമോസ് റയൽ വിടുന്നത്.
2005ൽ തന്റെ 19-ാം വയസിലാണ് റാമോസ് റയലിലേക്ക് എത്തുന്നത്. റൊണാൾഡോയും സിദാനും ബെക്കാമും റൗളുമൊക്കെ അടങ്ങിയ റയൽ മാഡ്രിഡ് ടീമിന്റെ പ്രതിരോധ നിരയിൽ റോബർട്ടോ കാർലോസിനാെപ്പം പന്തുതട്ടിത്തുടങ്ങിയ റാമോസ് പതിയെ ടീമിന്റെ നെടുംതൂണായി മാറി. പിന്നീട് നായകന്റെ ആംബാൻഡ് അണിഞ്ഞതോടെ പരുക്കൻ കളിക്കുമപ്പുറം നെഞ്ചുറപ്പോടെ കളിക്കളത്തിൽ നിവർന്നുനിൽക്കാൻ ടീമിനെ പ്രാപ്തരാക്കി.തുടർച്ചയായി മൂന്ന് ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ ഏറ്റുവാങ്ങിയ നായകനായി.
ഇക്കഴിഞ്ഞ ക്ളബ് സീസണിൽ പരിക്കുമൂലം അധികംമത്സരങ്ങൾക്ക് ഇറങ്ങാൻ 35കാരനായ റാമോസിന് കഴിഞ്ഞിരുന്നില്ല. പരിക്ക് യൂറോകപ്പിനുള്ള സ്പാനിഷ് ടീമിൽ നിന്നും അകറ്റിനിറുത്തി.
റാമോസിന്റെ റയൽ ജീവിതം
16 വർഷം.
671 മത്സരങ്ങൾ.
101 ഗോളുകൾ
22 കിരീടനേട്ടങ്ങൾ.
5 ലാലിഗ കിരീടങ്ങൾ
4 ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ
26 ചുവപ്പുകാർഡുകൾ.
ഇനി എങ്ങോട്ട്
സെവിയ്യയുടെ അക്കാഡമിയിലൂടെ വളർന്ന റാമോസിനായി പഴയ ക്ലബ് അഞ്ചുവർഷത്തെ കരാർ വാഗ്ദാനം ചെയ്തതായി റിപ്പോർട്ടുണ്ട്. എന്നാൽ റാമോസിന് ഇതിൽ താത്പര്യം ഇല്ലെന്നറിയുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡും പി.എസ്.ജിയുമാണ് റാമോസിനെ ടീമിലത്തിക്കാൻ ശ്രമിക്കുന്ന മറ്റ് വമ്പൻമാർ. 2015ൽ മാഞ്ചസ്റ്ററുമായി കരാർ ഒപ്പിടുന്നതിന് തൊട്ടരികിലെത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |